യു.ഡി.എഫ് ഭരണ കാലത്ത് ഒരു തുള്ളി രക്തം പോലും ചൊരിഞ്ഞിട്ടില്ല; ഇവിടെ കൊന്നു തള്ളി രസിക്കുന്നു; അതല്ല പരിഹാരം; മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വയനാട്ടിൽ ലക്കിടയിലെ വൈത്തിരിയിൽ പോലീസ് മാവോയിസ്റ്റ് നേതാവിനെ വെടിയൂതീർത്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മാവോയിസ്റ്റുകളെയെല്ലാം കൊന്നു തള്ളുന്നതല്ല പ്രശ്ന പരിഹാരമെന്ന് ചെന്നിത്തല ആഞ്ഞടിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.
മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തിയത് സര്‍ക്കാറിനുണ്ടായ തന്ത്രപരമായ പാളിച്ചയാണ്. യു.ഡി.എഫ് ഭരണ കാലത്ത് ഒരു തുള്ളി രക്തം പോലും ചൊരിയാതെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തടയാനായി. എന്നാൽ ഇവിടെ നേരെ തിരിച്ചാണ്. മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു . മാവോയിസ്റ്റുകളെ നേരിടുന്നതിനായി ഒരു തന്ത്രമോ പദ്ധതിയോ സംസ്ഥാന സർക്കാരിനില്ലെന്നും എല്ലാവരേയും കൊന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷനേതാവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-
കഴിഞ്ഞ യു ഡി എഫ് സർക്കാർ കാലത്ത് ഒരുതുള്ളി രക്തംപോലും വീഴാതെ മാവോയിസ്റ്റുകളെ നിയന്ത്രിക്കുവാനും അവരുടെ നീക്കങ്ങളെ തകർക്കാനും കേരള പൊലീസിന് സാധിച്ചിട്ടുണ്ട്. മാവോയിസ്റ്റ് നേതാക്കളായ രൂപേഷ് ഷൈനി എന്നിവരെ കേരള ആന്ധ്രാ പോലീസിന്റെ ജോയിന്റ് ഓർപ്പറേഷനിൽ ആണ് കോയമ്പത്തൂരിൽ വെച്ച് പിടിച്ചത്. ഒരുതുള്ളി രക്തം പോലും വീഴ്ത്താതെ ആണ് രൂപേഷിനെയും ഷൈനിയെയും മുരളി അടക്കമുള്ള വലിയ നേതാക്കൻമാരെയും പോലീസ് കസ്റ്റഡിയിൽ എത്തിക്കാനും അവരെ നിയമപരമായ മാർഗത്തിലൂടെ ജയിലിൽ എത്തിക്കാനും സാധിച്ചത്. അന്നൊന്നും ഒരാളെയും വെടിവെച്ചുകൊല്ലണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. ഇന്ന്ഇടതുമുന്നണി സർക്കാരിന്റെ തെറ്റായ സമീപനങ്ങളുംനയമില്ലായ്മയുമാണ് ഇത്തരം ദുരന്ത സംഭവങ്ങളിലേക്ക് നയിക്കുന്നത്.
കഴിഞ്ഞ കുറേ നാളുകളായി നിലമ്പൂര്‍-വയനാട് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവരെ തടയുന്ന കാര്യത്തില്‍ കേരളസര്‍ക്കാര്‍ പരാജയപ്പെട്ടു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നീ തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ സംയുക്ത നീക്കം നടത്തിയാണ് മാവോയിസ്റ്റുകളെ നേരത്തെ ഒതുക്കിയത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇതിനായി ഫലപ്രദമായ സംവിധാനമുണ്ടായിരുന്നു.
സാധാരണഗതിയില്‍ ഇത്തരം വിഷയങ്ങളില്‍ പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താണ് സര്‍ക്കാരുകള്‍ മുന്നോട്ട് പോകാറുള്ളത്. എന്നാൽ ഇവിടെ അതും ഉണ്ടായില്ല. മാവോയിസ്റ്റുകളെ നിയന്ത്രിക്കണം എന്ന കാര്യത്തില്‍ യുഡിഎഫിന് മറിച്ചൊരു അഭിപ്രായമില്ല. എന്നാല്‍ സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്മയാണ് ഇങ്ങനെ വെടിവെപ്പിലേക്ക് കാര്യങ്ങള്‍ നടത്തുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ്.
കൊല്ലപ്പെട്ട സിപി ജലീലിന്‍റെ പേരില്‍ എന്തെങ്കിലും കേസുകളുണ്ടോ എന്ന് പൊലീസ് വെളിപ്പെടുത്തണം. ഈ കുടുംബം തന്നെ മാവോയിസ്റ്റ് ആഭിമുഖ്യമുള്ള കുടുംബമാണ്. പുറകില്‍ നിന്നും വെടിവെച്ചു കൊന്നതാണ് എന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജഏറ്റുമുട്ടലാണെന്ന് കൊല്ലപ്പെട്ട സിപി ജലീലിന്‍റെ സഹോദരന്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
നിലമ്പൂരില്‍ വെടിവെപ്പ് ഉണ്ടായപ്പോള്‍ ഞങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. ജനങ്ങളുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് അന്നങ്ങനെ ചെയ്തത്. എന്നാൽ എല്ലാവരേയും കൊന്ന് ഈ പ്രശ്നത്തിന്പരിഹാരം കാണാം എന്ന സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. സുപ്രീംകോടതി നിർദേശപ്രകാരമുള്ള അന്വേഷണം വൈത്തിരി ഏറ്റുമുട്ടലിൽ നടത്തണം എന്നാണ് ഞങ്ങളുടെ ആവശ്യം.
നേരത്തെ പ്രതിപക്ഷ നേതാവിനെ കൂടാതെ , സംസ്ഥാന സർക്കാരിനെതിരെ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രൊ വാസുവും രംഗത്ത് വന്നിരുന്നു. പൊലീസ് കൊല്ലാന്‍ വേണ്ടി തന്നെയാണ് വെടിവയ്ക്കുകയായിരുന്നുവെന്ന് ഗ്രൊ വാസു ആരോപിച്ചു. വെടിയുതീർത്ത നടപടിയിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളുടെ കയ്യില്‍ തോക്കുണ്ടായിരുന്നില്ല. പൊലീസ് വെടിവയ്പ്പ് ഏകപക്ഷീയമായായിരുന്നു എന്നും കൊലപാതകം ആയിരുന്നില്ല ലക്ഷ്യമെങ്കില്‍ അരയ്ക്ക് താഴെ വെടിവയ്ക്കാമായിരുന്നില്ലേ എന്നുമാണ് ഗ്രൊ വാസു ചോദിച്ചത്.കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായതെന്നും ഗ്രൊ വാസു ആരോപിച്ചു.
https://www.facebook.com/Malayalivartha

























