കുവൈത്തിൽ അഞ്ചാമത് ബാച്ച് ഫൈസർ, ബയോൺടെക് വാക്സിൻ ഞായറാഴ്ച എത്തും. ഇനിയുള്ള എല്ലാ ആഴ്ചകളിലും ഷിപ്മെൻറ് നടത്താമെന്ന് ഫൈസർ, ബയോൺടെക് കമ്പനി കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ധാരണയായി
കുവൈത്തിൽ അഞ്ചാമത് ബാച്ച് ഫൈസർ, ബയോൺടെക് വാക്സിൻ ഞായറാഴ്ച എത്തും. ഇനിയുള്ള എല്ലാ ആഴ്ചകളിലും ഷിപ്മെൻറ് നടത്താമെന്ന് ഫൈസർ, ബയോൺടെക് കമ്പനി കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ധാരണയായിട്ടുണ്ട്. ഇതോടെ രാജ്യത്തെ വാക്സിനേഷൻ ദൗത്യം വേഗത്തിലാക്കാൻ കഴിയും. നേരത്തെ ഫൈസർ കമ്പനി വാക്സിൻ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചത് കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിലെ കുത്തിവെപ്പ് ദൗത്യത്തെ മന്ദഗതിയിലാക്കിയിരുന്നു.
ഇപ്പോൾ അവർ ഉൽപാദനം പുനരാരംഭിച്ചിട്ടുണ്ട്. 15 കുത്തിവെപ്പ് കേന്ദ്രങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി ഇറക്കുമതി ചെയ്ത കോവിഡ് വാക്സിൻ ഫൈസർ, ബയോൺടെക് ആണ്. ഫൈസർ വാക്സിൻ മറ്റു വാക്സിനുകൾക്ക് സമാനമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാവുമെന്നും അത് അപകടകരമല്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നുവെങ്കിലും ഇതുവരെ കുവൈത്തിൽ ആർക്കും വാക്സിൻ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ല.
പത്തുലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനിക്ക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്.
ഡിസംബർ 27 നാണ് രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. 137,000 പേർ ഇതുവരെ വാക്സിൻ എടുത്തു, അതിൽ 119,000 പേർ സ്വദേശികളാണ്, പ്രതിദിനം 16,000 പേർക്ക് പ്രതിരോധ കുത്തിവയ്പ്പു നൽകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .കഴിഞ്ഞ തിങ്കളാഴ്ച വരെ 454,522 പേർ വാക്സിനേഷൻ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്തു
അതേസമയം കുവൈത്തിൽ ഭാഗികമായോ പൂർണമായോ കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ വക്താവ് താരിഖ് അൽ മസ്റം വ്യക്തമാക്കി. എല്ലാ സാധ്യതകളും ആരോഗ്യ അധികൃതരുടെ പരിഗണനയിലാണ്. കോവിഡ് വ്യാപനം വിലയിരുത്തി ആവശ്യമായ തീരുമാനങ്ങൾ യുക്തമായ സമയത്ത് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ചത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ വക്താവ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
https://www.facebook.com/Malayalivartha