ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കി കാറ്റാടി തടിയുപയോഗിച്ച് ക്രൂര മർദ്ദനം; നിര്‍ത്താതെയുളള അടിയേറ്റ് വായിലൂടെ രക്തം വാര്‍ന്ന് അവശനിലയിലായി: ബ്രൂണോയെ വലിച്ചിഴച്ച് കടലില്‍ താഴ്ത്തി; സാധു ജീവിയുടെ ജീവനെടുത്ത പ്രതികൾക്ക് സുഖവാസം

തങ്ങളുടെ ബോട്ടിന് കീഴെ വിശ്രമിച്ചതിന്റെ പേരിൽ വളർത്തുനായയുടെ ജീവനെടുത്ത സംഭവത്തിൽ പ്രതികളെ പേരിന് അറസ്റ്റ് ചെയ്ത് വിട്ടതായി ആരോപണം. എന്നാൽ കേസില്‍ നടപടിയെടുത്തില്ലെന്ന വാദം അടിസ്ഥാനരഹിതമെന്ന് വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രതികരിച്ചു. പരാതി കിട്ടിയപ്പോള്‍ അന്വേഷണം ആരംഭിച്ചിരുന്നു. ചാര്‍ജ് ഷീറ്റ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും, കസ്റ്റഡിയിലെടുത്ത പ്രതികളെ ജാമ്യത്തില്‍ വിട്ടത് നിയമാനുസൃതമാണെന്നും അദ്ദേഹം പറയുന്നു. മൃഗങ്ങളെ കൊല്ലുന്നതിന് ചുമത്തുന്ന ഐപിസി 429 പ്രകാരമാണ് കേസെടുത്തത്. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. ബ്രൂണോയോട് ക്രൂരത കാട്ടിയവര്‍ക്ക് ജയില്‍ വാസമില്ലാതെ ജാമ്യം കിട്ടിയതോടെ ശ്വാന പ്രേമികളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിട്ടുണ്ട്.
ബ്രൂണോയ്ക്ക് ആദരമര്‍പ്പിച്ച് ഹൈക്കോടതി രാഗത്തെത്തിയിരുന്നു. ഹൈക്കോടതി സ്വമേധയാ ഫയലില്‍ സ്വീകരിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് 'ബ്രൂണോ'യുടെ പേര് നല്‍കുമെന്നാണ് കോടതി വ്യക്തമാക്കിയത്. മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഹതഭാഗ്യനായ നായയുടെ പേര് ഹര്‍ജിക്ക് നല്‍കുന്നത് ഉചിതമായ ആദരവായിരിക്കുമെന്ന് കോടതി കരുതുന്നു', ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍, പി. ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
നായയ്ക്ക് നേരെയുണ്ടായ ക്രൂരതയില്‍ പൊലീസ് കേസെടുത്ത പ്രതികള്‍ക്ക് ഉടന്‍ കുറ്റപത്രം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ബ്രൂണോയുടെ ഉടമ നല്‍കിയ പരാതിയില്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതിനു മുന്‍പായി സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
സര്‍ക്കാരിനൊപ്പം അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം.സംസ്ഥാനത്തെ മൃഗാശുപത്രികളിലെ സൗകര്യങ്ങളും വ്യക്തമാക്കണം. തെരുവുനായ്ക്കളുടെ അടക്കം സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. ചൂണ്ടയിൽ കൊളുത്തി ബോട്ടിൽ കെട്ടിത്തൂക്കിയശേഷം കാറ്റാടിയുടെ തടിയുപയോഗിച്ച് നായയെ അടിക്കുകയായിരുന്നു. തലയിലും വയറിലും കാലിലും നിര്‍ത്താതെയുളള അടിയേറ്റ് നായയുടെ വായിലൂടെ രക്തം വാര്‍ന്ന് അവശനിലയിലാവുകയിരുന്നു. അടിമലത്തുറ സ്വദേശികളായ സുനില്‍ സില്‍വസ്റ്റര്‍ എന്നിവരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17 കാരനെയുമാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്.
നായയെ വലിച്ചിഴച്ച് കടലില്‍ താഴ്ക്കുകയായിരുന്നുവെന്നാണ് മൂന്നംഗ സംഘം പൊലീസിന് നല്‍കിയ മൊഴി. പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത്. നായയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ക്രൂരമായി കൊന്ന വിവരം ക്രിസ്തുരാജ് അറിയുന്നത്. ഇതേക്കുറിച്ച് തിരക്കിയപ്പോൾ നിന്റെ നായയ്ക്കു വിശ്രമിക്കാൻ ഞങ്ങളുടെ ബോട്ടിന്റെ തണലേ കിട്ടിയുള്ളോ എന്നായിരുന്നു യുവാക്കളുടെ പ്രതികരണം.
https://www.facebook.com/Malayalivartha

























