മനസാ വാചാ കര്‍മണാ അറിയാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ വരുന്നത്; പാര്‍വ്വതി എല്ലാം തുറന്ന് പറയുന്ന ആളാണ്: പ്രശ്നം തോന്നിയെങ്കിൽ റിഹേഴ്‌സലില്‍ പറയാമായിരുന്നു- തുറന്നടിച്ച് തെസ്നിഖാൻ
താരസംഘടന അമ്മയില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് പറയുന്ന നടിമാരോട് തെസ്‌നി ഖാന് പറയാനുള്ളത് ഇതാണ്. വനിതാ സംഘടനയെ അമ്മ എങ്ങനെയാണ് കാണുന്നതെന്ന് മഴവില്ല് ഷോയിലെ സ്‌കിറ്റിലൂടെ കണ്ടതാണെന്ന് റിമ കല്ലിങ്കല്‍ തുറന്നുപറഞ്ഞിരുന്നു. അവര്‍ക്ക് ഞങ്ങള്‍ അങ്ങിനെയാണെന്നാണ് റിമ പറഞ്ഞത്. ഇതിനോടാണ് തെസ്‌നി ഖാന്‍ പ്രതികരിച്ചത്.
തെസ്നിഖാന്റെ വാക്കുകൾ ഇങ്ങനെ...
അമ്മ മഴവില്ലില്‍ സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള ഒരു പരിപാടി വേണമെന്ന് കുക്കു പരമേശ്വരന്‍ നിര്‍ദ്ദേശം വച്ചപ്പോള്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ഒരു യോഗത്തിന്റെ ആശയം സുരഭി ലക്ഷ്മിയാണ് മുന്നോട്ട് വച്ചത്. മഞ്ജു പിള്ളയും സുരഭിയും രാത്രി പന്ത്രണ്ട് വരെയൊക്കെ ഇരുന്ന് രണ്ട് മിമിക്രി ആര്‍ട്ടിസ്റ്റുകളുടെ സഹായത്തോടെ സ്‌കിറ്റ് തയ്യാറാക്കി.
സിദ്ദിഖ് സാര്‍, ലാലേട്ടന്‍, മമ്മൂക്ക, സുജിത് സാര്‍, മുകേഷേട്ടന്‍, ദേവന്‍ ചേട്ടന്‍ എന്നിങ്ങനെ എല്ലാവരും വായിച്ച സ്‌ക്രിപ്റ്റ് ആണ്. അവരൊന്നും ഒരു പ്രശ്നവും പറഞ്ഞില്ല. എന്തെങ്കിലും കുഴപ്പം തോന്നിയിരുന്നെങ്കില്‍ അത് വേണ്ടെന്ന് അവര്‍ പറയുമായിരുന്നു. മമ്മൂക്ക ആണ് അങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരാള്‍. മമ്മൂക്കയ്ക്ക് പോലും സ്‌കിറ്റില്‍ പ്രശ്നം തോന്നിയില്ല.
ആദ്യമായിട്ടാണ് സ്ത്രീകളുടെ സ്‌കിറ്റ് എന്ന രീതിയില്‍ ഒരു പരിപാടി വരുന്നത്. അറിവില്ലാത്ത സ്ത്രീകള്‍ അറിവുള്ളവരായി ഭാവിക്കുന്നതാണ് സ്‌കിറ്റില്‍. പാര്‍വതിയെ കളിയാക്കിയെന്ന പേരില്‍ വിവാദം ഉയര്‍ന്നപ്പോള്‍ ഞങ്ങള്‍ ഞെട്ടി. സ്‌കിറ്റ് ചെയ്യുമ്ബോള്‍ ഞങ്ങളൊന്നും അങ്ങനെ ചിന്തിച്ചിട്ടില്ല. നമ്മുടെ സ്‌കിറ്റിന് ചിരി വരണം... നന്നാക്കണം എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ. മനസാ വാചാ കര്‍മണാ അറിയാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഷോ നടന്നിട്ട് ഇത്ര ദിവസമായി. ഇത്രയും കാലം ഇങ്ങനെയൊരു പ്രശ്നം ആരും ഉന്നയിച്ചില്ല.
പാര്‍വതി ആ ഷോയില്‍ പങ്കെടുത്തതല്ലേ. ആ സ്‌കിറ്റ് കണ്ടിട്ട് അവര്‍ ഒന്നും പറഞ്ഞില്ല. സ്‌കിറ്റ് കഴിഞ്ഞിട്ടും ഞങ്ങളൊക്കെ പാര്‍വതിയോട് സംസാരിച്ചിട്ടുണ്ടല്ലോ. ഇങ്ങനെ ഒരു പ്രശ്നം തോന്നിയിരുന്നെങ്കില്‍ പാര്‍വതിക്ക് ചൂണ്ടിക്കാണിക്കാമായിരുന്നല്ലോ. പാര്‍വതി കാര്യങ്ങള്‍ ധൈര്യത്തോടെ തുറന്ന് പറയുന്ന ഒരാളാണ്. അവര്‍ റിഹേഴ്സലും കണ്ടതാണ്. പ്രശ്നം റിഹേഴ്സല്‍ ക്യാമ്ബില്‍ പറയാമായിരുന്നല്ലോ. അതൊന്നും ചെയ്തില്ല. ഇപ്പോള്‍ ആരാണ് പ്രശ്നങ്ങള്‍ കുത്തിപ്പൊക്കിയതെന്ന് മനസിലാവുന്നില്ല.
https://www.facebook.com/Malayalivartha