പുതിയ ഉത്തരവുമായി കുവൈത്ത്, ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രം ഇനി അര്‍ധരാത്രിക്ക് ശേഷം തുറന്നു പ്രവ്രർത്തിക്കാം, വാണിജ്യ സ്ഥാപനങ്ങൾ അര്‍ദ്ധരാത്രി അടയ്ക്കണം
കുവൈത്ത് അടുത്തിടെയായി വളരെ നിർണായകമായി തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. പുതിയ ഉത്തരവുമായി എത്തിയിരിക്കുകയാണ് അധികൃതർ. ഇനി ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് അര്‍ധരാത്രിക്ക് ശേഷം തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയുള്ളതെന്നാണ് പുതിയ ഉത്തരവ്. കച്ചവട സ്ഥാപനങ്ങൾക്ക് ഇതിനുള്ള അനുമതിയില്ല.
സ്റ്റോറുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകളിലെ റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശം ബാധകമാണ്. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇതുപ്രകാരം നിയന്ത്രണമുണ്ട്. കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, പബ്ലിക് ട്രാന്‍സ്‍പോര്‍ട്ട് സ്റ്റോപ്പുകള്‍, കൊമേഴ്സ്യല്‍ ബ്ലോക്കുകള്‍ എന്നിവിടങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളും അര്‍ദ്ധരാത്രി അടയ്ക്കണം.
കുവൈത്ത് മുൻസിപ്പാലിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിര്‍ദേശം ഇറക്കിയത്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തു. രാജ്യത്തെ താമസ മേഖലകളിലെ ശാന്തതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം കൊണ്ടു വന്നിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
കോഓപ്പറേറ്റീവുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും മാത്രമാണ് ഇളവുകളുള്ളത്. മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ക്ക് ഈ നിബന്ധനയില്‍ ഇളവ് വേണമെങ്കില്‍ അതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. താമസ മേഖലകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് പുറമെ തെറ്റായ പ്രവണതകളില്‍ നിന്ന് യുവതലമുറയെ തടയാന്‍ കൂടിയാണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്നും മുനിസിപ്പാലിറ്റി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത് എടുക്കുകയുണ്ടായി. അത്തരക്കാർക്ക് കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തിയിരിക്കുകയാണ് അധികൃതര്‍.ഫാമിലി, ഡിപ്പെന്‍ഡന്റ് വിസകള്‍ അനുവദിക്കുന്നതിന് സ്‌പോണ്‍സര്‍ക്ക് ചുരുങ്ങിയത് 800 ദിനാര്‍ അഥവാ രണ്ടു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്പളം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഈ നിയമം താമസിയാതെ തന്നെ നിലവില്‍ വരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ക്ക് കുടുംബ വിസിറ്റ് വിസ അനുവദിക്കുന്നത് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കുവൈറ്റ് അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി വര്‍ധിപ്പിച്ച തീരുമാനം.
https://www.facebook.com/Malayalivartha