രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും കനത്ത പൊടിക്കാറ്റും മഴയും; ഇതുവരെ മരിച്ചത് 109 പേര്‍

രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലും 109 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച വൈകിട്ടാണ് ശക്തിയേറിയ പൊടികാറ്റും മഴയും ആരംഭിച്ചത്.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ജീവഹാനി സംഭവിച്ചത്. 64 പേര്‍ ഇവിടെ മാത്രം മരണമടയുകയുണ്ടായി. 160 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. അതേസമയം ലഖ്‌നൗവിലും ആഗ്രയിലുമാണ് മരണനിരക്ക് കൂടുതല്‍. ഇവിടെ 43 പേരാണ് മരിച്ചത്.
വീടുകളും മറ്റും തകര്‍ന്നുവീണാണ് മരണം കൂടുതലും. മരിച്ചവരില്‍ നിരവധി കുട്ടികളുമുണ്ട്. ബിജ്‌നോര്‍, ഷഹരന്‍പുര്‍, ബറേലി എന്നിവിടങ്ങളിലായി ഒൻപത് പേര്‍ മരണമടഞ്ഞു. വ്യാപകമായ കൃഷി നാശവും ഉണ്ടായി. 156 ഓളം വളര്‍ത്തുമൃഗങ്ങളും ചത്തു.
ആഗ്രയിലെ വ്യോമസേനയുടെ ഖൈര ബേസില്‍ ഇന്നലെ രാത്രി 48.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. രാത്രി 8.45 മുതല്‍ 11.30 വരെ മഴ നീണ്ടുനിന്നു. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.
രാജസ്ഥാനില്‍ ഇടിമിന്നലേറ്റ് 21 പേരാണ് മരിച്ചത്. കാറ്റിലും മഴയിലും 24 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 100 ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റു. അല്‍വാര്‍, ഭരത്പുര്‍, ഭോല്‍പുര്‍,ജുന്‍ജുനു ജില്ലകളിലാണ് നാശനഷ്ടം കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങളുടെ അടിയില്‍പെട്ടും മരങ്ങള്‍ കടപുഴകി വീണുമാണ് ഏറെയും പേര്‍ മരിച്ചത്.
https://www.facebook.com/Malayalivartha
























