ഒന്നര വർഷം പ്രണയ വലയിൽ വീഴ്ത്തി രേഷ്മയെ പൊട്ടംകളിപ്പിച്ചു; സദാസമയവും ചാറ്റിൽ മുഴുകിയപ്പോൾ അനന്തുവായി മാറി മാറി സന്ദേശങ്ങൾ അയച്ചത് ആര്യയും ഗ്രീഷ്മയും:- കരിയിലക്കൂട്ടത്തിലെ ഉറുമ്പുകൾ പിറന്നപാടേ കിടന്ന സ്വന്തം കുഞ്ഞിനെ കടിച്ച് ഞെരിക്കുമ്പോഴും, കാമുകനെ ഓർത്ത് മണിക്കൂറുകൾ തള്ളിനീക്കി- കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന സംഭവം ചുരുളഴിയുമ്പോൾ

കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന സംഭവത്തിൽ രേഷ്മയെ രഹസ്യ ഫേസ്ബുക്ക് കാമുകനായി കബളിപ്പിച്ചത് ആത്മഹത്യ ചെയ്ത ബന്ധുവായ ആര്യയും സുഹൃത്ത് ഗ്രീഷ്മയും. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങ്. ഈ അക്കൗണ്ടിൽ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. ഫേസ്ബുക്ക് കാമുകന്റെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ വെളിപ്പെടുത്തൽ. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്‌ക്ക് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ പരവൂർ സ്വദേശിയായ അമലുമായി ഗ്രീഷ്മ സംസാരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആര്യയെയും ഗ്രീഷ്മയെയും തെരയുമ്പോൾ ഇത്തിക്കരയാറ്റിന്റെ തീരത്ത് അമൽ എത്തിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം അമലിന്റെ മൊഴിയെടുത്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. വെള്ളിയാഴ്ച ചോദ്യം ചെയ്‌തപ്പോഴാണ് അമൽ സത്യം വെളിപ്പെടുത്തിയത്. ഒന്നര വർഷമായി രേഷ്മയെ അനന്തുവെന്ന കാമുകനായി പറ്റിക്കുകയാണെന്ന് അമലിനോട് ഗ്രീഷ്മ വെളിപ്പെടുത്തിയിരുന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ ചോദ്യം ചെയ്യലിനിടെ ആര്യയുടെയും രേഷ്‌മയുടെയും ഭർത്താക്കന്മാരുടെ മാതാവായ ഗിരിജയ്ക്കും സത്യം വെളിപ്പെടുത്തേണ്ടിവന്നു. രേഷ്മ അറസ്റ്റിലായതിനു പിന്നാലെ ആര്യ ഇക്കാര്യം ഗിരിജയോട് പറഞ്ഞിരുന്നു.
ഫേസ്ബുക്ക് കാമുകനുമായുള്ള പ്രണയം തലയ്ക്കു പിടിച്ചതോടെ ഭർത്താവിൽ നിന്ന് ഗർഭം ധരിച്ചത് രേഷ്‌മ കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. ഊഴായ്ക്കോട്ടെ രേഷ്മയുടെ കുടുംബ വീടിനോട് ചേർന്നുള്ള പറമ്പിൽ ജനുവരി 5ന് പുലർച്ചെയാണ് ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്.
രേഷ്മയുടെ ഭർത്താവ് വിഷ്ണുവാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പുലർച്ചെ നാലോടെയാണ് വിഷ്ണു ആദ്യം കരച്ചിൽ കേട്ടത്. രാവിലെ ആറരയോടെ വിഷ്ണുവും രേഷ്മയും ഒരുമിച്ചു വീടിനു പുറത്തിറങ്ങിയപ്പോൾ കരിയിലക്കൂനയിൽനിന്നു വീണ്ടും കരച്ചിൽ കേട്ടു. വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയിൽ പിറന്ന കുഞ്ഞാണെന്ന് അപ്പോഴും അറിഞ്ഞിരുന്നില്ല. നിലത്തു കിടന്നു കരഞ്ഞ കുഞ്ഞിന്റെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. ആ കുഞ്ഞു ശരീരം നിറയെ ഉറുമ്പുകൾ കടിച്ച പാടുകളുമുണ്ടായിരുന്നു. പൊലീസെത്തി ആദ്യം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി. തുടർന്നു വെന്റിലേറ്ററിലാക്കിയെങ്കിലും വൈകിട്ടോടെ മരിച്ചു. ഇതോടെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുക്കുകയായിരുന്നു. സമീപം താമസിക്കുന്നവരുൾപ്പെടെ നിരവധി പേരെ ചോദ്യംചെയ്തെങ്കിലും ആദ്യഘട്ടത്തിൽ ഒരു തുമ്പും ലഭിച്ചില്ല. സംശയം തോന്നാതിരിക്കാൻ കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ നാട്ടുകാർക്കൊപ്പം ചേർന്ന് രേഷ്മ ശപിക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധനാഫലം വന്നതോടെയാണ് ജൂൺ 22ന് രേഷ്മയ്ക്ക് പിടിവീഴുന്നത്.
.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശം ലഭിച്ചതിന് പിന്നാലെ ആര്യയേയും ഗ്രീഷ്മയേയും കാണാതായി. പൊലീസ് അന്വേഷണത്തിൽ ഇരുവരും ഇത്തിക്കര ജംഗ്ഷനിലെത്തിയതായി വിവരം ലഭിച്ചു. അടുത്ത ദിവസമാണ് ഇരുവരുടെയും മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടത്. അന്വേഷണം തങ്ങളിലേക്ക് വരുന്നെന്ന് ഉറപ്പായതോടെ ഇരുവരും ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.
‘കാമുകനെ’ തേടിയുള്ള അന്വേഷണമാണ് ഒടുവിൽ ആര്യയിലും ഗ്രീഷ്മയിലും എത്തിനിൽക്കുന്നത്. പൊലീസിനെ കുഴക്കിയ വലിയ ചോദ്യത്തിന് ഇതോടെ ഉത്തരം ലഭിച്ചെങ്കിലും വ്യാജ അക്കൗണ്ടിലൂടെ രേഷ്മയോട് ഇവർ ചാറ്റു ചെയ്യാനുള്ള കാരണം ഉൾപ്പെടെ കണ്ടത്തേണ്ടതുണ്ട്. ആര്യയും ഗ്രീഷ്മയും മരിച്ചതോടെ കേസിലെ രണ്ടു പ്രധാന കണ്ണികളാണ് മുറിഞ്ഞു പോയത്. അതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിലെ വെല്ലുവിളികൾ അവസാനിക്കുന്നില്ല.
https://www.facebook.com/Malayalivartha
























