ഇനി മുതൽ കർഷകർക്ക് ആശ്വാസം; മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി; വ്യാജൻ പുറത്താകും

ഇടുക്കി ജില്ലയിലെ മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു. ചന്ദനക്കാടുകൾക്ക് പേര് കേട്ട ഇടുക്കിയിലെ മറയൂർ ഇനി മുതൽ ശർക്കരയുടെ പേരിലും അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതോടെ ഇനി മുതൽ വ്യാജന്മാര്‍ക്ക്പിടിവീഴും.
അതേസമയം, പദവിയിലൂടെ ശർക്കരയ്ക്ക് ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മറയൂരിലെ കർഷകർ. ഭൗമസൂചിക പദവി ലഭിച്ചതോടെ മറയൂർ ശർക്കരയ്ക്ക് ലോക വ്യാപാര സംഘടനയുടെ അംഗീകാരം ലഭിക്കും. ഇതോടെ കയറ്റുമതിയിലൂടെ വരുമാനം വർദ്ധിപ്പിക്കാമെന്ന് കർഷകർ കണക്ക് കൂട്ടുന്നു.
കൃഷിവകുപ്പും കാർഷിക സർവകലാശാലയും ചേർന്ന് മൂന്ന് വർഷമെടുത്താണ് മറയൂർ ശർക്കരയുടെ ഭൗമസൂചിക പദവിയ്ക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഭൂപ്രകൃതിയുടെയും കൃഷിരീതിയുടെയും പ്രത്യേകത നിമിത്തം ഉത്‌പന്നങ്ങൾക്ക് ഉണ്ടാകുന്ന ഗുണനിലവാരം പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഭൗമസൂചിക പദവി നൽകുന്നത്.
മറ്റു ശർക്കരകളിൽ നിന്ന് മറയൂർ ശർക്കരയെ വേറിട്ട് നിർത്തുന്നത് സ്വാദാണ്. ഒട്ടും തന്നെ ഉപ്പുരസമില്ലാത്ത മധുരമുള്ള ശർക്കര. ഇരുമ്പിന്‍റെയും കാൽസ്യത്തിന്‍റെയും അളവ് ഇതിൽ കൂടുതലാണ്. സോഡിയത്തിന്‍റെ അളവ് കുറവും. ഇത് മറയൂർ ശർക്കരയ്ക്ക് ഔഷധ ഗുണം നൽകുന്നു.
മറയൂരിൽ രണ്ടായിരം ഏക്കറിലാണ് ശർക്കരയ്ക്കായുള്ള കരിമ്പ് കൃഷി. വർഷത്തിൽ എല്ലാ സീസണിലും കൃഷിയിറക്കും. അഞ്ഞൂറൂളം കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം കൂടിയാണിത്. വട്ടവട വെളുത്തുള്ളിയ്ക്ക് ഭൗമസൂചിക പദവി ലഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും കൃഷിവകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha

























