പ്ലസ്ടൂകാരിയുടെ വീട്ടിൽ അർദ്ധരാത്രി ഒന്നരമണിക്ക് കഞ്ചാവ് ലഹരിയിലെത്തി 18കാരന്റെ സിനിമാസ്റ്റൈൽ സ്റ്റണ്ടും, ആക്ഷനും; പെൺകുട്ടിയെ തനിക്കൊപ്പം ഇറക്കിവിട്ടില്ലെങ്കിൽ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു പൊട്ടിച്ച് പെട്രോൾ കുപ്പി കാണിച്ച് പരിഭ്രാന്തി പരത്തി- അയിരൂറിൽ സംഭവിച്ചത്

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ അർദ്ധരാത്രി അതിക്രമിച്ചു കടന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട അയിരൂറിലാണ് സംഭവം. 18കാരനായ നടയറ തൊടുവേ പുതുവൽ പുത്തൻ വീട്ടിൽ നൗഫലാണ് അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. രാത്രി ഒന്നരമണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ നൗഫൽ പെൺകുട്ടിയെ തന്റെ ഒപ്പം ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു പൊട്ടിക്കുകയും കയ്യിലിരുന്ന പെട്രോൾ കുപ്പി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി പൊലീസിൽ വിവരം അറിയിച്ചു.
അക്രമാസക്തനായി നിന്ന നൗഫൽ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയെങ്കിലും തന്ത്രപരമായി പൊലീസ് പ്രതിയെ കീഴ്പ്പെടുത്തി. പ്ലസ്ടു ഓൺലൈൻ പഠന ഗ്രൂപ്പിൽ നിന്ന് സുഹൃത്ത് വഴി പെൺകുട്ടിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കി നൗഫൽ വിളിച്ചു ശല്യം ചെയ്തിരുന്നു. എന്നാൽ കോൾ ബ്ലോക്ക് ചെയ്തതോടെയാണ് തിരുവനന്തപുരം ചെമ്മരുതി സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് നേരിട്ടെത്തിയത്.
പ്രായപൂർത്തി ആകുന്നതിന് മുമ്പേ നൗഫൽ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയ വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാർ നൗഫലിനെ വിലക്കുകയും ചെയ്തിരുന്നു. പ്രതി ലഹരി മരുന്നിന് അടിമയാണെന്നു പൊലീസ് നൽകുന്ന സൂചന. അയിരൂർ എസ്എച്ച്ഒ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
ഇത്തരത്തിൽ സമാനമായ സംഭവമായിരുന്നു കഴിഞ്ഞ മാസം പെരിന്തൽമണ്ണയിൽ എൽഎൽ.ബി വിദ്യാർത്ഥിനിയായ ദൃശ്യയുടെ ജീവനെടുത്തിരുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് പ്ലസ്ടൂ സഹപാഠിയായിരുന്ന വിനീഷ് ദൃശ്യയെ കുത്തിക്കൊല്ലുകയായിരുന്നു. തടയാനെത്തിയ സഹോദരിക്കും കുത്തേറ്റിരുന്നു. കൃത്യമായ ആസൂത്രത്തിനൊടുവിലായിരുന്നു കൊലപാതകം നടന്നത്.
ഇതിനായി പെരിന്തൽമണ്ണ ഊട്ടി റോഡിലെ കെട്ടിടത്തിൽ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ദൃശ്യയുടെ അച്ഛന്റെ സി.കെ ടോയ്‌സ് എന്ന കടയ്ക്ക് തീ വച്ചിരുന്നു. ദൃശ്യയെ കൊലപ്പെടുത്തുന്നതിനായി ബാലചന്ദ്രനെ വീട്ടിൽ നിന്ന് മാറ്റിനിറുത്തുകയായിരുന്നു വിനീഷിന്റെ ലക്ഷ്യം. ദൃശ്യയുടെ വീട്ടിൽ നിന്ന് 45 കിലോമീറ്റർ അകലെ മഞ്ചേരി നറുകരയിൽ മാതാവിനും രണ്ട് മൂത്ത സഹോദരൻമാർക്കുമൊപ്പം വാടക വീട്ടിലായിരുന്നു വിനീഷിന്റെ താമസം.
കൊലപാതക ശേഷം ദൃശ്യയുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരം ഓടിയ ശേഷം കുന്നക്കാവിൽ വച്ച് ഓട്ടോറിക്ഷയിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓട്ടോക്കാരന്റെ സമയോചിതമായ ഇടപെടലിലൂടെ വിനീഷ് പോലീസ് പിടിയിലാവുകയായിരുന്നു. പ്ളസ്‌ടുവിന് ഒരുമിച്ച് പഠിച്ചിരുന്ന കാലത്ത് വിനീഷിന് ദൃശ്യയെ പരിചയമുണ്ടായിരുന്നു. അന്നുമുതൽ പലവട്ടം ഇയാൾ ദൃശ്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ ദൃശ്യ വീട്ടുകാരോട് വിവരം പറഞ്ഞതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയും ചെയ്‌തു. പോലീസ് ഇയാളെ താക്കീത് ചെയ്തിരുന്നെങ്കിലും ഉള്ളിൽ പകയുമായി നടന്ന വിനീഷ് ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























