പ്രശസ്തമായ അമർനാഥ് ഗുഹാക്ഷേത്രത്തിൽ ഹിമലിംഗം രൂപപ്പെട്ടു; ഈ വർഷം അമർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുടെ വൻ തിരക്ക് അനുഭവപ്പെടും എന്ന് വിലയിരുത്തൽ

പ്രശസ്തമായ അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ ഹിമലിംഗം രൂപംകൊണ്ടു. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ പൗര്‍ണമി നാള്‍ എത്തുമ്പോഴേക്കും ഹിമലിംഗം പൂര്‍ണരൂപത്തിലെത്തും. ഇതോടെ അമര്‍നാഥ് യാത്ര ജൂണ്‍ 28 മുതല്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. മുന്‍വര്‍ഷങ്ങളില്‍ രൂപം കൊണ്ടതിനേക്കാള്‍ ചെറുതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഹിമലിംഗം എന്നാണ് വിലയിരുത്തല്‍.
കശ്മീരില്‍ മഞ്ഞുവീഴ്ച കുറഞ്ഞതും താപനില ഉയര്‍ന്നതുമാണ് ഇത്തരത്തില്‍ ചെറുതാകാന്‍ കാരണമായി റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്നും 3888 അടി ഉയരത്തില്‍ 150 അടി ഉയരവും 90 അടി വീതിയുമുള്ള ഗുവാക്ഷേത്രമാണ് അമര്‍നാഥിലുള്ളത്. നിലവില്‍ അമര്‍നാഥിലേക്കുള്ള പാത കനത്ത മഞ്ഞ് വീണ് തടസപ്പെട്ടിരിക്കുകയാണ്. തീര്‍ത്ഥാടനം ആരംഭിക്കുമ്പോഴേക്കും യാത്ര സുഗമമാക്കുന്നതിനായി പാതകള്‍ നേരെയാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി അമര്‍നാഥ് ബോര്‍ഡ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് അമര്‍നാഥ് സന്ദര്‍ശിക്കുവാനായി എത്തിയത്. ജൂണ്‍ ജൂലൈ മാസങ്ങളില്‍ പൂര്‍ണരൂപത്തില്‍ എത്തുന്ന ഹിമലിംഗത്തിന് ആറടിയിലധികം ഉയരമുണ്ടാകും. പൗര്‍ണമി മുതല്‍ കൃഷണപക്ഷത്തിലെ അമാവാസി വരെ ശിവന്‍ ഈ ഗുഹയില്‍ ഹിമലിംഗമായി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ശിവലിംഗത്തിന് പുറമെ ഗുഹയ്ക്കുള്‍ പാര്‍വതിയുടെയും ഗണപതിയുടേയും രൂപങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട് എന്നും വിശ്വാസം ഉണ്ട്.
https://www.facebook.com/Malayalivartha
























