സംസ്ഥാനത്ത് ഇക്കൊല്ലം ഒടുവിൽ പൊതു തെരഞ്ഞടുപ്പ് നടക്കുമോ? തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞടുപ്പും നടത്തുമെന്ന് സൂചനകൾ! കോവിഡ് കാലത്ത് സാധാരണക്കാർക്ക് സർക്കാർ നൽകിയ ധനസഹായമായിരിക്കും ഇടതുമുന്നണിയുടെ വിജയം തീരുമാനിക്കുക... സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനവും കൈയടി നേടും
സംസ്ഥാനത്ത് ഇക്കൊല്ലം ഒടുവിൽ പൊതു തെരഞ്ഞടുപ്പ് നടക്കുമോ? രാഷ്ട്രീയ നിരീക്ഷകർ ഇപ്പോൾ ഇങ്ങനെയൊരു സംശയത്തിലാണ്. സി പി എമ്മിന്റെ മനസിലിരുപ്പ് അനുസരിച്ചാണെങ്കിൽ ഇക്കൊല്ലം ഒടുവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞടുപ്പും നടത്താം എന്നതാണ്.
ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുത്തില്ലെങ്കിലും സാധ്യതകൾ സർക്കാരും പരിശോധിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കിട്ടിയിരിക്കുന്നത് വലിയ ഇമേജാണ്. അത് ഇക്കൊല്ലം മുഴുവൻ നിലനിർത്താമെന്ന് സർക്കാർ കരുതുന്നു. കോവിഡിനെ പൂർണമായും അമർച്ച ചെയ്യാൻ നാലു മാസമെങ്കിലും എടുക്കുമെന്നാണ് സർക്കാർ കരുതുന്നത്. കേന്ദ്ര സർക്കാരിന്റ ധാരണയും അങ്ങനെയാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്ക് തെരഞ്ഞടുപ്പ് ഒരുമിച്ച് നടക്കുമ്പോൾ വലിയ തോതിൽ സാമ്പത്തിക ലാഭം കൈവരും.
കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞടുപ്പിനായി ആവശ്യത്തിലധികം പണം ചെലവഴിക്കുന്നത് നിയന്ത്രിക്കുക എന്ന ആശയം ജനപ്രീതി നേടുമെന്ന കാര്യത്തിൽ സംശയമില്ല. പിണറായിയുടെ ജനപ്രീതിക്കൊപ്പം സർക്കാർ പരിഗണിക്കുന്ന മറ്റൊരു പ്രധാന ഘടകം കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും ദുർബലാവസ്ഥയാണ്. കോൺഗ്രസും മറ്റ് യു ഡി എഫ് ഘടകകക്ഷികളും സർക്കാരിന്റെ ഇമേജ് താങ്ങാൻ കഴിയാതെ പ്രതിസന്ധിയിലാണ്. ദിവസവും വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനങ്ങൾക്ക് ചാനലുകൾക്ക് കിട്ടുന്ന പ്രേക്ഷകർ ലക്ഷങ്ങളാണ്. ജനപ്രിയ സീരിയലുകൾക്ക് കിട്ടുന്ന പ്രേക്ഷകരെക്കാൾ കൂടുതൽ മുഖ്യമന്ത്രിയുടെ ലൈവ് ഷോക്കുണ്ട്. അതേസമയം രമേശ് ചെന്നിത്തല നടത്തുന്ന പത്ര സമ്മേളനങ്ങൾ കാണാൻ പ്രേക്ഷകർ ഇല്ലാത്തതിനാൽ ചാനലുകൾ ലൈവായി സംപ്രേക്ഷണം ചെയ്യുന്നത് നിർത്തി.
മുമ്പ് ഇ കെ നായനാർ സർക്കാർ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞടുപ്പ് നേരത്തെ നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ നായനാരുടെ പ്രതീക്ഷ കെടുത്തി ഇടതുമുന്നണി പരാജയപ്പെട്ടു.അത്തരമൊരു അവസാനം സർക്കാരി നുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നാണ് സി പി എം. നേതാക്കൾ നൽകുന്ന സൂചന.
അതേസമയം സർക്കാരിന്റെ വൻകിട പദ്ധതികൾ പാതി വഴിയിലാണ്. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള പദധതികൾ സർക്കാരിന് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാരാണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത്. ഇത്തരത്തിൽ നൂറോളം പദധതികളാണ് വഴിയിൽ കിടക്കുന്നത്. കിഫ്ബിക്ക് കീഴിൽ 574 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 300 ഓളം പദധതികൾ നിർമ്മാണ ഘട്ടത്തിലാണ്. ലൈഫ് പദധതിയിൽ പൂർത്തിയാക്കിയ രണ്ട് ലക്ഷം വീടുകൾ ജനങ്ങൾക്ക് കൈമാറിയിരുന്നു. എന്നാൽ ഗെയിൽ പദ്ധതി ഇക്കൊല്ലം ഉൽഘാടനം ചെയ്യും. വിഴിഞ്ഞം തുറമുഖത്തിന്റെ ഉത്ഘാടനവും ഇക്കൊല്ലം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ വീടുകളിൽ സൗജന്യ ഇൻർനെറ്റ് എത്തിക്കുന്ന കെ. ഫോൺ പദധതിയും വഴിയിലാണ്.
കോവിഡ് കാലത്ത് സാധാരണക്കാർക്ക് സർക്കാർ നൽകിയ ധനസഹായമായിരിക്കും ഇടതുമുന്നണിയുടെ വിജയം തീരുമാനിക്കുക. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനവും കൈയടി നേടും.
സാധാരണക്കാരെ സംബന്ധിച്ചടത്തോളം സർക്കാർ ഉദ്യോഗസ്ഥർ അവരുടെ നോട്ടപുള്ളികളാണ്.
https://www.facebook.com/Malayalivartha