ബി.ജെ.പി, കോണ്‍ഗ്രസ് പോരു മുറുകും; പാക്കിസ്ഥാനും പെരിയയും തെരഞ്ഞെടുപ്പ് വിഷയത്തില്‍ തര്‍ക്കം മുറുകുന്നു; കേരളത്തില്‍ കണ്ണും നട്ടിരിക്കുന്ന ബി.ജെ.പി കാശ്‌മീർ വിഷയം ശക്തമായ ആയുധമാക്കി ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമംതുടങ്ങി

പാക്കിസ്ഥാനും പെരിയയും തെരഞ്ഞെടുപ്പ് വിഷയത്തില്‍ തര്‍ക്കം മുറുകുന്നു. കേരളത്തില്‍ കണ്ണും നട്ടിരിക്കുന്ന ബി.ജെ.പി കാശ്‌മീർ വിഷയം ശക്തമായ ആയുധമാക്കി ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമംതുടങ്ങി. ഇതിനെ വെട്ടി പ്രചാരണം പെരിയ ഇരട്ടകൊലയില്‍ തന്നെ നിര്‍ത്താന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങി. ഏത്‌വിഷയം പ്രചരണത്തില്‍ മുന്നില്‍ നില്‍ക്കണമെന്ന കാര്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം മുറുകും.
കാഷ്മീരില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഇന്നലെ ഇന്ത്യ നടത്തിയ വ്യോമാക്രമണമാണ് എല്ലാ പ്രതീക്ഷയും നശിച്ചിരിക്കുന്ന ബി.ജെ.പിക്ക് പുത്തനുണര്‍വ് നല്‍കുന്നത്. ഇന്നലെ വരെ എന്തുചെയ്യണമെന്ന് അറിയാതെ വലഞ്ഞിരുന്ന ബി.ജെ.പി ക്യാമ്പുകള്‍ വീണ്ടും ഉണര്‍ന്നിട്ടുണ്ട്. ദേശസ്‌നേഹം പറഞ്ഞ് നിലമെച്ചപ്പെടുത്താനാണ് നീക്കം. മാത്രമല്ല, ഇത് മോഡിയുടെ കരുത്തായി ചിത്രീകരിക്കാനുള്ള നീക്കവും അവര്‍ ആസൂത്രണംചെയ്യുന്നുണ്ട്.
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കൊണ്ടും സംസ്ഥാനത്തിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ മൂലവും ഈ ഘട്ടത്തില്‍ ചിത്രത്തില്‍ നിന്നുതന്നെ മാഞ്ഞുപോയിരുന്ന ബി.ജെ.പി വരുംദിവസങ്ങളില്‍ ദേശസ്‌നേഹത്തിന്റെയും മോഡിയുടെ ചങ്കുറപ്പിന്റെയൂം ഗാഥകളുമായിട്ടായിരിക്കും രംഗത്ത് വരിക. ഇന്നലെ തന്നെ പാക്ക് അതിര്‍ത്തികടന്നുള്ള വ്യോമാക്രമണത്തിന്റെ ക്രഡിറ്റ് മുഴുവനും മോഡിക്ക് ചാര്‍ത്തികൊടുക്കാനുള്ള ശ്രമം ബി.ജെ.പി തുടങ്ങിയിട്ടുണ്ട്. ഇത് ദേശവ്യാപകമായ രപചരണമാക്കി മാറ്റാന്‍ സംസ്ഥാന നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമലപോലെ വര്‍ഗ്ഗീയധ്രുവീകരണം ഉണ്ടാക്കാവുന്ന ഒരു വിഷയം കൈയില്‍ കിട്ടിയിട്ടുപോലും ബി.ജെ.പിക്ക് അത് ശരിയായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയിലെ നേതാക്കള്‍ പരസ്പരം മുഖത്തുപോലും നോക്കാത്തത്ര ഗ്രൂപ്പ് പോരാണ് മുറുകുന്നത്. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ വന്ന് ഭീഷണിപ്പെടുത്തിയെങ്കിലും നേരത്തത്തെ നിലയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ ഇനി ഇത്തരം പരിപാടികളുമായി മുന്നോട്ടുപോകാനാണ് ശ്രമമെങ്കില്‍ തെരഞ്ഞെടുപ്പാണെന്നുപോലും നോക്കാതെ നടപടികളിലേക്ക് കടക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നലെ പാക്കിസ്ഥാനന്റെ അതിര്‍ത്തികടന്ന് നടത്തിയ ആക്രമണം നല്ല സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് കഴിയുന്നത്ര ഈ വിഷയം ഉയര്‍ത്തി ദേസ്‌നേഹത്തെ ഉത്തേജിപ്പിച്ച് അത് വോട്ടുകളാക്കി മാറ്റാനാണ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. വര്‍ഗ്ഗീയമായി ചേരിതിരിവുണ്ടാക്കാനും മറ്റും നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര വിജയിക്കാത്ത സാഹചര്യത്തിലാണ് ഈ വിഷയത്തിന് മുന്‍ തൂക്കം നല്‍കികൊണ്ട് മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനനെതിരെ നടത്തുന്ന ഏത് ആക്രമണവും ഇന്ത്യയില്‍ വന്‍ ജനപിന്തുണ ഉണ്ടാക്കുമെന്നത് വസ്തുതയാണ്. പ്രത്യേകിച്ചും നാല്‍പത് സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവന്‍ കവര്‍ന്ന നീഷ്ഠൂരമായ സംഭവം ഇന്ത്യയിലൊട്ടാകെ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ പാക്കിസ്ഥാനതെതിരെ നടത്തിയ ഈ ആക്രമണം ഏറെ നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കകൂട്ടല്‍. അതുകൊണ്ടുതന്നെ അവര്‍ ഇതിലായിരിക്കും വരുംദിവസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒപ്പം ശബരിമലയും ശക്തമായി ഉന്നയിക്കും. എന്നാല്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുന്നതുപോലുള്ള പദ്ധതികള്‍ ഇവിടെ ഏശില്ലെന്നാണ് ബി.ജെ.പിയുടെ അഭിപ്രായം. കേരളത്തില്‍ നേരത്തെതന്നെ കര്‍ഷകര്‍ക്ക് 1200രൂപ പ്രതിമാസ പെന്‍ഷനായി നല്‍കുന്നുണ്ട്. ആ കണക്ക് വച്ച് നോക്കിയാല്‍ ഇത് മാസം വെറും അഞ്ഞൂറു രൂപ മാത്രമാണുള്ളത്. അതുകൊണ്ട് പ്രചരണം ദേശസ്‌നേഹത്തിലൂം ശബരിമലയിലും തളച്ചിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സി.പി.എമ്മിനെതിരെ അക്രമരാഷ്ട്രീയം എന്ന് ആരോപണം ബി.ജെ.പിയും ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് സജീവചര്‍ച്ചയായാല്‍ അവരും പ്രതിക്കൂട്ടിലാകും. അതുകൊണ്ടുതന്നെ ഒരുപരിധിക്കപ്പുറം ആ ആയുധം ഇവിടെ എടുക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. പാക്കിസ്ഥാനതെരിരെയുള്ള ആക്രമണം അഴിച്ചുവിട്ട് പ്രചരണം കൊഴുപ്പിച്ചാല്‍ ഇപ്പോള്‍ കേരളത്തില്‍ സജീവമായി നില്‍ക്കുന്ന പെരിയ ഇരട്ടകൊലപാതകവിഷയത്തിന്റെ സ്വാധീനം കുറയൊക്കെ കുറയ്ക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നേട്ടം തങ്ങള്‍ക്കായിരിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.
അതേസമയം പെരിയ വിഷയം തെരഞ്ഞെടുപ്പിലെ സജീവചര്‍ച്ചയില്‍ നിന്നും മാറിപോകാതിരിക്കാന്‍ കോണ്‍ഗ്രസും സജീവമായി രംഗത്തുണ്ട്. പാക്കിസ്ഥാന്‍ ആക്രമണത്തെ അവരും അനുകൂലിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ സജീവചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് പെരിയ തന്നെയാണ്. അതുകൊണ്ടുതന്നെ സി.ബി.ഐ എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഓരോ ദിവസവും ഓരോ പുതിയ പരിപാടികളുമായി അവര്‍ രംഗത്തുവരികയും ചെയ്യും. എന്നാല്‍ പാക്കിസ്ഥാനെതിരെ നടത്തിയ ആക്രമണം ഉണ്ടാക്കാവുന്ന സ്വാധീനത്തെക്കുറിച്ചും അതേസമയം കോണ്‍ഗ്രസിന് ബോദ്ധ്യമുണ്ട്. ഇന്നലെത്തന്നെ ചാനലുകളില്‍ മുഴുവനും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം മാത്രമായിരുന്നു ചര്‍ച്ചാവിഷയം. കുറേദിവസമെങ്കിലും ഇതിന്റെ അനുരണങ്ങള്‍ മുഴങ്ങിക്കൊണ്ടുതന്നെയിരിക്കും. അത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ട് ഏത് വിധേനയേയും ഈ വിഷയം സജീവമായി നിര്‍ത്തുകയെന്നതാണ് തന്ത്രം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിക്കാനും കഴിയില്ല. കേസിലെ അന്വേഷണം നടക്കുകയാണ്. അത് പൂര്‍ത്തിയായിട്ടില്ല. ഈ ഘട്ടത്തില്‍ കോടതിയില്‍ പോയാല്‍ അത് തിരിച്ചടിയാകും. മാത്രമല്ല, അന്വേഷണം ഏറെ മുന്നോട്ടുപോയിട്ടുമുണ്ട്. കൊലചെയ്തവരേയും അതിനുപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുമുണ്ട്. വിശദമായ അന്വേഷണം നടക്കുകയുമാണ്. അന്വേഷണം തീര്‍ന്നതിന് ശേഷം മാത്രമേ അത് ശരിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സി്ബി.ഐക്ക് വേണ്ടി കോടതിയെ സമീപിക്കാന്‍ കഴിയുകയുള്ളു. തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും അത്തരത്തില്‍ കോടതിയെ സമീപിച്ച് സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശം വാങ്ങിയെടുത്താല്‍ വിജയിച്ചുവെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അതിനുള്ള വഴിയാണ് അവര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. അതുകൊണ്ട് പ്രചരണത്തിന്റെ ആദ്യഘട്ടത്തിലെങ്കിലും പോര് പാക്കിസ്ഥാനും പെരിയയും തമ്മിലായിരിക്കും. ഇതില്‍ ആര് വിജയിക്കുന്നവോ അവര്‍ക്കായിരിക്കും നേട്ടം.
https://www.facebook.com/Malayalivartha



























