സീറ്റ് തന്ന് വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫിലെത്തിയ വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ്‌കുമാറും സീറ്റ് പോയിട്ട് സീറ്റ് ചര്‍ച്ച പോലും നടത്താനാവാതെ എല്‍.ഡി.എഫില്‍ കഴിയുന്നു

കക്ഷത്തിലിരുന്നത് പോയി, ഉത്തരത്തിലിരുന്നത് എടുക്കാനും പറ്റിയില്ല. ഈ പഴഞ്ചൊല്ല് ഇപ്പോള്‍ അന്വര്‍ത്ഥമാക്കുന്നത് ലോക് താന്ത്രിക് നേതാവ് എം.പി വീരേന്ദ്രകുമാറിനാണ്. പിണറായിയുടെ ഏകാധിപത്യം കാരണം യു.ഡി.എഫിലേക്ക് വീരനും മകന്‍ ശ്രേയാംസും ചേക്കേറിയപ്പോള്‍ രണ്ട് സീറ്റാണ് ലഭിച്ചത്. ആ സന്തോഷത്തിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളൂ. രണ്ട് സീറ്റിലും വന്‍ഭൂരിപക്ഷത്തോടെ തോറ്റു. തോറ്റെന്ന് പറയുന്നതിനേക്കാള്‍ കോണ്‍ഗ്രസ് തോല്‍പ്പിച്ചു എന്ന് പറയുന്നതാവും ശരി. എല്‍.ഡി.എഫിനൊപ്പം നിന്നപ്പോള്‍ വയനാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് സ്ഥിരമായി ജയിച്ചിരുന്ന ശ്രേയാംസ്‌കുമാര്‍ കഴിഞ്ഞ തവണ എട്ട് നിലയില്‍ പൊട്ടി. പാലക്കാട് മണ്ഡലത്തില്‍ വെറുതെ നിന്നാമതിയെന്നാണ് യുഡിഎഫ് പറഞ്ഞത്. അത് പണി പാലും വെള്ളത്തില്‍ തരാനാണെന്ന് വീരേന്ദ്രകുമാര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല.
പാലക്കാട്ടെയും വയനാട്ടിലെയും ക്ഷീണം തീര്‍ക്കാന്‍ വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് സമ്മാനിച്ചെങ്കിലും കാലാവധി തീരുംമുമ്പ് എം.പി സ്ഥാനം വലിച്ചെറിഞ്ഞ് പഴയ ലാവണത്തിലെത്തി. മുമ്പ് എല്‍.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വീരേന്ദ്രകുമാര്‍ നിരവധി തവണ ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫില്‍ ചേക്കേറിയപ്പോള്‍ ആ സീറ്റ് നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും മുല്ലപ്പള്ളി രാമചന്ദ്രനാണ് അവിടെ നിന്ന് ജയിച്ചത്. അങ്ങനെ മുന്നണി മാറ്റം വലിയ നഷ്ടമാണെന്ന് വീരന്‍ തിരിച്ചറിഞ്ഞു. അതോടെ അന്ന് വരെ പിണറായി വിജയനെതിരെ പറഞ്ഞ ആരോപണങ്ങളും ആക്ഷേപങ്ങളും അപ്പിടി വിഴുങ്ങി. എ.കെ.ജി സെന്ററില്‍ ചെന്ന് കോടിയേരിയേയും പിണറായിയേയും സാഷ്ടാംഗം പ്രണമിച്ചു. അപ്പോഴേക്കും വീരന്റെ ഉള്ളില്‍ വടകര സീറ്റ് മോഹ മഞ്ഞയായി വിടര്‍ന്നിരുന്നു.
യു.ഡി.എഫിന്റെ വള്ളത്തില്‍ നിന്ന് എല്‍.ഡി.എഫ് എന്ന കെട്ടുവള്ളത്തിലേക്ക് കാലുമാറ്റിയ വീരന്‍ പക്ഷെ, എരിതീയില്‍ നിന്ന് വറചട്ടിയില്‍ വീണ അവസ്ഥയിലാണിപ്പോള്‍. വടകര ലോക്‌സഭാ സീറ്റ് വേണമെന്ന ആവശ്യം പരിഗണിക്കുന്നത് പോകട്ടെ ചര്‍ച്ചയ്ക്ക് പോലും സി.പി.എം തയ്യാറായില്ല. അതോടെ പ്രതിപക്ഷനേതാവ് ചെന്നിത്തല ട്രോളാന്‍ തുടങ്ങി. യു.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ രണ്ട് നിയമസഭാ സീറ്റും രാജ്യസഭാ സീറ്റും നല്‍കിയിരുന്നു. ഇപ്പോള്‍ ഒന്നുമില്ലാത്ത ഗതിയിലായെന്നും ചെന്നിത്തല പരിഹസിച്ചു. അതിന് വീരേന്ദ്രകുമാര്‍ നല്‍കിയ മറുപടി ഏശിയുമില്ല. വീരേന്ദ്രകുമാര്‍ കുടെ നിന്നിട്ട് കാലുവാരിയപ്പോള്‍ ആദ്യം രംഗത്തെത്തിയതും ചെന്നിത്തലയായിരുന്നു.
യു.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ പിണറായിക്കെതിരെ വീരേന്ദ്രകുമാര്‍ നടത്തിയ ഓപ്പറേഷനുകള്‍ ഒന്നൊന്നായി മു്ല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട്. മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നും എങ്ങനെയും അകത്താക്കണമെന്നും വീരേന്ദ്രകുമാര്‍ നിരന്തരം ആവശ്യപ്പെടുമായിരുന്നെന്ന് മുല്ലപ്പള്ളി പരസ്യമാക്കി. അതോടെ എന്ത് മറുപടിപറയുമെന്ന് അറിയാതെ വെട്ടിലായ വീരനെ രക്ഷിക്കാന്‍ സാക്ഷാല്‍ പിണറായി തന്നെ രംഗത്തെത്തി. നിങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തിലായിരുന്നപ്പോള്‍ പലതും പറഞ്ഞിട്ടുണ്ടാവും ഇതല്ല ഇതിനപ്പുറത്തെ കാര്യങ്ങള്‍ എനിക്കറിയാം അതൊന്നും പരസ്യമായി പറയുന്നത് ശരിയല്ലെന്നും പിണറായി മുല്ലപ്പള്ളിക്ക് മറുപടി നല്‍കി. അപ്പോഴും വീരന്‍ മോഹിച്ചു, വടകര സീറ്റ് പിണറായി കയ്യില്‍വെച്ച് തരുമായിരിക്കും. പക്ഷെ, കോണ്‍ഗ്രസിനെ പോലെ പിണറായി തേച്ചില്ല, പകരം സീറ്റ് ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ല.
https://www.facebook.com/Malayalivartha

























