പ്രവാസി തൊഴിലാളികൾക്ക് ആശ്വാസകരമാകുന്ന തീരുമാനം ഉടൻ, ഗാർഹിക തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ സെലക്ടീവ് വാർഷിക ലെവി നിർത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ നിർദ്ദേശം...!
പ്രവാസി തൊഴിലാളികൾക്ക് വളരെ ആശ്വാസകരമാകുന്ന തീരുമാനം എത്താൻ സാധ്യതയുണ്ട്. അതിനുള്ള സൂചനയാണ് പുറത്തുവരുന്നത്. കാരണം സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ സെലക്ടീവ് വാർഷിക ലെവി നിർത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ സൗദി ശൂറാ കൗൺസിൽ മാനവവിഭവശേഷി മന്ത്രാലയത്തിന് നിർദ്ദേശം നൽകി. നാലിൽ കൂടുതൽ ഗാർഹിക ജീവനക്കാരുള്ള സ്വദേശി തൊഴിലുടമക്കും രണ്ടിൽ കൂടുതല് ജീവനക്കാരുള്ള വിദേശി തൊഴിലുടമക്കുമാണ് ലെവി ബാധകമാകുക.
മന്ത്രാലയം ഗാർഹിക ജീവനക്കാർക്ക് നിർബന്ധമാക്കിയ ലെവി സമ്പ്രദായം പുനപരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നാലിൽ കൂടുതൽ ഗാർഹിക ജീവനക്കാരുള്ള സ്വദേശി തൊഴിലുടമകൾക്കും രണ്ടിൽ കൂടുതൽ ജീവനക്കാരുള്ള വിദേശി തൊഴിലുടമക്കും വാർഷിക ലെവി ഏർപ്പെടുത്തുന്നതിന് മന്ത്രാലയം ഉത്തവ് പുറപ്പെടുവിച്ചിരുന്നു.
ഈ വർഷം മെയ് 22 മുതൽ നിയമം പ്രാബല്യത്തിലായി. സ്വദേശി നാലിൽ കൂടുതലുള്ള ഓരോ ഗാർഹീക ജീവനക്കാരനും വിദേശി രണ്ടിൽ കൂടുതലുള്ള ഓരോ ജീവനക്കാരനും വർഷത്തിൽ 9600 റിയാൽ വീതം ലെവി അടക്കണം. ആദ്യഘട്ടത്തിൽ പുതുതായി നിയമിക്കുന്ന ജീവനക്കാർക്കാണ് ലെവി ബാധകമാകുക. രണ്ടാം ഘട്ടത്തിൽ എല്ലാവർക്കും നിയമം ബാധകമാകും. അടുത്ത വർഷം മെയിലാണ് രണ്ടാം ഘട്ടം ആരംഭിക്കുക.
അതുപോലെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ തന്നെയാണ് രാജ്യത്തിന്റെ തീരുമാനം. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് നിരക്കുകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. റിക്രൂട്ട്മെന്റിനായി മുനാസിദ് പ്ലാറ്റ് ഫോം വഴി മാത്രമേ കരാർ ഒപ്പിടാൻ പാടുള്ളൂ.
ഗാർഹിക തൊഴിലാളികളുടെ സമഗ്ര ഇൻഷൂറൻസ് പദ്ധതി അന്തിമഘട്ടത്തിലാണെന്നും മന്ത്രാലയം ഇതോടൊപ്പം വ്യക്തമാക്കി. മന്ത്രാലയം നിർണയിച്ച നിരക്കുകൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് പറഞ്ഞു. എല്ലാവർക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നതിനെ കുറിച്ച് സൗദി പൗരന്മാരെയും സ്ഥാപന ഉടമകളെയും ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് റിക്രൂട്ട്‌മെൻ്റിന് പരമാവധി നിരക്കുകൾ നിർണയിച്ചതിലൂടെയും ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിലൂടെയും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകുവാൻ റിക്രൂട്ട്‌മെൻ്റ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഈടാക്കാൻ അനുവാദമുള്ള പരമാവധി നിരക്കുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha