കത്വയിൽ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട എട്ടുവയസുകാരി പെൺകുട്ടിക്ക് താൻ സ്വന്തം മുത്തച്ഛനെ പോലെയായിരുന്നു എന്ന് മുഖ്യപ്രതി സാഞ്ചിറാം ; കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യം

ജമ്മുകശ്മീരിലെ കത്വയിൽ എട്ടുവയസുകാരി ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിക്ക് താൻ സ്വന്തം മുത്തച്ഛനെ പോലെയായിരുന്നു എന്ന് മുഖ്യപ്രതി സാഞ്ചിറാം. കേസ് സിബിഐയ്ക്ക് വിടണമെന്ന് സാഞ്ചിറാം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസിൽ താനടക്കമുള്ള പ്രതികൾ നിരപരാധികളാണെന്നും, യഥാർഥ പ്രതികളെ കണ്ടെത്താൻ സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുഖ്യപ്രതി സാഞ്ചിറാമും, അദ്ദേഹത്തിന്റെ മകൻ വിശാലും ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ തന്നെ പ്രതി ചേർത്തതും തനിക്കെതിരായ തെളിവുകളും കെട്ടിച്ചമച്ചതാണ്. ചില പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും, മാത്രമല്ല, തെറ്റ് ചെയ്യാത്ത ഞങ്ങൾക്കും നീതി കിട്ടണമെന്നും സാഞ്ചിറാം പറയുന്നു.
കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെയും സാഞ്ചിറാം എതിർത്തു. 221 സാക്ഷികളുള്ള കേസിൽ വിചാരണ ഛണ്ഡീഗഢിലേക്ക് മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സാഞ്ചിറാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. കേസിന്റെ വിചാരണയ്ക്കായി 265 കിലോമീറ്ററോളം അകലെയുള്ള ഛണ്ഡീഗഢിലേക്ക് സഞ്ചരിക്കുന്നത് പ്രയാസകരമാണെന്നും, സാക്ഷികൾക്ക് അത് ബുദ്ധിമുട്ടാണെന്നും സാഞ്ചിറാം സുപ്രീംകോടതിയെ അറിയിച്ചു.
2018 ജനുവരിയിലാണ് കശ്മീരിലെ മുസ്ലീം നാടോടികളായ ബക്കർവാൾ വിഭാഗത്തിലെ എട്ടു വയസുള്ള പെണ്‍കുട്ടിയെ സാഞ്ചിറാം അടക്കമുള്ള പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























