മകളുടെ വിവാഹത്തിന് പിന്നാലെ പ്രസവത്തിന്റെ ചെലവ്; കുടുംബം പുലര്‍ത്താനും ജോലിയോടുള്ള ആത്മാര്‍ത്ഥയും കൊണ്ട് സംവിധായകന്റെ പീഡനങ്ങൾ സഹിച്ച് നിന്നു: ലിവിങ് റ്റുഗദര്‍ എന്താ സുഖമെന്ന് പറഞ്ഞ് വ്യക്തിപരമായി എല്ലാരുടെയും മുന്നിൽ വച്ച് അപമാനിച്ചു! അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറി- ഇനി ഉപ്പും മുളകിലേക്കില്ലെന്ന് വേദനയോടെ തുറന്ന് പറഞ്ഞ് നിഷാ സാരംഗ്
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പരിപാടിയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ വീട്ടിലെ അംഗങ്ങളെപ്പോലെയായി മാറിയിരിക്കുകയാണ്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരമ്പരകളിലൊന്നാണ് ഇത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ്. ബാലചന്ദ്രനും നീലുവും അവരുടെ കുടുംബാംഗങ്ങളും മക്കളുമൊക്കെ ചേരുമ്പോഴാണ് പരമ്പര സജീവമാവുന്നത്. അഞ്ഞൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട പരിപാടിയെക്കുറിച്ച് പുറത്തുവന്ന വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം. ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും നിഷ ഒരു മാധ്യമത്തോട് പറഞ്ഞു.
സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും അവര്‍ പറയുന്നു. സംവിധായകന്റെ മോശം സമീപനം തുടരുന്നതിനിടയില്‍ പ്രതികരിച്ച് പരമ്പരയില്‍ തുടരാനായിരുന്നു തന്റെ തീരുമാനം. ആള്‍ക്കാര്‍ക്കൊപ്പം നിന്ന് ലിവിങ് റ്റുഗദര്‍ എന്താ സുഖമെന്ന തരത്തിലുള്ള കമന്റുകള്‍ വരെ അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും താന്‍ ഇറങ്ങിപ്പോരാതിരുന്നതിന് പിന്നില്‍ മകളാണ്.
അവളുടെ കല്യാണത്തിനുള്ള പണം ഇതില്‍ നിന്നും കിട്ടണമായിരുന്നു. അതിനിടയില്‍ പരമ്പരയിലെ മറ്റൊരാള്‍ അദ്ദേഹത്തെ ചതിച്ചു. അപ്പോഴാണ് തന്റെ മഹത്വം അയാള്‍ മനസ്സിലാക്കിയത്. ഇങ്ങോട്ട് ദ്രോഹിച്ചിട്ടും മിണ്ടാതിരുന്ന തന്നെക്കുറിച്ച് അപ്പോഴാണ് അയാള്‍ക്ക് ബോധ്യമായത്. പക്ഷേ ആ പക അയാളുടെ മനസ്സിലുണ്ടായിരുന്നുവെന്നും നിഷ സാരംഗ് പറയുന്നു.
കുടുംബം പുലര്‍ത്താനും ജോലിയോടുള്ള ആത്മാര്‍ത്ഥയുമാണ് തന്നെ പിടിച്ചുനിര്‍ത്തിയത്. മകളുടെ വിവാഹത്തിന് പിന്നാലെ പ്രസവത്തിന്റെ ചെലവും വന്നു. ഭാരിച്ച തുകയാണ് ചെലവായത്. ഇതൊക്കെ പരിഗണിച്ചാണ് താന്‍ പരമ്പരയില്‍ തുടര്‍ന്നത്. ലീവ് പോലുമെടുക്കാതെ ആത്മാര്‍ത്ഥമായാണ് ജോലി ചെയ്തത്. കുടുംബം നോക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പറഞ്ഞ് താരം വികാരധീനയാവുകയായിരുന്നു.
നേരത്തെയുള്ള പക അദ്ദേഹത്തില്‍ നിന്നും ഒരിക്കലും മാറില്ല. അമേരിക്കയിലേക്ക് പോവുന്നതിനായി 1 മുതല്‍ 5 വരെയുള്ള സമയത്തെ ലീവ് തനിക്കനുവദിച്ചതാണ്. ഇതേക്കുറിച്ചുള്ള അറിയിപ്പ് മെയിലില്‍ കിടക്കുന്നുണ്ട്്. സംവിധായകനോട് മെയിലില്‍ ചോദിക്കേണ്ട കാര്യമില്ലല്ലോ, എന്നും കാണുന്നയാളായതുകൊണ്ട് നേരിട്ടായിരുന്നു പറഞ്ഞത്. ഇനി വയ്യ, ഉപ്പും മുളകുമിലേക്ക് ഇനി തിരിച്ചുപോകാന്‍ താനില്ലെന്നും താരം പറയുന്നു.
പരമ്പര തുടങ്ങിയ സമയത്ത് തന്നെ അദ്ദേഹം തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ചാനലിനെ സമീപിച്ചിരുന്നു. താനയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാത്തതായിരുന്നു പ്രശ്‌നമായി ചൂണ്ടിക്കാണിച്ചത്. മോശം സന്ദേശങ്ങളായിരുന്നു അദ്ദേഹം അയച്ചിരുന്നത്. ഇങ്ങനെയുള്ളൊരാളിനോടൊപ്പം ഇനി വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്നും താരം തുറന്നടിച്ചിട്ടുണ്ട്. സംവിധായകന്റെ അനുവാദമില്ലാതെ ഒരു ലീവും എടുത്തിട്ടില്ലെന്നും താരം പറയുന്നു.
ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ പല കാര്യത്തെക്കുറിച്ചും മറന്ന് നീലിമയെന്ന കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ അത് തന്റെ കൂടി പിഴവാണെന്നും താരം പറയുന്നു. ഈ സംവിധായകനോടൊപ്പം ഇനി ഈ പരിപാടിയിലേക്കില്ല. തിരിച്ചുവിളിച്ചാല്‍ പോകില്ലെന്നും നിഷ സാരംഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനേക്കാളും വലിയ പീഡനമായിരിക്കും ഇനി കാത്തിരിക്കുന്നത്. സെറ്റില്‍ മദ്യപിച്ചാണ് മിക്കപ്പോഴും സംവിധായകനെത്തുന്നത്. ആര്‍ടിസ്റ്റുകളെ ചെറ്റകളെ, പട്ടികളെ എന്നൊക്കെയാണ് അദ്ദേഹം സംബോധന ചെയ്യാറുള്ളത്. 15 വര്‍ഷമായി ഈ മേഖലയിലെത്തിയിട്ട്. ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം കാണുന്നത്.
https://www.facebook.com/Malayalivartha