കൊച്ചിയിൽ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ: സംശയത്തിനിടവച്ച് ആ മൊഴി: ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞത് ക്രൂര കൊലപാതകം: സംശയത്തെ തുടർന്ന് ഭാര്യയെ ജാതി തോട്ടത്തിൽ തന്ത്രപൂർവം എത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: മരണം ഉറപ്പാക്കിയ ശേഷം ലൈംഗിക അതിക്രമം നടത്തി മൃതദേഹം നഗ്നമാക്കി | തമിഴ്‌നാട് സ്വദേശിനിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

കാലടി കാഞ്ഞൂരിൽ തമിഴ്‌നാട് സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തെങ്കാശി സ്വദേശിനി രത്‌നവല്ലി (35) യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ രത്‌നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് മഹേഷ് കുമാർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഇയാൾക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ തൊട്ടടുത്തുള്ള ജാതിത്തോട്ടത്തിൽ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
കൊലപാതക ശേഷം ലൈംഗിക അതിക്രമവും നടത്തി. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പ്രതി സമ്മതിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാർ കഴിഞ്ഞ ആറു വർഷമായി കാഞ്ഞൂരിൽ താമസിച്ച് കൂലി വേല ചെയ്‌തുവരികയായിരുന്നു. ഭാര്യയെ കുറിച്ചുള്ള സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും പതിവ് പോലെ വഴക്കുണ്ടായതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ മഹേഷ് കുമാർ തീരുമാനിച്ചത്. ഇതോടെ, തന്ത്രപൂർവം ഭാര്യയെ സമീപത്തെ ആളൊഴിഞ്ഞ ജാതി തോട്ടത്തിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊലപ്പെടുത്തിയത്. പൊലീസ് മൃതദേഹം ജാതി തോട്ടത്തിൽ വച്ച് തന്നെയാണ് കണ്ടെത്തിയത്. അതേസമയം നഗ്നമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൊലപാതക ശേഷം മൃതദേഹത്തോട് മഹേഷ് കുമാർ ക്രൂരമായ ലൈംഗിക അതിക്രമവും നടത്തിയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
തുടർന്ന് ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കും. മഹേഷ് കുമാറിനെതിരെ കൊലപാതകക്കുറ്റത്തിനൊപ്പം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നു പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























