രാജ്യത്തെ ബാങ്കുകളിൽ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടി രൂപയുടെ തട്ടിപ്പ്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തു വിട്ട് ആര്‍ ബി ഐ

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്നത് 1 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പെന്ന് ആര്‍ ബി ഐ.യുടെ റിപ്പോർട്ട്. തട്ടിപ്പ് സംബന്ധിച്ച വിവരാവകാശത്തിന് മറുപടിയായാണ് ആര്‍ ബി ഐ വിവരങ്ങള്‍ പുറത്ത് വിട്ടത്. 2013മുതല്‍ രാജ്യത്ത് നടന്ന ബാങ്ക് തട്ടിപ്പുകളുടെ കണക്കാണ് വിവരാകശ നിയമ പ്രകാരം ലഭിച്ചത്. 2017 ഏപ്രിലിനും 2018 മാര്‍ച്ചിനുമിടക്ക് 5152 കേസുകളില്‍ നിന്നായി 28459 കോടി രൂപയാണ് തട്ടിയത്. 2016-17ല്‍ ഇത് 5076 കേസുകളായിരുന്നു, തട്ടിയത് 23933 കോടിയും. 2015-16 വര്‍ഷത്തില്‍ 4693 കേസുകളില്‍ നിന്നായി 18698കോടിയും , 2014-15ല്‍ 19455 കോടിയും തട്ടിയെന്നാണ് കണക്ക്.
സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സിബിഐയും ആധായ നികുതി വകുപ്പും തട്ടിപ്പു നടത്തിയ വ്യവസായികളെയും വ്യക്തികളെ പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. മൊത്തം 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 1ലക്ഷത്തി 718 കോടിരൂപ തട്ടിയെന്നാണ് ആര്‍ബിഐയുടെ കണക്കുകള്‍. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ആര്‍ബി ഐ വ്യക്തമാക്കി.
തട്ടിപ്പില്‍ പ്രധാനം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വജ്ര വ്യാപാരി നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും നടത്തിയ 13000 കോടിയുടെ തട്ടിപ്പാണ്. അടുത്തകാലത്ത് രണ്ട് പൊതുമേഖല ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ ഐഡിബിഐ ബാങ്കിന്‍റെ മുന്‍ സിഎംഡി, എയര്‍സെല്‍ പ്രൊമോട്ടര്‍ ജി ശിവശങ്കരനെയും ,ഐഡിബിഐ ബാങ്കില്‍ നിന്ന് 600 കോടിയുടെ തട്ടിപ്പ് നടത്തിയതിന് അദ്ദേഹത്തിന്‍റെ മകനെയും സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു.
https://www.facebook.com/Malayalivartha
























