സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരൊന്നും മത്സരരംഗത്ത് തുടക്കം മുതലേ ഉണ്ടായിരുന്നില്ല എന്നതാണ് ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരൊന്നും മത്സരരംഗത്ത് തുടക്കം മുതലേ ഉണ്ടായിരുന്നില്ല എന്നതാണ് ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ മനുഷ്യരെ അസാധാരണമായി അവതരിപ്പിച്ചാണ് ജയസൂര്യയും സൗബിനും മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌ക്കാരത്തില്‍ മുത്തമിട്ടത്. ഇന്ത്യന്‍ ഫുഡ്ബള്‍ ടീം ക്യാപ്ടനായിരുന്ന വി.പി സത്യന്റെ ദുരന്ത ജീവിതവും മേരിക്കുട്ടി എന്ന ട്രാന്‍ജെന്‍ഡറുടെ മാനസിക സംഘര്‍ഷങ്ങളും അഭ്രപാളികളില്‍ അനായാസം അവതരിപ്പിച്ചാണ് ജയസൂര്യ ജൂറിയെ വിസ്മയിപ്പിച്ചത്.
രണ്ട് കഥാപാത്രങ്ങളും രൂപത്തിലും ഭാവത്തിലും സംസാരത്തിലും മനോനിലകളിലും അങ്ങേയറ്റം വ്യത്യസ്തമാണ്. ക്യാപ്ടനില്‍ ഒരിടത്ത് പോലും ജയസൂര്യയെ കാണാനാകില്ല. പ്രായവായുവിനെ പോലെ കാല്‍പ്പന്തിനെ പ്രണയിക്കുന്ന കുഞ്ഞ് സത്യനില്‍ തുടങ്ങി ഇന്ത്യയുടെ അഭിമാനമായി വളരുന്ന ക്യാപ്ടനായും അവസാനം ആരാലും അറിയപ്പെടാതെ ചെന്നൈയിലെ ആളൊഴിഞ്ഞ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ എടുത്ത്ചാടി ജീവിതത്തില്‍ സെല്‍ഫ് ഗോളടിക്കേണ്ടി വന്ന ദുരന്തനായകനായും ജയസൂര്യ പരകായപ്രവേശം നടത്തി.
രണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കാണ് പുരസ്‌ക്കാരം എന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. വി.പി സത്യനെ കുറിച്ച് സിനിമ ചെയ്യും മുമ്പ് അറിയില്ലായിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിച്ചിരുന്നില്ല. സിനിമയിലൂടെ പുതുതലമുറയ്ക്ക് വി.പി. സത്യനെ പരിചയപ്പെടുത്താനായി. സംവിധായകന്‍ പ്രജേഷ് സെന്‍ അത്രമാത്രം ഗൃഹപാഠം ചെയ്തിരുന്നു. മേരിക്കുട്ടി സാധാരണ സിനിമകളില്‍ കാണാറുള്ള ട്രാന്‍സ് ജെന്‍ഡര്‍ ആയിരുന്നില്ല. അത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പറയുന്ന പോസിറ്റീവായ സിനിമയായിരുന്നെന്നും ജയസൂര്യ പറഞ്ഞു.
സിനിമയിലേക്ക് തന്നെ കൊണ്ടുവന്ന പിതാവിനാണ് സൗബിന്‍ അവാര്‍ഡ് സമ്മാനിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറാ അച്ഛനാണ് എന്ന ഫാസില്‍ സാറിന്റെ അസിസ്റ്റന്റാക്കിയത്. ഏല്ലാകാര്യത്തിനും ഒപ്പമുള്ള ഉമ്മയ്ക്കും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും ഉള്ളതാണ് പുരസ്‌ക്കാരമെന്നും താരം പറഞ്ഞു. മബലാറില്‍ സെവന്‍സ് ഫുഡ്‌ബോള്‍ ടീം നടത്തുന്ന മജീദ് എന്ന മാനേജരുടെ വേഷമാണ് സൗബിനെ മികച്ച നടനാക്കിയത്. ഫുട്‌ബോള്‍ മാത്രം സ്വപ്‌നം കണ്ട് ബുട്‌ബോളില്‍ ഉണ്ടുറങ്ങി ജീവിക്കുന്ന, ഫുഡ്‌ബോള്‍ കളിക്കാത്ത കഥാപാത്രമാണ് മജീദ്. അയാളൊരു സാധാരണ ചെറുപ്പക്കാരനാണ്. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ സ്‌നേഹവും നൊമ്പരവും കള്ളത്തരങ്ങളും എല്ലാം മജീദിലുമുണ്ട്. അമ്മയുടെ രണ്ടാം ഭര്‍ത്താവിനെ അംഗീകരിക്കാന്‍ സാധാരണഗതിയില്‍ ഏത് ചെറുപ്പക്കാരനും മടിയാണ്. മജീദും വ്യത്യസ്തമല്ല. കാരണം നമ്മുടെ സമൂഹം പിന്തുടര്‍ന്ന് പോന്ന രീതികള്‍ അങ്ങനെയാണ്. എന്നാല്‍ നൈജീരിയയില്‍ നിന്ന് വന്ന സുഡാനിയും ഉമ്മയുടെ രണ്ടാം ഭര്‍ത്താവും എല്ലാം മനുഷ്യരാണ് അവരുടെ സ്‌നേഹം മജീദ് തിരിച്ചറിയുന്നിടത്താണ് സുഡാനി ഫ്രം നൈജീരിയ അവസാനിക്കുന്നത്.
മികച്ച നടിയായ നിമിഷ സജയന്‍ കുപ്രസിദ്ധപയ്യനിലും ചോലയിലും ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ചോലയില്‍ സ്‌കൂള്‍ കുട്ടിയായി വേഷമിട്ടാണ് ജൂറിയെ ഞെട്ടിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യസിനിമയിലൂടെ പ്രേക്ഷകരുടെ പ്രീതിനേടിയ നടിയാണ് നിമിഷ. ജോസഫിലെ പൊലീസുകാരന്‍ ജോജുജോര്‍ജ്ജിന് മികച്ച നടനുള്ള പുരസ്‌ക്കാരം സമ്മാനിക്കും എന്നാണ് പൊതുവേ വിലയിരുത്തിയിരുന്നത്. മികച്ച സ്വാഭാവനടനുള്ള പുരസ്‌ക്കാരമാണ് അദ്ദേഹത്തിനെ തേടിയെത്തിയത്. മികച്ച സ്വഭാവ നടിമാരായ സാവിത്രി ശ്രീധരനും സരസ്വതി ബാലുശേരിയും സുഡാനി ഫ്രം നൈജീരിയയില്‍ രണ്ട് ഉമ്മമാരായി കാണികളുടെ കണ്ണ്‌നനയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിരുന്നു. അന്‍പത് വര്‍ഷത്തിലധികമായി നാടകത്തില്‍ സജ്ജീവമായ ഇരുവരെയും തേടി പുരസ്‌ക്കാരങ്ങള്‍ എത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
https://www.facebook.com/Malayalivartha



























