കോഴിക്കോടിൽ അന്യസംസ്ഥാന തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ചു! പ്രതികളെ പിടികൂടാൻ സഹായിച്ചത് ആ മൊബൈൽ ഫോൺ: അറസ്റ്റിലായത് കോഴിക്കോട് കാക്കൂർ സ്വദേശികൾ

മൊബൈല്‍ കവര്‍ച്ചാ സംഘം ഇതര സംസ്ഥാന തൊഴിലാളിയോട് കാട്ടിയത് കൊടും ക്രൂരത... കോഴിക്കോട് മൊബൈൽ ഫോൺ കവർച്ച സംഘം ബൈക്കില്‍ റോഡിലൂടെ അന്യസംസ്ഥാന തൊഴിലാളിയെ വലിച്ചിഴച്ചു. ബിഹാര്‍ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
എളേറ്റില്‍ വട്ടോളിയിലാണ് സംഭവം നടന്നത്. ബൈക്കില്‍ രണ്ടുപേര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്ത് എത്തുകയും ഫോണ്‍ വിളിക്കാനായി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ചെയ്തു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി അഭിനയിക്കുകയും ഉടനെ ബൈക്ക് മുന്നോട്ട് എടുക്കുകയുമായിരുന്നു.
ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്. റോഡില്‍ വീണ അലി അക്ബര്‍ വീണ്ടും ബൈക്കിനെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കിന്റെ പിന്നിലുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചു വീണു.
അലി അക്ബര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പിടി കൂടാനായില്ല. കാലിന് സാരമായി പരിക്കേറ്റ അലി അക്ബറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിരമായി ബെക്കിലെത്തി ഫോണും മറ്റും തട്ടിപ്പറിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
മോഷ്ടാക്കളിലൊരാളുടെ ഫോണ്‍ പിടിവലിക്കിടയില്‍ താഴെ വീണിരുന്നു. അത് നാട്ടുകാര്‍ പൊലീസിന് കൈമാറി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാക്കൂര്‍ സ്വദേശികളായ സാനു കൃഷ്ണന്‍, ഷംനാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നഗരത്തിൽ മൊബൈൽഫോൺ കവർച്ച സ്ഥിരം സംഭവമാണ്... സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നഗരത്തിലെ കവർച്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുവാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് നഗരത്തിൽ നിന്നും വൻ കവർച്ച സംഘത്തെ പോലീസ് പിടികൂടി യിരുന്നു. ഏഴംഗ സംഘത്തെയാണ് കസബ എസ്‌ഐ സിജിത്തും സൗത്ത് അസി കമ്മീഷണര്‍ എ ജെ ബാബുവിന്റെ കീഴിലുള്ള പ്രത്യേക സംഘവും ചേര്‍ന്ന് പിടികൂടിയത്. പത്ത് ബൈക്കുകളും മൊബൈല്‍ ഫോണും പ്രതികളില്‍ നിന്ന് പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തതോടെ നഗരത്തിലും പരിസരപ്രദേശങ്ങളിലും നടന്ന പിടിച്ചുപറി, മൊബൈല്‍ ഫോണ്‍ കവര്‍ച്ച എന്നിവക്ക് തുമ്പുണ്ടായതായി പൊലീസ് അന്ന് പറഞ്ഞിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെത്തി മൊബൈലും പണവും കവര്‍ന്നതായും റോഡരികില്‍ ഉറങ്ങുന്നവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചു. 10 ബൈക്കുകളും മൊബൈല്‍ ഫോണും പ്രതികളില്‍ നിന്ന് കണ്ടെടുത്തു.
കോഴിക്കോട് ടൗണ്‍, കസബ, മെഡിക്കല്‍ കോളേജ്, നല്ലളം, കാക്കൂര്‍, ചേവായൂര്‍ എന്നീ സ്റ്റേഷന്‍ പരിധികളില്‍ നിന്ന് ബൈക്കുകള്‍ കവര്‍ന്നതെന്ന് പ്രതികള്‍ അറിയിച്ചു. പ്രതികളില്‍ ചിലര്‍ ഇതിനു മുമ്പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആര്‍ഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ കവര്‍ച്ച നടത്തുന്നതെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























