മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ജമ്മുകശ്മീരില്‍ സംഭവിച്ചത്: ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് ഭീകരരെ വധിച്ചു: ഒരു സൈനികന് വീരമൃത്യു

നിരന്തരമായി പ്രത്യക്ഷപ്പെടുന്ന ഡ്രോണുകളും സ്‌ഫോടനങ്ങളും ഇടയ്ക്കിടയ്ക്ക് തലപൊക്കുന്ന ഭീകരരെയും കൊണ്ട് അശാന്തമാണ് കാശ്മീര്‍. കഴിഞ്ഞദിവസം വീണ്ടും മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ കശ്മീരില്‍ അരങ്ങേറിയിരുന്നു. ഈ പോരാട്ടത്തില്‍ സൈന്യത്തിന്റെ തോക്കിന് ഇരയായത് ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് ഭീകരരാണ്.
ജമ്മു കശ്മീരില്‍ സൈന്യം വധിച്ച ഭീകരരില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറും ഉള്‍പ്പെട്ടിരുന്നു എന്നതാണ് അത്യന്തം ഞെട്ടിക്കുന്ന കാര്യം. ലഷ്‌കര്‍ പുല്‍വാമ ജില്ലാ കമാന്‍ഡര്‍ നിഷാസ് ലോണിനെയാണ് സൈന്യം വധിച്ചത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ലോണ്‍ ഉള്‍പ്പെടെ അഞ്ച് ഭീകരെയാണ് ഏറ്റുമുട്ടലില്‍ സൈന്യം തുടച്ചു നീക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു എന്നത് ഇന്ത്യയെ സംബന്ധിച്ച് വിഷമകരമായ കാര്യമാണ്.
പുല്‍വാമയിലെ ഹന്‍ജിന്‍ രാജ്പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ വെള്ളിയാഴ്ചയും തുടരുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ലോണിനെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒരു ഭീകരന്‍ പാകിസ്താനിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഏറ്റുമുട്ടല്‍ സ്ഥലം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലഷ്‌കര്‍ ഭീകരരെ വധിച്ചത് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വലിയ നേട്ടമാണെന്ന് ജമ്മു കശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞദിവസവും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുകളില്‍ ഡ്രോണ്‍ പറന്നിരുന്നു. സംഭവത്തില്‍ പാകിസ്താന്‍ ലക്ഷ്യമിട്ടത് ചാരവൃത്തിയെന്ന സംശയത്തിലാണ് ഇപ്പോള്‍ ഇന്ത്യ. ഹൈക്കമ്മീഷനില്‍ നടന്ന നയതന്ത്ര യോഗത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഡ്രോണിന്റെ ലക്ഷ്യമെന്നാണ് സൂചന. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.
എന്നാല്‍ ഡ്രോണ്‍ പറത്തിയ സംഭവം പാകിസ്താന്‍ നിഷേധിച്ചു. ഇന്ത്യന്‍ പ്രൊപ്പഗന്‍ഡയാണ് ആരോപണത്തിന് പിന്നിലെന്നാണ് പാകിസ്താന്‍ ഉയര്‍ത്തുന്ന വാദം. ഇന്ത്യയുടെ ആരോപണത്തില്‍ വസ്തുതയില്ലെന്നും ഒരു തെളിവുകളും ഇന്ത്യ പങ്കുവെച്ചിട്ടില്ലെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം വക്താവ് സഹീദ് ഹഫീസ് ചൗധരി പറഞ്ഞു. മാദ്ധ്യമങ്ങളില്‍ നിന്ന് അറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്നായിരുന്നു സഹീദ് ഹഫീസ് ചൗധരി പറഞ്ഞത്.
ജൂണ്‍ 27 നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് മുകളില്‍ ഡ്രോണ്‍ പറത്തിയത്. സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും പാകിസ്താന്‍ ഇക്കാര്യം അന്വേഷിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധവും ഇന്ത്യ രേഖപ്പെടുത്തിയിരുന്നു. ഇത്തരം സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുളള നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
"https://www.facebook.com/Malayalivartha























