ലോക്‌സഭാ തെരഞ്ഞെടുപ്പിനിറങ്ങുന്ന സി.പി.എം മരണവെപ്രാളത്തിലാണ്. കാസര്‍കോട് ഇരട്ടക്കൊലപാതകം, അരിയില്‍ ഷുക്കൂര്‍ വധം, കൊല്ലത്തെ ഐ.ടി വിദ്യാര്‍ത്ഥിയുടെ കൊലപാതകം ഇതിനെല്ലാം എങ്ങനെ മറുപടി പറയും, എന്ത് ന്യായീകരണം നടത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പിനിറങ്ങുന്ന സി.പി.എം മരണവെപ്രാളത്തിലാണ്. കാസര്‍കോട് ഇരട്ടക്കൊലപാതകം, അരിയില്‍ ഷുക്കൂര്‍ വധം, കൊല്ലത്തെ ഐ.ടി വിദ്യാര്‍ത്ഥിയുടെ കൊലപാതകം ഇതിനെല്ലാം എങ്ങനെ മറുപടി പറയും, എന്ത് ന്യായീകരണം നടത്തും, തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ അങ്കലാപ്പിലാണ് പാര്‍ട്ടിയും പിണറായി സര്‍ക്കാരും. വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും ചോരയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതിനെ ചവറ കൊലപാതകത്തിലൂടെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമം ചീറ്റിയെന്ന് മാത്രമല്ല, ചീഞ്ഞ് നാറുകയും ചെയ്തു. പെരിയ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പീതാംബരനെ പുറത്താക്കിയതിന് പിന്നാലെ ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതിയായ ബ്രാഞ്ച് സെക്രട്ടറിയെയും പാര്‍ട്ടി പുറത്താക്കി. പുറത്താക്കല്‍ നടപടി മുഖം രക്ഷിക്കാനാണെങ്കിലും മുഖം വികൃതമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
പാര്‍ട്ടി തീരുമാനപ്രകാരം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും സംഭവ ശേഷം അംഗങ്ങളെ പുറത്താക്കുകയും ചെയ്യുന്നതിനെതിരെ അവരുടെ കുടുംബാംഗങ്ങള്‍ കടുംത്ത അതൃപ്തിയിലാണ്. പെരിയയില്‍ പീതാംബരന്റെ ഭാര്യയും മകളും പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നത് വലിയ തിരിച്ചടിയായി. മുമ്പ് കൊലക്കേസിലെ പ്രതികള്‍ക്ക് പാര്‍ട്ടി പണവും നിയമസഹായവും നല്‍കുമായിരുന്നെങ്കിലും അവരെ തള്ളിപ്പറയില്ലായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത് അനിവാര്യമായത് സി.പി.എമ്മിന്റെ മുഖത്തേറ്റ പ്രഹരമാണ്. നേതൃത്വത്തിലുള്ള പലരും കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് പാര്‍ട്ടിയെ മുക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പണ്ടിവര്‍ കുപ്പിയില്‍ നിന്ന് ഇറക്കിവിട്ട ഭൂതങ്ങള്‍ കുപ്പിയില്‍ അടയ്ക്കാനാകാത്ത വിധം വളര്‍ന്നിരിക്കുന്നു. പ്രാദേശിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് വലിയ തലവേദനയും തിരിച്ചടിയുമാണ് സൃഷ്ടിക്കുന്നത്.
കൊലപാതകികള്‍ക്ക് നിയമസഹായത്തിന് പുറമേ ജയിലിലും വഴിവിട്ട സഹായങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പ് തയ്യാറാകുന്നു. പലര്‍ക്കും അനാവശ്യ പരോളുകള്‍ നല്‍കുന്നു. പുറത്തിറങ്ങുന്ന പ്രതികളില്‍ ചിലര്‍ കൊലപാതകങ്ങള്‍ നടത്തിയതായും ആക്ഷേപമുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അഴിയെണ്ണുന്ന പി.കെ കുഞ്ഞനന്തന് അനധികൃതമായി പരോള്‍ അനുവദിച്ചതിനെ ഹൈക്കോടതി ചോദ്യം ചെയ്യേണ്ട അവസ്ഥയില്‍ വരെയെത്തി കാര്യങ്ങള്‍. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക്, ജയിലില്‍ വെച്ച് കാമുകിയുമായി സല്ലപിക്കാന്‍ വരെ ആഭ്യന്തരവകുപ്പ് അവസരം ഒരുക്കി. ആകാശിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ആദ്യം തള്ളിയെങ്കിലും പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള അടുപ്പം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെ മുഖം രക്ഷിക്കല്‍ നാടകം നടത്തി. അതിനും മുമ്പ് ആകാശിന്റെ പിതാവിനെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയനും പി. ജയരാജനും എ.എന്‍ ഷംസീര്‍ എം.എല്‍.എയും ചര്‍ച്ച നടത്തിയിരുന്നു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശേരി എം.എല്‍.എ ടി.വി രാജേഷിനും എതിരെ സി.ബി.ഐ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തിയത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. പി.ജയരാജന്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയരാജനെ മത്സരിപ്പിച്ച് ജയിപ്പിച്ച് എം.പി എന്ന പരിരക്ഷയിലൂടെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സി.പി.എം നടത്തുന്നത്. കൊലനടത്തുകയും കൊലപാതകികള്‍ക്ക് എല്ലാ സഹായവും സംരക്ഷണവും നല്‍കുകയും ചെയ്യുന്നതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നതിലൂടെ എന്ത് സന്ദേശമാണ് സി.പി.എം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്‍കുന്നത്? അതായിരിക്കും കേരളം ചര്‍ച്ച ചെയ്യുന്നത്? അതിനെ സി.പി.എം എങ്ങനെ മറികടക്കും? കാത്തിരിക്കാം.
https://www.facebook.com/Malayalivartha

























