ജി സുധാകരന് മുഹമ്മദ് റിയാസ് ശിഷ്യപ്പെട്ടു: പ്രവര്‍ത്തനവും സ്വഭാവവും മാറി

മുന്‍മന്ത്രി ജി. സുധാകരന് മന്ത്രി മുഹമ്മദ് റിയാസ് ശിഷ്യപ്പെട്ടു. സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാനും ആഴ്ചകള്‍ കൊണ്ട് ഏറ്റവും മികച്ച മന്ത്രിയായി മുഹമ്മദ് റിയാസ് മാറുന്നു. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ക്കിടയില്‍ മികച്ച പൊതുമാമത്ത് മന്ത്രിയായി അറിയപ്പെട്ടത് ജി സുധാകരനാണ്.
തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ എന്ന നിലയില്‍ വിമര്‍ശനവിധേയനായ മന്ത്രി മുഹമ്മദ് റിയാസ് ജനജീവിതത്തെ സാരമായി ബാധിക്കുന്ന പൊതുമരാമത്ത് വിഷയങ്ങളിലാണ് കൂടുതല്‍ ശ്രദ്ധാലുവാകുന്നത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരന് ശിഷ്യപ്പെട്ട് കൊണ്ടാണ് മുഹമ്മദ് റിയാസ് വകുപ്പ് ഭരിക്കുന്നത്. ജി.സുധാകരന്‍ എല്ലാവരോടും കലഹത്തിന് നിന്നെങ്കില്‍ റിയാസ് അതിന് മാത്രം തയ്യാറായില്ല. എല്ലാവരോടും പ്രസന്നതയോടെ മാത്രമാണ് റിയാസ് പെരുമാറിയിരുന്നത്. എന്നാല്‍ തനിക്ക് ദേഷ്യപ്പെടാന്‍ അറിയാമെന്ന് റിയാസ് ഒടുവില്‍ തെളിയിച്ചു.
രാമനാട്ടുകര- വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടല്‍ വൈകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതലയോഗത്തിലാണ് റിയാസ് കരാര്‍ കമ്പനിക്ക് നേരെ പൊട്ടിത്തെറിച്ചത്. കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ ഉണ്ടായ സംഭവങ്ങളില്‍ നിയമനടപടി ഉള്‍പ്പെടെ ആലോചിക്കുമെന്നും ഉടന്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും കമ്പനിക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി. ബൈപാസ് വീതി കൂട്ടുന്ന കമ്പനിക്കെതിരെ വ്യാപകമായ അക്ഷേപങ്ങള്‍ നിലനിന്നിരുന്നു.
2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ച പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപാത. കരാര്‍ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിട്ടില്ല. നിലവിലെ റോഡില്‍ നിറയെ കുഴികളുമാണ്. ഇതിനേത്തുടര്‍ന്നാണ് ബൈപാസിന്റെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നത്. യോഗത്തില്‍ കമ്പനി അധികൃതരുമായി സംസാരിക്കുന്നതിനിടയിലാണ് മന്ത്രി രോഷാകുലനായത്. കമ്പനി അധികൃതര്‍ വളരെ ലാഘവത്തോടെയാണ് മന്ത്രിയെ കൈകാര്യം ചെയ്തത്. ജി.സുധാകരനെ കണ്ട് ശീലിച്ചിരുന്ന കരാര്‍ കമ്പനി റിയാസിനെ നിസാരമായെടുത്തു എന്നതാണ് വാസ്തവം.
കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം കുണ്ടും കുഴിയും അടക്കുന്ന പ്രവര്‍ത്തനം നടത്താതിരിക്കുന്നത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ചൂടായി. ബൈപാസിലെ കുണ്ടും കുഴികളും സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കരാറുകാരനോട് മന്ത്രി നിര്‍ദ്ദേശിച്ചു. കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ ഉണ്ടായ സംഭവങ്ങളില്‍ നിയമ നടപടി ഉള്‍പ്പെടെ ആലോചിക്കുമെന്ന് കരാറുകാരനെ മന്ത്രി അറിയിച്ചു. നിലവിലുളള പാതയിലെ കുഴിയടക്കാന്‍ 28 തവണ കത്തയച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാരിനെ ലാഘവത്തോടെ കാണരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുറിച്ചുമാറ്റേണ്ട മരങ്ങള്‍ അടിയന്തരമായി മുറിക്കാനും നിര്‍ദ്ദേശം നല്‍കി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് യോഗം ചേരും.
മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍ കോവില്‍, മേയര്‍ ബീന ഫിലിപ്പ്, എം.കെ.രാഘവന്‍ എം.പി., എം.വി. ശ്രേയാംസ് കുമാര്‍ എം.പി, എംഎല്‍എമാരായ പി.ടി.എ.റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, കളക്ടര്‍ ശ്രീറാം സാംബശിവറാവു, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതേ യോഗത്തിലാണ് മന്ത്രി ക്ഷോഭിച്ചത്.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും മന്ത്രിയുടെ മുഖമാറ്റം ഭയപ്പെടുത്തിയിട്ടുണ്ട്.ജി സുധാകരനില്‍ നിന്നും രക്ഷപ്പെട്ടെന്ന് കരുതിയിരിക്കുമ്പോള്‍ അതേ രോഗം മന്ത്രി റിയാസിനെയും ബാധിച്ചതെന്ന് ജീവനക്കാര്‍ അടക്കം പറയുന്നു.
" fr
https://www.facebook.com/Malayalivartha
























