ചത്ത അമ്മക്കുറുക്കന്റെ വയറ്റില്‍ ജീവനറ്റിട്ടില്ലാത്ത കുരുന്നുകളുടെ ചലനം, അമ്മക്കുറുക്കന്റെ വയര്‍ കീറി കുറുക്കന്‍ കുഞ്ഞുങ്ങളെ പുറത്തെടുത്ത് രക്ഷിച്ചത് ഒരു കര്‍ഷകന്‍ !
ഇംഗ്ലണ്ടിലെ സസെക്സ് കൗണ്ടിയിലുള്ള ക്രിസ് റോള്‍ഫ് എന്ന ഇരുപത്തിനാലുകാരനായ ഗ്രാമീണ കര്‍ഷകന്‍ രാത്രി ഏറെ വൈകിയ സമയത്ത് കാറോടിച്ച് വരികയായിരുന്നു.
ഹെഡ്ലൈറ്റിന്റെ വെട്ടത്തില്‍ യാദൃച്ഛികമായിട്ടാണ്, പരിക്കേറ്റു ജീവനറ്റു കിടക്കുന്ന ഗര്‍ഭിണിയായ ആ കുറുക്കന്റെ ശരീരം അയാളുടെ കണ്ണില്‍പെട്ടത്. അയാള്‍ ഡോക്ടറോ നഴ്‌സോ ഒന്നുമായിരുന്നില്ല. ആശുപത്രികളുമായി വിദൂരബന്ധം പോലുമുണ്ടായിരുന്നില്ല തൊഴില്‍പരമായി അയാള്‍ക്ക്. പക്ഷേ, അയാള്‍ ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പോറ്റിയ പരിചയമുള്ള ഒരു കര്‍ഷകനായിരുന്നു.
ആ കുറുക്കന്റെ വയറ്റിനുളില്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ അപ്പോഴും കിടന്നു പിടയ്ക്കുന്നുണ്ടെന്നും, താന്‍ ഉടനടി എന്തെങ്കിലും ചെയ്തിലെങ്കില്‍ അവിടെ ഒന്നിലധികം മരണങ്ങള്‍ നടക്കുമെന്നും അയാള്‍ക്ക് ഉറപ്പായി. എങ്ങനെ ധൈര്യം വന്നു എന്നയാള്‍ക്കറിയില്ല, കാറിലേക്ക് തിരിച്ചു ചെന്ന അയാള്‍ അതില്‍ സൂക്ഷിച്ചിരുന്ന തന്റെ കത്തി എടുത്തുകൊണ്ടു തിരിച്ചുവന്നു. ചത്തു കിടന്ന ആ കുറുക്കന്റെ വയറ്റില്‍ റോള്‍ഫ് ഒരു എമര്‍ജന്‍സി സിസേറിയന്‍ ചെയ്തു. വയറിനുള്ളില്‍ വീര്‍പ്പുമുട്ടിക്കിടന്ന നാലു കുറുക്കന്‍ കുഞ്ഞുങ്ങളെ അയാള്‍ വയറുകീറി പുറത്തെടുത്തു. നാലാമത്തെ കുറുക്കന്‍ കുഞ്ഞും പുറത്തുവന്നപ്പോഴേക്കും നേരം പാതിരാത്രി.
കുഞ്ഞുങ്ങളെ തന്റെ കോട്ടിന്റെ പോക്കറ്റിലിട്ട് റോള്‍ഫ് വേഗം വണ്ടിയോടിച്ച് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന തന്റെ അമ്മയുടെ വീട്ടിലെത്തി. അയാള്‍ക്ക് പറയത്തക്ക വെറ്ററിനറി പരിശീലനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, മുമ്പ് തന്റെ ഫാമിലെ ആടുകളില്‍ ഇതുപോലെ സിസേറിയന്‍ ചെയ്യുന്നത് അയാള്‍ നേരില്‍ കണ്ടിരുന്നു പലകുറി. ആ ഒരു ധൈര്യത്തിനായിരുന്നു അയാളിത് ചെയ്തത്. അയാളുടെ സമയോചിതമായ ഇടപെടല്‍ രക്ഷിച്ചത് നാല് ജീവനുകളെയാണ്.
ഇപ്പോള്‍ ആ കുറുക്കന്‍ കുഞ്ഞുങ്ങള്‍ക്ക് ഏഴാഴ്ച പ്രായമുണ്ട്. അവയുമൊത്തുള്ള സുന്ദരമായ ചിത്രങ്ങള്‍ ക്രിസ് സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ അനുഭവകഥയോടൊപ്പം പങ്കുവെച്ചിരുന്നു. രാത്രിയില്‍, അസമയത്ത്, ആ കാട്ടിനുള്ളില്‍ വണ്ടി നിര്‍ത്തി ആ തള്ളക്കുറുക്കനെ പരിശോധിക്കാനും, കുഞ്ഞുങ്ങളെ വയറുകീറി രക്ഷിക്കാനും റോള്‍ഫ് കാണിച്ച മനസ്സാന്നിദ്ധ്യത്തെ വാനോളം പുകഴ്ത്തുകയാണ് സൈബര്‍ ലോകം.
പ്രദേശത്തെ കുറുക്കന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'ദി ഫോക്‌സ് പ്രോജക്ട്' എന്ന എന്‍ജിഒയുടെ സഹായം അവര്‍ക്ക് ലഭ്യമാവുന്നുണ്ട്. ജിഞ്ചര്‍, ബിസ്‌ക്കറ്റ്, ബിഗ് ടിപ്പ് , ലിറ്റില്‍ ടിപ്പ് എന്നിങ്ങനെയാണ് അവര്‍ക്ക് റോള്‍ഫ് ഇട്ടിരിക്കുന്ന പേരുകള്‍. ആ കുഞ്ഞുങ്ങളെ പരിചരിച്ചത് റോള്‍ഫിന്റെ അമ്മയായിരുന്നു. ആദ്യമാദ്യമൊക്കെ ഇടയ്ക്കിടെ പാലുകുടിക്കണമായിരുന്നു പിള്ളേര്‍ക്ക്. പിന്നെ പതുക്കെ അത് രണ്ടു മണിക്കൂര്‍ ഇടവിട്ടാക്കി, എന്നിട്ട് മൂന്ന് മണിക്കൂര്‍ ഇടവിട്ട്. ഇപ്പോള്‍ പാലുകുടി നിര്‍ത്തി പൂര്‍ണ്ണമായും ഖരാഹാരമാക്കി.
പലരും കുറുക്കന്മാരെ ഇണക്കി വളര്‍ത്തുന്നതിനെപ്പറ്റിയൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും റോള്‍ഫ് ആ ആശയത്തിന് എതിരാണ്. കുറുക്കന്മാര്‍ പൂര്‍ണ്ണമായും വന്യജീവികളാണെന്നും, അവരെ നാട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നും അയാള്‍ വിശ്വസിക്കുന്നു. ആറുമാസം കഴിയുമ്പോഴേക്കും ഈ കുറുക്കന്‍ കുഞ്ഞുങ്ങള്‍ വളരുമെന്നും അപ്പോള്‍ അവരെ തിരിച്ച് കാടിനുള്ളില്‍ കൊണ്ടുചെന്നാക്കാം എന്നുമാണ് റോള്‍ഫ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha