വയനാട്ടില്‍ പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്ന കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരന്റെ ആരോപണം ശരിവെച്ച് റിസോര്‍ട്ട് മാനേജര്‍, മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും ജീവനക്കാര്‍

വയനാട്ടില്‍ പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്ന കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരന്റെ ആരോപണം ശരിവെച്ച് റിസോര്‍ട്ട് മാനേജര്‍. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും പൊലീസാണ് ആദ്യം വെടിയുതിര്‍ത്തതെന്നും മാനേജര്‍ ഫിറോസ് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ഇതോടെ മാവോയിസ്റ്റുകള്‍ തങ്ങളെ കണ്ട് പ്രകോപിതരായെന്ന പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം പൊളിയുന്നു. സ്വയരക്ഷയ്ക്കായി പൊലീസ് തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസുകാര്‍ക്ക് പരിക്കില്ലെന്നും ഐ.ജി പറഞ്ഞിരുന്നു. മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ത്തെങ്കില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റേനെ എന്ന സ്വാഭാവിക ചോദ്യം ജലീലിന്റെ സഹോദരന്‍ ഉള്‍പ്പെടെ പലരും ചോദിച്ചിരുന്നു. അതിനുള്ള വ്യക്തമായ മറുപടി കൂടിയാണ് റിസോര്‍ട്ട് മാനേജരുടെയും ജീവനക്കാരുടെയും വെളിപ്പെടുത്തല്‍.
2016ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിനെയും അജിതയേയും പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഏറ്റുമുട്ടല്‍ നടന്നതിന് ശേഷം പൊലീസ് ഫെയ്ക്ക് എന്‍കൗണ്ടര്‍ നടത്തിയതാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി തുഷാറും നിര്‍മ്മല്‍, സാരഥി, കഴിഞ്ഞദിവസം കൊല്ലപ്പെട്ട സി.പി. ജലീലിന്റെ സഹോദരന്‍ സി.പി. റഷീദ് എന്നിവര്‍ ഇക്കാര്യം ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് മാവോയിസ്റ്റ് വേട്ടയ്ക്കുള്ള ഫണ്ട് തരപ്പെടുത്തുന്നതിനാണ് നിലമ്പൂര്‍ എന്‍കൗണ്ടര്‍ നടത്തിയതെന്ന് മാവോയിസ്റ്റ് സംഘടനകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കുപ്പുദേവരാജിനെ പോലെ കുപ്രസിദ്ധനായ മാവോയിസ്റ്റ് നേതാവിനെ ജീവനോടെ പിടികൂടിയാല്‍ തന്റെ തൊപ്പിയിലൊരു പൊന്‍തൂവല്‍ ആകില്ലായിരുന്നോ എന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അന്ന് ചോദിച്ചിരുന്നത്.
പൊാലീസ് കുപ്പുദേവരാജിനെ കൊലപ്പെടുത്തിയപ്പോള്‍ നിരായുധനായിരുന്നെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും മാവോയിസ്റ്റ് സംഘടനകള്‍ ആരോപിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ പൊലീസിന്റെ മനോവീര്യമായി കണക്കാക്കാനാവില്ല. മാവോയിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്നവരെ കൊല്ലുന്നതുവഴി രാഷ്ട്രീയ അടിച്ചമര്‍ത്തലാണ് നടത്തിയത്. കുപ്പുദേവരാജ് ക്രിമിനല്‍ കേസുകളിലെ പ്രതിയും പിടികിട്ടാപുള്ളിയും ആണെങ്കിലും ജീവനോടെ പിടികൂടി ചോദ്യം ചെയ്യാമായിരുന്നു. വിചാണ നടത്തി ജയിലില്‍ അടയ്ക്കാമായിരുന്നു. അത് ചെയ്യാതെ നിയമപാലകര്‍ തന്നെ നിയമം ലംഘിച്ചു. അതേ അവസ്ഥതന്നെയാണ് വയനാട്ടിലും നടന്നത്. ആയുധങ്ങള്‍ കൈവശം ഉണ്ടായിരുന്നെങ്കിലും പ്രകോപിതരാകാത്ത സി.പി ജലീലിനും സംഘത്തിനും നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ ജലീല്‍ കൊല്ലപ്പെടുകയും ബാക്കിയുള്ളവര്‍ രക്ഷപെടുകയും ചെയ്തു.
അതേസമയം സംഘത്തെ പിടികൂടി ചോദ്യം ചെയ്തിരുന്നെങ്കില്‍ ഇവരുടെ ഓപ്പറേഷനുകള്‍, പ്രവര്‍ത്തന രീതി, ഒളിത്താവളങ്ങള്‍, ഫണ്ട് ശേഖരണം, സഹായം നല്‍കുന്നവര്‍, ആയുധ ശേഖരണം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമായിരുന്നു. അതിലൂടെ മാവോയിസ്റ്റുകളുടെ സാനിധ്യം തന്നെ അവസാനിപ്പിക്കാമായിരുന്നു. അതിന് മുതിരാതെ ഏറ്റുമുട്ടല്‍ നടത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന ആക്ഷേപം പ്രതിപക്ഷനേതാവ് അടക്കം ഉന്നയിച്ചിട്ടുണ്ട്. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha

























