രാഷ്‌ട്രപതി നല്കിയില്ലെങ്കിൽ തങ്ങൾക്ക് പുരസ്‌കാരം വേണ്ടന്ന് താരങ്ങൾ; ദേശീയ ചലചിത്ര പുരസ്‌ക്കാര ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് വിതരണം നലകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

അറുപത്തിയഞ്ചാമത് ദേശീയ ചലചിത്ര പുരസ്‌ക്കാര ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് വിതരണം നലകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് താരങ്ങൾ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചു. തുടര്‍ന്ന് അനുരഞ്ജന നീക്കവുമായി മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 5.30നാണ് പുരസ്‌ക്കാര വിതരണ ചടങ്ങ് നടക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുണ്ടായിരുന്നത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും ഇത് തന്നെയാണ്.
എന്നാല്‍, ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്‌സലില്‍ നല്‍കിയിരുന്നു.
ഇതനുസരിച്ച് വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്. ബാക്കി മന്ത്രി സ്മൃതി ഇറാനിയും നല്‍കും എന്നതായിരുന്നു തീരുമാനം.
എന്നാല്‍, തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ചോദ്യംചെയ്തു. കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്. തങ്ങളെ അറിയിച്ചത് രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നാണെന്നും തീരുമാനം മാറ്റിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മന്ത്രി ഇറാനിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ മന്ത്രി വിജ്ഞാന്‍ ഭവനിലെ റിഹേഴ്‌സല്‍ വേദിയിലെത്തി. മന്ത്രിയോടും ചലച്ചിത്രപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ചത്തെ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവര്‍ മുന്നറിയിപ്പുനല്‍കി. ഇതേത്തുടര്‍ന്ന് പ്രശ്‌നം തൃപ്തികരമായി പരിഹരിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. പരിഹാരമായില്ലെങ്കില്‍ ബഹിഷ്‌കരണത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























