മദ്യത്തിന് ഞാൻ നികുതി കൊടുക്കുന്നുണ്ട്, പിന്നെന്തിന് കെഎസ്ആർടിസി ബസിൽ ടിക്കറ്റെടുക്കണം? മലപ്പുറത്ത് ടിക്കറ്റെടുക്കാൻ വിസമ്മതിച്ച കുടിയനെ ഇറക്കിവിട്ടതിൽ പ്രകോപിതനായി കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്:- ആക്രമണത്തിൽ കണ്ടക്ടർക്ക് 23 തുന്നൽ

മലപ്പുറം പുത്തനത്താണിയിൽ മദ്യപാനിയുടെ ആക്രമണത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സാരമായി പരിക്കേറ്റു. പാല ഡിപ്പോയിലെ കണ്ടക്ടർ സന്തോഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്യപിച്ച് ബസിൽ കയറിയ മദ്യപാനി ടിക്കറ്റെടുക്കാൻ വിസമ്മതിച്ചതോടെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ ബസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് പ്രതി കല്ലെറിഞ്ഞത്. കോഴിക്കോട് നിന്ന് പാലായിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിൽ നടന്ന ആക്രമണത്തിൽ കണ്ടക്ടർ സന്തോഷിന് 23 തുന്നലാണ് ഇടേണ്ടിവന്നത്.
മദ്യപിച്ച് ലക്കുകെട്ട് ബസില്‍ കയറിയ മദ്യപാനി ബസ് ചാർജ് നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞു. മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇറക്കിവിട്ടതിന്‍റെ പ്രകോപനത്തില്‍ ഇയാള്‍ കണ്ടക്ടര്‍ക്ക് നേരെ കല്ലറിയുകയായിരുന്നു. കല്ലേറില്‍ ബസിന്‍റെ ചില്ലു തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ സന്തോഷിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാണ് ചികിത്സ നല്‍കിയത്.
കഴിഞ്ഞ ദിവസമായിരുന്നു പുത്തനത്താണിയില്‍ നിന്ന് കയറിയ യാത്രക്കാരൻ മദ്യലഹരിയിൽ അക്രമാസക്തനായത്. ബസ് ചാർജ് നൽകാതെ യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞതോടെ മദ്യത്തിന് നികുതി കൊടുക്കുന്നുണ്ടെന്നും പിന്നെന്തിന് ഞാൻ ബസിൽ ടിക്കറ്റെടുക്കണമെന്നും ചോദിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതോടെ യാത്രക്കാരും ബസ് കണ്ടക്ടറും, ഡ്രൈവറും യാത്രക്കാരും ചേര്‍ന്ന് ഇയാളെ ഇറക്കിവിട്ടു. ഇതില്‍ പ്രകോപിതനായാണ് അക്രമി കല്ലെടുത്ത് എറിഞ്ഞത്. ബസിന്‍റെ പിന്‍ഭാഗത്തെ ചില്ല തുളച്ചു വന്ന കല്ലാണ് സന്തോഷിന്‍റെ വായില്‍ കൊണ്ടത്. തിരിഞ്ഞിരുന്നുവെങ്കില്‍ കല്ല് തലയില്‍ പതിക്കുമായിരുന്നുവെന്നും വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും കണ്ടക്ടർ പറയുന്നു.
സംഭവത്തില്‍ കോട്ടയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് പിന്നില്‍ പുത്തനത്താണി സ്വദേശിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പുത്തനത്താണി ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പുലര്‍ച്ചെ നടന്ന സംഭവത്തില്‍ പ്രതിക്ക് അനായാസം ഓടി രക്ഷപെടാന്‍ സാധിച്ചുവെന്ന് പൊലീസ് പറയുന്നു. കണ്ടക്ടര്‍ക്ക് ഏറ് കിട്ടിയുടന്‍ പുറത്തിറങ്ങി നോക്കിയെങ്കിലും ഇയാളെ കാണാന്‍ സാധിച്ചില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























