തമാശയിൽ തുടങ്ങിയത് അവസാനിച്ചത് വൻ ദുരന്തത്തിൽ! രഹസ്യകാമുകനായി രേഷ്മയെ ഫോണിൽ വിളിച്ചത് ആര്യയും ഗ്രീഷ്മയുമെന്ന് പോലീസ്: വ്യാജഅക്കൗണ്ടായതിനാൽ ഫോൺ വിളികൾ ഒഴിവാക്കി... പോലീസിനോട് ഇക്കാര്യം അറിയിച്ചത് ഗ്രീഷ്മയുടെ സുഹൃത്ത്: കൊല്ലത്ത് നവജാതശിശു മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു

നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന സംഭവത്തിൽ ദുരൂഹത നീങ്ങുന്നു... രേഷ്മയോട് ചാറ്റ് ചെയ്തത് അനന്തു എന്ന കാമുകനല്ല.... രഹസ്യ കാമുകനായി രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്.
രേഷ്മയെ കബളിപ്പിക്കുന്ന കാര്യം ഗ്രീഷ്മ സുഹൃത്തിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ സുഹൃത്താണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും.
വ്യാജ അക്കൗണ്ടായതിനാല്‍ ഫോണ്‍ വിളികള്‍ ഉണ്ടായില്ല എന്നും പൊലീസ് പറഞ്ഞു. ഫെയ്സ്ബുക്ക് കാമുകന്റെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് രേഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതെല്ലാം ആര്യയും ഗ്രീഷ്മയും നടത്തിയ തമാശയാണെന്നു പോലീസ് കണ്ടെത്തിയിരിക്കുകയാണ്.
രേഷ്മയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആര്യയെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ആര്യയുടെ മൊബൈല്‍ഫോണ്‍ രേഷ്മ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇക്കാര്യം ചോദിച്ചറിയുന്നതിന് വേണ്ടിയാണ് ആര്യയെ പൊലീസ് വിളിപ്പിച്ചത്. എന്നാല്‍ ഗ്രീഷ്മയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നില്ല.
രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാമുകനെന്ന പേരില്‍ രേഷ്മയെ കബളിപ്പിച്ചത്. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങ്. ഈ അക്കൗണ്ടിൽ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം ലഭിച്ചതിന് പിന്നാലെ ആര്യ ഭർതൃസഹോദരിയുടെ മകൾ ഗ്രീഷ്മയെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഞങ്ങൾ പോകുകയാണെന്ന് രേഖപ്പെടുത്തിയ കത്തെഴുതി വച്ചായിരുന്നു യാത്ര.
ഈ വർഷം ജനുവരി അഞ്ചിന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ശ്വാസകോശത്തിൽ അടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിൻ്റെയും നിലപാട്. എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്ന് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























