പന്ത്രണ്ടുവയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം വന്നിട്ടും ബാലപീഡകർക്ക് ഭയമില്ല ; അജ്മീരില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തത് ക്ഷേത്രത്തിനുള്ളിൽ വച്ച്

അജ്മീറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ഏഴുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി. ജമ്മുകശ്മീരിലെ കത്വയില്‍ മുസ്ലിം പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിനും ഡല്‍ഹിയില്‍ മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിനും പിന്നാലെയാണ് രാജ്യത്തെ നടുക്കിയ മറ്റൊരു ബലാത്സംഗം കൂടി. അജ്മീറിലെ ഹനുമാന്‍ ക്ഷേത്രത്തില്‍വച്ചു ഏഴു വയസുകാരിയെ പൂജാരിയാണ് ക്രൂരമായി പീഡിപ്പിച്ചത്.
രാജസ്ഥാനിലെ അജ്മീര്‍ കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിന് സമീപമുള്ള കല്യാണപുര കുന്നിന് സമീപം കന്നുകാലികളെ മെയ്‌ക്കാന്‍ എത്തിയതായിരുന്നു ഏഴ് വയസുകാരി. ക്ഷേത്ര പൂജാരിയും നാല്‍പ്പതു വയസുകാരനുമായ സ്വാമി ശിവാനന്ദന്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തിനകത്തുകൊണ്ട് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവ് ക്ഷേത്രത്തിനകത്തെ മുറിയില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൂജാരിയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പന്ത്രണ്ടുവയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം വന്നിട്ടും ഇത്തരം പീഡനങ്ങള്‍ ആവർത്തിക്കുന്നു.
https://www.facebook.com/Malayalivartha

























