കുറ്റസമ്മതം നടത്തി തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീക്ക് ഖാസ്മി; വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വണ്ടിയിൽ കയറ്റി... തൊഴിലുറപ്പ് സ്ത്രീകൾ വാഹനത്തിൽ പെൺകുട്ടിയെ കണ്ടതോടെ വാക്കുതർക്കമായി- അക്കമിട്ട് പോലീസിനോട് ഇമാമിന്റെ തുറന്നുപറച്ചിൽ

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി ഒളിവിൽ പോയി പോലീസ് പിടിയിലായ തൊളിക്കോട് ജമാ അത്ത് മുൻ ഇമാം ഷെഫീഖ് (37) ഖാസ്മി കുറ്റം സമ്മതിച്ചതായി പൊലീസ്. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇമാം വാഹനത്തിൽ കയറ്റിയതെന്ന് പൊലീസ് പറയുന്നു. തൊഴിലുറപ്പ് സ്ത്രീകൾ വാഹനത്തിൽ കുട്ടിയെ കണ്ടെന്നും വാക്കുതർക്കമുണ്ടായെന്നും ഇമാം മൊഴി നല്‍കി. ഇന്നലെ മധുരയിൽ നിന്നുമാണ് ഷെഫീക്ക് ഖാസ്മിയെയും സഹായി ഫാസിലിനെയും പിടികൂടിയത്.
കോയമ്പത്തൂർ, ഊട്ടി, വിജയവാഡ എന്നിവടങ്ങളിലടക്കം പതിനാറിടങ്ങളിലായിരുന്നു ഖാസ്മി ഒളിവ് ജീവിതം നയിച്ചിരുന്നത്. പോലീസ് തിരിച്ചറിയാതിരിക്കാൻ താടിയും മീശയുമെടുത്തു. ഷെഫീഖിന്റെ സഹോദരനായ നൗഷാദിന് പെരുമ്പാവൂരിൽ പ്ലൈവുഡ് വ്യാപാരമാണ്. കോയമ്പത്തൂരിൽ നിരവധി കച്ചവടക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. എ.ടി.എം. കാർഡ് ഉപയോഗിച്ചാൽ പോലീസ് പിടിക്കുമെന്നതിനാൽ ഇയാൾ കോയമ്പത്തൂരിലെ വ്യാപാരികളെ കണ്ട് നേരിട്ട് പണം വാങ്ങുകയാണ് ചെയ്തിരുന്നത്. പോലീസ് പിടിയിലാകുന്നതിന് മുമ്പ് സഹോദരൻ സുധീർ അവിടെ നിന്നും മാറിയിരുന്നു. മുൻ ഇമാമിന്റെ സഹോദരങ്ങളായ സുധീറിന്റെയും നൗഷാദിന്റെയും സുഹൃത്തായ ഫാസിലാണ് പോലീസ് പിടിയിലാകുമ്പോൾ ഷെഫീഖിനൊപ്പമുണ്ടായിരുന്നത്. ഫാസിലിന്റെ മൊബൈൽ നമ്പർ പോലീസിന് കിട്ടിയതോടെയാണ് ഇവരെ പിടിക്കാനായത്.
ഫാസിലിന്റെ മൊബൈൽ പിന്തുടർന്നാണ് ഇവരെ മധുരയിലെ ഹോട്ടലിൽ നിന്നും പോലീസ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ഡി. അശോകനും പോലീസുകാരനായ ജയ്‌സണും വ്യാഴാഴ്ച രാവിലെ മധുരയിലെത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി മുൻ ഇമാം മധുരയിലുണ്ടെന്ന് മനസിലാക്കി എ.എസ്.ഐ. ഷിബു, പോലീസുകാരായ ഫിറോസ്, ദിലീപ്, നെബിൾ രാജ്, അനൂപ്, ടൈസൺ എന്നിവർ മധുരയിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
ഒരു ലോഡ്ജിൽ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘമായ റൂറൽ ഷാഡോ പൊലീസിന് പിടിവള്ളിയായത്. ഇമാമിനൊപ്പമുണ്ടായിരുന്ന സഹായി ഫാസിലിന്‍റെ കാറിൽ പകൽ കറങ്ങിയ ശേഷം രാത്രിയിൽ ലോഡ്ജിൽ മുറിയെടുക്കുമായിരുന്നു. ഫാസിലിന്‍റെ തിരിച്ചറിയൽ കാർഡുപയോഗിച്ചാണ് മുറിയെടുത്തത്. ഫാസിലിന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് ഫെഫീക്ക് ഖാസ്മിയെ മറ്റുള്ളവരെ വിളിച്ചിരുന്നത്. സഹോദരനായ നൗഷാദിന്‍റെ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഇമാമിനുവേണ്ടിയുള്ള പണം ബന്ധുക്കളും സുഹൃത്തുകളും കൈമാറിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
നൗഷാദിനെ കോയമ്പത്തൂരിൽ നിന്നും പിടികൂടിയപ്പോഴാണ് ഇമാമിന്‍റെ സഹായത്തിനായി നില്‍ക്കുന്ന ഫാസിലിനെ കുറിച്ച് പൊലീസ് അറിയുന്നത്. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ഇമാം മധുരയിലുണ്ടെന്ന് കണ്ടെത്തി. മധുരയിൽ വാഹനത്തിൽ കറങ്ങുമ്പോഴാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇമാമിനെയും ഫാസലിനെയും പിടികൂടുന്നത്. കഴിഞ്ഞ മാസം 12നാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തിൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചതിന് വിതുര പൊലീസ് കേസെടുത്തത്. കീഴടങ്ങാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസിനെ കബളിപ്പിച്ച് ഇമാം മുങ്ങുകയായിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
ഷെഫീക്ക് ഖാസ്മിയെ ഇന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്തേക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയാൽ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന.
https://www.facebook.com/Malayalivartha

























