വേഷം മാറി ; കഴിഞ്ഞ ഒരുമാസമായി 16 ഇടങ്ങളിൽ ഒളിവിൽ; പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഇമാം പിടിയിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ ഈരാറ്റുപേട്ട സ്വദേശിയും തൊളിക്കോട് മുൻ ഇമാമുമായ ഷെഫീഖ് അൽ ഖാസിമി പിടിയില്‍.ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇമാമിനെ കൂടാതെ, ഇയാളെ സഹായിച്ച ഫാസില്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്.
ഷാഡോ പൊലീസിന്‍റെ സഹായത്തോടെയാണ് ഇമാമിനെ പിടികൂടിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഡി.അശോകൻ, ഷാഡോ എ.എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.
കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾ വേഷം മാറി പതിനാറിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു.ഇയാൾ സഞ്ചരിച്ച വാഹനവും സംഘം പിടികൂടിയിട്ടുണ്ട്.ചോദ്യം ചെയ്യലിനുശേഷം ഇയാളെ വെള്ളിയാഴ്ച നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ഇമാമിന്റെ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഇമാമിന് ഇതുവരെ ഒളിയിടം ഒരുക്കിയിരുന്ന സഹോദരൻ നൗഷാദ് രണ്ടു ദിവസം മുൻപ് പൊലീസ് പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച മൊഴിയനുസരിച്ചാണ് ഇമാം തമിഴ്നാട്ടിലുണ്ടെന്ന് മനസിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇവരുടെ ടെലിഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് ഷെഫീഖ് കുടുങ്ങിയത്.
മൂന്ന് ദിവസമായി അന്വേഷണസംഘം മധുര, കോയമ്പത്തൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ഷെഫീഖ് പതിനഞ്ചിലധികം തവണ ഒളിയിടങ്ങൾ മാറിയിരുന്നു. പിടിയിലാകുന്നതിന് തൊട്ടുമുമ്പും മൂന്നിടങ്ങളിലേക്ക് ഇയാൾ ഒളിത്താവളം മാറിയിരുന്നതായും പോലീസ് പറഞ്ഞു.
പോക്സോ കേസില്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇമാം ഒളിവില്‍ പോയത്. പൊതുജനശ്രദ്ധയ്ക്കായി എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
തൊളിക്കോട് മുസ്‌ലിം ജമാഅത്തിലെ ഇമാമായിരുന്ന ഷെഫീഖ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കാടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ സെറ്റിൽമെന്റ് കോളനിയിൽ താമസിക്കുന്ന കുടുംബശ്രീ അയൽക്കൂട്ടം സ്ത്രീകളാണ് ഇമാമിനെയും പെൺകുട്ടിയെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്.
സ്ത്രീകൾ ഇക്കാര്യം പുറത്തുപറഞ്ഞതോടെ പള്ളിയിൽനിന്ന് ഇമാമിനെ പുറത്താക്കിയിരുന്നു. ഇതിനിടെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനൽകി. പള്ളി കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷെഫീഖ് അൽ ഖാസിമിക്കെതിരേ നെടുമങ്ങാട് പോലീസ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു.
ജനുവരിയിൽ നടന്ന സംഭവത്തിന് പിന്നാലെ മുൻ ഇമാമിനെ പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് നൽകുകയും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇയാളെ രക്ഷപ്പെടാനും സാമ്പത്തികമായും സഹായിച്ച മൂന്ന് സഹോദരങ്ങൾ പിടിയിലായിരുന്നുവെങ്കിലും ഷെഫീഖ് ഒളിവിൽ കഴിയുകയായിരുന്നു.
സഹോദരൻമാരെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതി എവിടെയാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെ ഏതാനും ഫോൺ നമ്പർ പിന്തുടർന്ന് പോലീസ് ഇയാൾ തമിഴ്‌നാട്ടിലാണെന്ന് മനസ്സിലാക്കുകയും കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇയാൾ വ്യാഴാഴ്ച പിടിയിലായത്. മുൻ ഇമാമിനായി തിരച്ചിൽ നടത്തിയ കോയമ്പത്തൂരിലുള്ള സംഘവും തിരികെ മടങ്ങിയിട്ടുണ്ട്.
സംഭവ ശേഷം കേസില്‍ ഷെഫീഖ് ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha

























