റഫയിൽ ഘോരയുദ്ധം, ഹമാസും ഇസ്രയേൽ സേനയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി, അഭയാർഥികൂടാരങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ അടക്കം 35 പലസ്തീൻകാർ കൊല്ലപ്പെട്ടു...!!!

താൽക്കാലിക വെടിനിൽത്തലിൽ ഇസ്രയേലും ഹമാസും അനുകൂലമായ തീരുമാനം എടുക്കുമെന്ന് കരുതിയ യുഎസിനും മധ്യസ്ഥ രാജ്യങ്ങൾക്കും അപ്പാടെ തെറ്റി. മറിച്ച് ആക്രമണം കൂടുതൽ കടുപ്പിക്കുന്ന തരത്തിലേക്ക് നീക്കുകയാണ് ഇസ്രയേൽ ചെയ്തത്. തെക്കൻ ഗാസയിലെ റഫയിൽ വിവിധ മേഖലകളിൽ ഹമാസും ഇസ്രയേൽ സൈന്യവും തമ്മിലുളള നേർക്കുനേർ ഏറ്റുമുട്ടിയിരിക്കുകയാണ്. വീണ്ടും അഭയാർഥി കൂടാരങ്ങൾക്ക് നേരെയാണ് ഇസ്രയേൽ ആക്രമണം നടന്നിരിക്കുന്നത്. സുരക്ഷിതമെന്ന് അടയാളപ്പെടുത്തിയ പലസ്തീൻ അഭയാർഥി മേഖലകളിലുൾപ്പെടെ ഇസ്രയേൽ കനത്ത ബോംബാക്രമണമാണ് നടത്തിയത്.
മവാസിയിലെ അഭയാർഥികൂടാരങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ അടക്കം 35 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയുടെ തെക്ക് കിഴക്കൻ മേഖലകൾക്ക് പിന്നാലെ, പടിഞ്ഞാറൻ മേഖലയും ഇസ്രയേൽ ടാങ്കുകൾ വളഞ്ഞ് കനത്ത ബോംബാക്രമണമാണ് നടന്നത്. 10 ലക്ഷത്തിലേറെ പലസ്തീൻകാർ അഭയം തേടിയിരുന്ന റഫയിൽ ഇപ്പോൾ ഒരുലക്ഷത്തോളം പേർ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു. ഖാൻ യൂനിസ്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഒട്ടേറെ വീടുകൾ ബോംബാക്രമണത്തിൽ തകർന്നു.
അതിനിടെ, റഫയിലെ ശബൂര ക്യാംപിന് സമീപം 2 ഇസ്രയേൽ ടാങ്കുകൾ തകർത്തതായും സൈനികരെ വധിച്ചതായും ഹമാസ് അവകാശപ്പെട്ടു. ഗാസയിൽ ഇതുവരെ 37,431 പലസ്തീൻകാർ കൊല്ലപ്പെട്ടു. 85,653 പേർക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം ഗാസയിൽ സഹായവുമായെത്തുന്ന ട്രക്കുകൾ കാത്തുനിന്ന പലസ്തീൻകാർക്ക് നേരെ സേനയുടെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം തെക്കൻ ഗാസയിൽ ഉണ്ടായ ആക്രമണത്തിൽ 9 പേർ ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. കെറം ശാലോം ക്രോസിങ്ങിനു സമീപമാണ് ആക്രമണമുണ്ടായത്.
മധ്യ ഗാസയിൽ ബുധനാഴ്ച രാത്രി മുഴുവൻ ശക്തമായ ആക്രമണമുണ്ടായി. ഇവിടെ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയിൽ കരയാക്രമണം ശക്തിപ്പെടുത്തിയ ഇസ്രയേൽ അൽ മഖാസി, അൽ ബുറേജ് അഭയാർഥി ക്യാംപുകളിൽ കനത്ത നാശം വിതച്ചു. അൽ നുസീറത് ക്യാംപിൽ ഒരു വീട് ബോംബാക്രമണത്തിൽ തകർന്ന് 2 പേർ കൊല്ലപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സേന തടവിലാക്കിയിരുന്ന 33 പലസ്തീൻകാരെ ഇന്നലെ മോചിപ്പിച്ചു. ഇവരെ ചികിത്സയ്ക്കായി അൽ അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഇസ്രയേലിന് ആയുധം നൽകുന്നതിൽ യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണത്തെ വിമർശിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നടപടിയിൽ ബൈഡൻ ഭരണകൂടം അതൃപ്തി രേഖപ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ചർച്ചയിൽ ഇക്കാര്യം സൂചിപ്പിച്ചെന്നാണു നെതന്യാഹു കഴിഞ്ഞദിവസം പറഞ്ഞത്. നയതന്ത്രതല ചർച്ച പതിവിന് വിരുദ്ധമായി നെതന്യാഹു പരസ്യപ്പെടുത്തിയതിലുള്ള അതൃപ്തി ഇസ്രയേൽ സർക്കാരിനെ അറിയിച്ചെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ കിർബി പറഞ്ഞു.
അതിനിടെ ബൈഡൻ ഭരണകൂടം ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാർട്ടിയിൽത്തന്നെ പ്രതിഷേധമുണ്ടെങ്കിലും ഇടഞ്ഞുനിന്ന നേതാക്കൾ ആയുധക്കച്ചവടത്തിന് ഒടുവിൽ സമ്മതം മൂളിയതായി വാഷിങ്ടൻ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha