സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം; കേസിൽ ഭര്‍ത്താവ് ജൗഹർ അറസ്റ്റിൽ; ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ആലങ്ങാട്ട് ഗര്‍ഭിണിയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് ജൗഹറിനെ പൊലീസ് അറസ്റ്റുചെയ്തു. ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. ജൗഹറിന്റെ സുഹൃത്ത് പറവൂര്‍ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയാണിയാള്‍.
ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് പറവൂര്‍ മന്നം സ്വദേശി ജൗഹര്‍ നഹ്ലത്തിനെ വിവാഹം കഴിച്ചത്. പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്ന് ക്രൂരപീഡനമാണ് ഏല്‍ക്കേണ്ടിവന്നത്.കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിന്റെ പിതാവ് സലീമിനും മര്‍ദ്ദനമേറ്റിരുന്നു. ജൗഹറും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ചത്.
തുടര്‍ന്ന് ഭര്‍ത്താവ് ജൗഹര്‍, ജൗഹറിനവ്റെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയതിനാല്‍ അന്വേഷണം നടത്തിയ ആലങ്ങാട് സി,ഐ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു .അതേസമയം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശിച്ചു. പ്രതികളെ ആദ്യസമയങ്ങളില്‍ തന്നെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസിന്‍റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് വി ഡി സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























