പിടിക്കാമായിരുന്നിട്ടും അതിന് മുതിരാതെ വെടി വച്ചുകൊന്നു; ജലീലിനെ കൊന്നത് പോലീസാണോ അതോ റിസോർട്ട് ഉടമകളോ; വയനാട്ടിൽ കൊല്ലപ്പെട്ട കബനീദളം നേതാവ് സി പി. ജലീലിനെ കൊന്നതിൽ ദുരൂഹതയേറുന്നു

വയനാട്ടിൽ കൊല്ലപ്പെട്ട കബനീദളം നേതാവ് സി പി. ജലീലിനെ കൊന്നതിൽ ദുരൂഹതയേറുന്നു. ജലീലിനെ കൊന്നത് പോലീസാണോ അതോ റിസോർട്ട് ഉടമകളാണോ എന്ന ചർച്ചയും വയനാട്ടിൽ സജീവമാണ്. ജലീലിനെ പിടിക്കാമായിരുന്നിട്ടും അതിന് മുതിരാതെ വെടി വച്ചുകൊല്ലുകയായിരുന്നു എന്നും സൂചനയുണ്ട്. ഇതിനെതിരെ ബന്ധുക്കൾ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയുണ്ടായ മാവോയിസ്റ്റ് കൊലപാതകം സർക്കാരിന് കീറാമുട്ടിയിയേക്കും. കഴിഞ്ഞ ദിവസം ജലീൽ സർക്കാരിനെതിരെ പ്രസംഗിച്ചത് വാർത്തയായിരുന്നു. അതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും ആരോപണമുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനു പകരം കൊലചെയ്യുന്ന കെ. കരുണാകരന്റെ രീതി പിണറായിയും സ്വീകരിക്കുകയാണോ എന്ന സംശയവും രാഷ്ട്രീയ തലങ്ങളിൽ സജീവ ചർച്ചാ വിഷയമാണ്. നക്സലൈറ്റ് രാജൻ കരുണാകരൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കൊല്ലപ്പെട്ടത്. തങ്ങൾ നടത്തിയത് കൊലപാതകമല്ലെന്ന് പോലീസ് ആവർത്തിക്കുന്നുണ്ടെങ്കിലും അതാരും വിശ്വസിച്ചിട്ടില്ല. ഏറ്റു മുട്ടൽ വ്യാജം എന്ന സംശയത്തിലാണ് കേരളം
ഏതാനും വർഷങ്ങൾക്ക് മുമ്പുണ്ടായ മാവേയിസ്റ്റ് ഏറ്റുമുട്ടലിലും ദുരുഹതയുള്ളതായി വാർത്തകൾ ഉണ്ടായിരുന്നു. ജലീലിന്റെ മൃതദേഹം കണ്ടെത്തിയത് റിസോർട്ടിൽ വെള്ളം ഒഴുകിപോകുന്ന സ്ഥലത്തുള്ള പാറക്കെട്ടിലാണ് . രാവിലെ മുതൽ തങ്ങൾ വെടിയുതുർക്കുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ ഇത്രയധികം ഉണ്ടകൾ പോലീസിന്റെയും മാവോയിസ്റ്റിന്റെയും കൈയിലുണ്ടോ എന്നാണ് മരിച്ച ജലീലിന്റെ സഹോദരങ്ങൾ ചോദിക്കുന്നത്.
മാവോയിസ്റ്റ് ആക്രമണങ്ങളും ഏറ്റുമുട്ടലും പലപ്പോഴും വ്യാജമായി സൃഷ്ടിക്കുന്നതാണ്. നക്സലൈറ്റുകളെ കൈയിൽ കിട്ടിയാൽ കൊന്നുകളയുക എന്ന രീതിയാണ് സേന നടത്തുന്നത്. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടുന്നത് പോലെയാണ് കേരളം മാവേയിസ്റ്റുകളെ കൈകാര്യം ചെയ്യുന്നത്. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോൾ ഇത്തരമൊരുരീതി ശരിയല്ലെന്നാണ് തീവ്ര ഇടത് വിശ്വാസികൾ വാദിക്കുന്നത്.
കേരളത്തിലെ മാവോയസ്ററുകൾക്ക് ശക്തി തീരെ കുറവാണ്. എഴുപതുകളിലും മറ്റും ഉണ്ടായിരുന്ന നക്സൽ ബാരി പ്രസ്ഥാനത്തിന്റെ അണികൾ ചെയ്തു കൂട്ടിയതിന്റെ പകുതികാര്യങ്ങൾ പോലും ഇവർ ചെയ്യുന്നില്ല. ആദിവാസി വിഷയങ്ങൾ ഉയർത്തി കാണിച്ചാണ് ഇവർ സമരം ചെയ്യുന്നതെങ്കിലും മാവോയിസ്റ്റുകളുടെ ഇത്തരം സമരങ്ങളിൽ യാതൊരു ആത്മാർത്ഥതയുമില്ല. യഥാർത്ഥത്തിൽ കേരളത്തിലെ വനാന്തരങ്ങളിൽ താമസിക്കുന്ന മാവോയിസ്റ്റുകൾ കിട്ടുന്നവരെ കൊള്ളയടിച്ച് സർക്കാരിനെതിരെ പ്രസംഗിച്ച് നടക്കുന്നവരാണ്.
വൈത്തിരി റിസോർട്ടിൽ മാവോയിസ്റ്റുകൾ എത്തിയത് പണം വാങ്ങാനാണ്. 10,000 രൂപ നൽകിയതിന് പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു റിസോർട്ടുകാർ . രാത്രി മുതൽ പോലീസ് വെടിവയ്ക്കുകയായിരുന്നു. എന്നാൽ മാവോയിസ്റ്റുകളാണ് ആദ്യം വെടിവയ്പ് നടത്തിയതെന്ന് ഐജി ബലറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു. 18 മാവോയിസ്റ്റുകളാണ് റിസോർട്ടിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
2016 നവംബർ 24നാണ് ഇതിനു മുമ്പ് മാവോയിസ്റ്റ് വേട്ട നടന്നത്. കുപ്പു ദേവരാജും അജിതയുമാണ് ആണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ ദേവരാജ് രോഗ ബാധിതനായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതിരുന്ന ദേവരാജിനെ കൊന്നത് വിശ്വസനീയമല്ലെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല.
https://www.facebook.com/Malayalivartha

























