ശ്രീലങ്കൻ തെരുവിൽ പട്ടാളവും..പോലീസിനെ തൂക്കിയെറിഞ്ഞു:മന്ത്രിയുടെ വീട്ടിൽ തീയിട്ടു, നടുറോഡിൽ തെരുവുയുദ്ധം

നഗര ചത്വരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമെല്ലാം വൻ രാത്രിസമരങ്ങൾ ശ്രീലങ്കയിൽ പുതുചരിത്രം സൃഷ്ടിക്കുകയാണ്.‘ഗോട്ട ഗോ ഹോം’ എന്നാർത്തു വിളിക്കുന്ന യുവാക്കളും വിദ്യാർഥികളും സ്ത്രീകളും തെരുവുകൾ കൈയടക്കിക്കഴിഞ്ഞു.
പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വീടുകളിൽപ്പോലും ഏതുസമയത്തും പ്രതിഷേധം സംഘടിപ്പിക്കാവുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. കൊളംബോയിലെ ഇൻഡിപെൻഡന്റ് സ്‌ക്വയർ അറബ് വസന്തത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തെ ഓർമിപ്പിക്കുംവിധം രാത്രികളിൽ ജനനിബിഡമായിക്കഴിഞ്ഞു. കൊളംബോ കഴിഞ്ഞാൽ പിന്നെ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടക്കുന്ന നഗരം കാൻഡി ആണ്.
എന്നാൽ ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായ ശ്രീലങ്കയില്‍നിന്നും മറ്റൊരു നടുക്കുന്ന കാഴ്ചകൾ കൂടി പുറത്തുവരികയാണ് , നടുറോഡിൽ പരസ്പരം കൊമ്പുകോർക്കുന്ന സൈന്യവും പൊലീസും. തലസ്ഥാനമായ കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രത്യേക സേനാ വിഭാഗത്തെ പൊലീസ് തടയുകയായിരുന്നു.
പാർലമെന്റിനു സമീപം നടന്ന പ്രതിഷേധ മാർച്ചിനിടയിലേക്കാണ് മുഖം മൂടിധാരികളായ ഒരു കൂട്ടം സൈനികർ ബൈക്കുകളിൽ എത്തിയത്. റൈഫിളുകൾ ഉൾപ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത് വാക്കേറ്റത്തിനു കാരണമായി. ഉന്നത ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. സംഭവത്തിൽ കരസേനാ മേധാവി ശവേന്ദ്ര സിൽവ അന്വേഷണം പ്രഖ്യാപിച്ചു.
രാജ്യത്തെ അടിയന്തരാവസ്ഥ ഇന്നലെ രാത്രി പിൻവലിച്ചിരുന്നു. രണ്ടുദിവസമായി തുടരുന്ന ജനകീയ പ്രതിഷേധം ഓരോ നിമിഷവും കരുത്താർജിക്കുകയാണ്. കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഭയില്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനുമാവില്ല.
ശ്രീലങ്കയിൽ 41 എംപിമാർ ഭരണസഖ്യം വിട്ടതോടെ 225 അംഗ പാർലമെന്റിൽ 150 സീറ്റുമായി 2020ൽ അധികാരത്തിലേറിയ മഹിന്ദ സർക്കാരിന് ഇപ്പോൾ 109 എംപിമാരുടെ പിന്തുണയേയുള്ളുരാജിവച്ചൊഴിയാന്‍ കൂട്ടാക്കാത്ത പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇന്നും പാര്‍ലമെന്റ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. സർക്കാരിന്റെ ഭാവി സംബന്ധിച്ച് ഇന്നു സഭയില്‍ പ്രഖ്യാപനമുണ്ടാകും. ചുമതലയേറ്റ് ഒരു ദിവസം പൂർത്തിയാകും മുൻപ് ധനമന്ത്രി അലി സാബ്രി രാജിവച്ചതിനു പിന്നാലെ ധനകാര്യ സെക്രട്ടറിയും രാജിവച്ചു.
ഇതോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യാന്തര നാണ്യനിധിയുമായി നടക്കേണ്ട നിര്‍ണായക ചര്‍ച്ചകള്‍ നയിക്കാന്‍ ആളില്ലാതായി. ഐഎംഎഫിന്റെ വായ്പയില്ലാതെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ശ്രീലങ്കയിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഐഎംഎഫും പ്രതികരിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങൾക്കിടയിൽ നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് അടിയന്തരാവസ്ഥ പിൻവലിക്കാൻ തീരുമാനിച്ചത്. ഐക്യ സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടിയുളള പ്രസിഡന്റിന്റെ ക്ഷണം പ്രതിപക്ഷം നിരസിക്കുകയും ചെയ്തതോടെ രാജ്യത്ത് ഭരണപ്രതിസന്ധി നിലനിൽക്കുകയാണ്.
രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം നിയമനിർമ്മാതാക്കൾ രംഗത്തുവന്നിരുന്നു. ഇടക്കാല സർക്കാർ രൂപീകരിക്കാൻ എല്ലാ പാർട്ടികളുമായും ചർച്ചകൾ നടത്തണമെന്നും സ്പീക്കറോട് ഇവർ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം ഇത് അംഗീകരിച്ചിട്ടില്ല . പ്രസിഡന്റ് ഗൊതബയ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം, ശ്രീലങ്കയില്‍ സർക്കാരിനെതിരെയുളള പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇന്നലെ രാത്രി മുഴുവന്‍ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ചു. വിവിധയിടങ്ങളില്‍ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. മന്ത്രി ഗമിനി ലകുങേയുടെ വീട്ടുവളപ്പില്‍ ജനം തീയിട്ടു. പ്രസിഡന്റ് ഗൊതബായ രാജപക്‌സെയുടെ ഓഫിസിനു മുന്നില്‍ രാത്രി ഒരു മണിക്കും അയ്യായിരത്തോളം പ്രതിഷേധിക്കാര്‍ സമരം ചെയ്തു. സ്ഥലത്തെ എം പി മാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ സമരക്കാര്‍ വളഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വലയുന്നതിനിടെ 12 മണിക്കൂർ പവർക്കട്ടു കൂടി ഏർപ്പെടുത്തിയതോടെയാണ് ജനം തെരുവിലിറങ്ങിയത്. ഡീസൽക്ഷാമം കടുത്തതോടെയാണ് പവർക്കട്ട് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. മണ്ണെണ്ണ, പാചക വാതകം, മരുന്ന് എന്നിവയ്ക്കും കടുത്ത ക്ഷാമം അനുവപ്പെടുന്നുണ്ട്.
ഇക്കൊല്ലം മാത്രം 690 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടയ്ക്കേണ്ട ശ്രീലങ്കയുടെ പക്കൽ നിലവിൽ 200 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമാണ് അവശേഷിക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്കുമാത്രം പ്രതിവർഷം ശരാശരി 200 കോടി ഡോളറാണ് ശ്രീലങ്കയ്ക്കു വേണ്ടത്.
നിത്യച്ചെലവുകൾക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഭരണകൂടം. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ സഹായമാണ് ഇപ്പോൾ ശ്രീലങ്കയുടെ പ്രതീക്ഷ. എങ്ങനെയും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ശ്രീലങ്ക ഐ എം എഫിൽ നിന്ന് വായ്പ നേടാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
അതേ സമയം അറബ് വസന്തംപോലെയാണ് ഈ പ്രക്ഷോഭമെന്ന് മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയാണ് ആദ്യം വിശേഷിപ്പിച്ചത്. ‘ഞങ്ങളുടെ ഭാവിക്കുവേണ്ടി പൊരുതുന്ന നിങ്ങൾക്ക് നന്ദി’ എന്നെഴുതിയ പ്ലക്കാർഡുകളുമായി കൊളംബോ നഗരത്തിൽ അണിനിരന്ന കുട്ടികൾ ആകർഷകമായ കാഴ്ചയായിരുന്നു.
പ്രക്ഷോഭത്തെ വംശീയമായും വർഗീയമായും ഭിന്നിപ്പിക്കാനുള്ള രജപക്സെമാരുടെ ശ്രമങ്ങൾക്ക് ജനകീയ ഐക്യംകൊണ്ടാണ് പ്രക്ഷോഭകർ തിരിച്ചടി നൽകിയത്. പ്രക്ഷോഭകർ തീവ്രവാദികളാണെന്ന് ഗോതബായ പറഞ്ഞെങ്കിലും ബുദ്ധ, ഇസ്ലാം, ഹിന്ദു മതവിശ്വാസികൾ ഒരുമിച്ച് അണിനിരന്നതോടെ ആ വാദം പൊളിഞ്ഞു.
https://www.facebook.com/Malayalivartha























