ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ഇടത് മുന്നണി യോഗം ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാനായി ഇടത് മുന്നണി യോഗം ഇന്ന് നടക്കും. യോഗം ഇന്ന് വൈകിട്ട് എ.കെ.ജി സെന്ററില്‍ ചേരും. ഈ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഇതര കക്ഷികള്‍ക്ക് സീറ്റില്ലെന്ന് സി.പി.എം അറിയിച്ചിട്ടുണ്ട്.
ജനതാദൾ എസിന്‍റെ ഒരു സീറ്റുകൂടി ഏറ്റെടുത്താണ് സിപിഎം ഇത്തവണ16 സീറ്റില്‍ സി.പി.എമ്മും നാല് സീറ്റില്‍ സി.പി.ഐയുമാണ് മത്സരിക്കുന്നത്. ജനതാദള്‍ എസ് ഒഴികെയുള്ള കക്ഷികള്‍ ഇത് അംഗീകരിക്കുകയും ചെയ്തു.
സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പറഞ്ഞിട്ടൊന്നും സിപിഎമ്മിന് കുലക്കമില്ല. മാത്യു ടി തോമസിനെ മാറ്റി കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കിയതിലുള്ള ആഭ്യന്തരപ്രശ്നമാണ് പ്രതിഷേധത്തിന് കാരണമെന്നും താനേ കെട്ടടങ്ങുമെന്നാണ് സിപിഎം കണക്കുകൂട്ടൽ.
ഇതിനുപുറമേ ,കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജനതാദള്‍ എസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് ചർച്ച ചെയ്യാനായി ജനതാദളിന്റെ സംസ്ഥാനസമിതി യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
എന്നാല്‍ ഒരു സീറ്റ് കിട്ടിയേ മതിയാകൂ എന്ന നിലപാടിലാണ് ജനതാദാളിലെ ഒരു വിഭാഗം.കോട്ടയം ഏറ്റെടുക്കുന്ന പശ്ചാലത്തലത്തില്‍ എറണാകുളം സീറ്റ് കിട്ടണമെന്നാണ് ജനതാദളിന്റെ ആവശ്യം. സീറ്റ് കിട്ടിയില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിച്ചോ,ഒറ്റക്ക് മത്സരിച്ചോ പ്രതിഷേധിക്കണമെന്നാവശ്യം ജനദാതൾ പാര്‍ട്ടിയിലെ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഈ ആവശ്യം യോഗത്തിലും ഉയര്‍ന്ന് വരും.
അതേസമയം, സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ തന്നെ ജനതാദള്‍ നേതാക്കളെ സിപിഎം അറിയിച്ചിട്ടുണ്ട്. ഇന്നത്തെ മുന്നണി യോഗത്തില്‍ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കും.തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ നടക്കും. സീറ്റിന്റെ പേരില്‍ ജനതാദള്‍ കടുത്ത നിലപാട് സ്വീകരിക്കില്ലെന്ന വിശ്വാസത്തിലാണ് സി.പി.എം. ജനതാദളിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ നിലപാടുകളെ സി.പി.എം കാണുന്നത്.
https://www.facebook.com/Malayalivartha

























