ആഘോഷ ദിനങ്ങൾ തിരികെയെത്തി; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്
ദുബായിൽ ആഘോഷ ദിനങ്ങൾ തിരികെയെത്തി. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ദുബായ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ചൊവ്വാഴ്ച മുതൽ എത്തിത്തുടങ്ങി. കോവിഡ് രോഗ വ്യാപന പച്ഛാത്തലത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിപുല ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.
കോവിഡ് പച്ഛാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതോടെ സന്ദർശകരുെട എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. എമിറേറ്റ്സും ഫ്ലൈ ദുബായിയും കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങുകയാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിമാനത്താവളത്തിൽ സന്ദർശനം നടത്തി.
ലോകത്തെ ഏറ്റവും വലിയ ഇൻഡോർ തീപാർക്കുകളിൽ ഒന്നായ ഐഎംജി വേൾഡ് നാളെ മുതൽ തുറന്നു പ്രവർത്തിക്കും. യുഎഇ നിവാസികൾക്ക് 20 ദിർഹം നിരക്കിൽ ഈ വിസ്മയലോകത്ത് പ്രവേശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. റൈഡുകൾക്ക് ഒരോന്നിനും 25 ദിർഹവും എന്ന ഓഫറും ഏതാനും നാളത്തേക്ക് മാത്രം ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിൽ സുരക്ഷ ഒരുക്കിയും ദുബായ് അധികൃതരുടെ നിർദേശങ്ങൾ പാലിച്ചുമാവും പ്രവർത്തിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
വീര സാഹസീക ലോകത്തെ കഥാപാത്രങ്ങൾക്കൊപ്പം ചുറ്റിയടിക്കാനും റൈഡുകളിൽ തിമിർത്തു മറിയനും സുവർണാവസരം തീർക്കുന്ന ഐഎംജി വേൾഡിൽ ഭക്ഷണ പ്രേമികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങൾക്കൊപ്പം വിവിധ കഫേകളിൽ രുചികൾ പരീക്ഷിക്കാനും അവസരമുണ്ട്. പാർക്ക് പൂർണമായും അണുനശീകരണം നടത്തിയതായും ഒരോ മണിക്കൂറിലും ഇതു തുടരുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ജീവനക്കാരും സന്ദർശകരും മാസ്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട് . തെർമൽ സക്രീനിങ് നടത്തിയാകും പ്രവേശിപ്പിക്കുക. പ്രത്യേക സ്ഥലങ്ങളിലെല്ലാം സാനിറ്റൈസറുകൾ വച്ചിട്ടുണ്ടാകും. ഡോക്ടർ ഉൾപ്പെടെയുള്ള ഐഎംജി വേൾഡിന്റെ മെഡിക്കൽ സംഘവും സുസജ്ജമാണെന്നും അധികൃതർ അറിയിച്ചു.
ദുബായ് സമ്മർ സർപ്രൈസസിന് ഇന്നു തുടക്കമാകുകയാണ്. അടുത്ത മാസം 29 വരെ നീളുന്ന മേളയിൽ വിവിധ മേഖലകളിൽ ഉല്ലാസ പരിപാടികൾ അരങ്ങേറും. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചാകും ആഘോഷം. യോഗ, ഷോപ്പിങ് മേളകൾ, നറുക്കെടുപ്പുകൾ, കുട്ടികളുടെ ഉല്ലാസ പരിപടികൾ, ക്രീക്, പാം ജുമൈറ എന്നിവിടങ്ങളിൽ കരിമരുന്നു പ്രയോഗം, ഭക്ഷ്യമേളകൾ, തുടങ്ങിയവ ഉണ്ടാകും. ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
https://www.facebook.com/Malayalivartha