96ല്‍ പാലക്കാട് കലക്ടറെ ബന്ദിയാക്കിയ അയ്യങ്കാളിപ്പടയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമ 'പട' തീയറ്ററുകളിലെത്തി; പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തംകൊളുത്തി പട എന്ന് പറഞ്ഞതുപോലെ കോഴിക്കോടിന്റെ മലയോരമേഖലയായ ചക്കിട്ടപാറ പഞ്ചായത്തിലെ കാര്യം! ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഓഫിസിലേക്ക് വരുന്നതും പോവുന്നതും തണ്ടര്‍ബോള്‍ട്ടിന്റെ സുരക്ഷയിൽ, സംഭവം ഇങ്ങനെ....

1996ല്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒരു വിഷയം വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അത് ചര്‍ച്ചയാകുമ്പോള്‍ മുന്‍പുണ്ടായിരുന്ന ആ ഭീഷണിയെ രാജ്യം ഇതിനോടകം തന്നെ നേരിട്ട് മുന്നോട്ട് പോകുമ്പോഴും ചില ഭീഷണികള്‍ അവശേഷിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. 96ല്‍ പാലക്കാട് കലക്ടറെ ബന്ദിയാക്കിയ അയ്യങ്കാളിപ്പടയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമ 'പട' തീയറ്ററുകളിലെത്തിയിരിക്കുകയാണ്. അതൊക്കെ കാല്‍നൂറ്റാണ്ട് മുന്‍പല്ലേ, ഇപ്പോള്‍ അങ്ങിനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ അങ്ങനല്ല കാര്യങ്ങള്‍ എന്ന് ഓര്‍മിപ്പിക്കുകയാണ് പുതിയ സംഭവങ്ങള്‍. പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തംകൊളുത്തി പട എന്ന് പറഞ്ഞതുപോലെയാണ് കോഴിക്കോടിന്റെ മലയോരമേഖലയായ ചക്കിട്ടപാറ പഞ്ചായത്തിലെ കാര്യം.
കെ.എം.കമല്‍ സംവിധാനം ചെയ്ത 'പട'യെന്ന സിനിമ അയ്യങ്കാളിപ്പടയുടെ കഥ് പറയുമ്പോള്‍ പാലക്കാട് മാവോയിസ്റ്റ് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് വീണ്ടും. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഓഫിസിലേക്ക് വരുന്നതും പോവുന്നതും തണ്ടര്‍ബോള്‍ട്ടിന്റെ സുരക്ഷയിലാണ്. കേരളത്തില്‍ മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ചതാണ് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിഭാഗത്തെ. കെ.സുനിലിനു നേരെ ഏതു നിമിഷവും മാവോയിസ്റ്റ് ആക്രമണമുണ്ടായേക്കാമെന്ന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ ക്രമീകരണം. ജില്ലയില്‍ മലയോരമേഖലകളിലെത്തിയ മാവോയിസ്റ്റുകള്‍ വിതരണം ചെയ്ത 'കാട്ടുതീ'യുടെ പതിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിഐടിയു നേതാവ് എളമരം കരീം എംപി, മുന്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ക്കൊപ്പമാണ് സുനിലിനെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ളത്.
ചക്കിട്ടപ്പാറ പഞ്ചായത്തിനെ ഭൂമാഫിയയ്ക്കു നല്‍കാനുള്ള നീക്കത്തിനെതിരെയാണു വിമര്‍ശനം. 'ബല്ലാരി റെഡ്ഡിയെ ചവിട്ടിപ്പുറത്താക്കുക' എന്ന തലക്കെട്ടോടെയാണ് കാട്ടുതീയുടെ അച്ചടിച്ച പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പയ്യാനിക്കോട്ട മലനിരകളെ തകര്‍ത്തും പെരുവണ്ണാമുഴി ഡാം മലിനമാക്കിയും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമി ഭൂമാഫിയയ്ക്കു വിട്ടുകൊടുത്തതായാണ് വിമര്‍ശനം. പശ്ചിമഘട്ടത്തില്‍ സ്വര്‍ണനിക്ഷേപം മുതല്‍ ഇരുമ്പയിര് നിക്ഷേപം വരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കുഴിച്ചെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വലംകയ്യായ ആളാണു പ്രദേശത്ത് എത്തിയിരിക്കുന്നത്. ഇയാളില്‍നിന്ന് കമ്മിഷന്‍ വാങ്ങി മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് ആരോപണം. മൂന്നു മാസം മുന്‍പ് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ചെമ്പനോട, മുതുകാട് ഭാഗത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു.
ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാസങ്ങളായി സുനില്‍ മുഴുവന്‍സമയവും തണ്ടര്‍ബോള്‍ട്ടിന്റെ സുരക്ഷയിലാണ് യാത്ര ചെയ്യുന്നത്. കാടിനോടുചേര്‍ന്ന് പയ്യാനിക്കോട്ടയിലാണ് ഇദ്ദേഹത്തിന്റെ വീട്. വീടിനുനേരെ ആക്രമണമുണ്ടാവുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ പ്രദേശത്താണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് സംഘമെത്തി ഏറെനേരം ചെലവഴിച്ചത്. ഭീഷണിയെത്തുടര്‍ന്ന് പ്രസിഡന്റ് മുതുകാട്ടേക്ക് താമസം മാറിയിരുന്നു. വീടിനും മുഴുവന്‍സമയം കാവലുണ്ട്. പാലക്കാട് ജില്ലയുടെ മലയോരമേഖലയില്‍ അടുത്തകാലത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. മുതുകാട്, പശുക്കടവ് പ്രദേശങ്ങളില്‍ മാര്‍ച്ച് ഏഴിനാണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയതായി സ്ഥിരീകരിച്ചത്. നെല്ലിമല മാത്യു, അഗസ്തി പുതുശ്ശേരി, രതീഷ് അഞ്ചാനിക്കല്‍ എന്നിവരുടെ വീടുകളിലെത്തിയ ആറംഗസംഘം അരിയും പച്ചക്കറികളും ശേഖരിച്ചു മടങ്ങി. ഈ സംഭവത്തില്‍ പെരുവണ്ണാമുഴി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മാസം കുറ്റ്യാടിയുടെ മലയോരമേഖലയായ മരുതോങ്കര, പശുക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമടങ്ങിയ സംഘം അരമണിക്കൂറോളം ചെലവഴിച്ച് മടങ്ങിയിരുന്നു. 'കാട്ടുതീ'യുടെ അച്ചടിച്ച പതിപ്പുകളും വിതരണം ചെയ്തു. മൂന്നു മാസം മുന്‍പ് ചെമ്പനോടയിലും മാവോയിസ്റ്റുകളെത്തിയിരുന്നു. നിര്‍ദ്ദിഷ്ട വയനാട് തുരങ്കപാത തുടങ്ങുന്ന ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ ഭാഗത്ത് ആറുമാസം മുന്‍പ് രണ്ടു മാവോയിസ്റ്റുകളെത്തിയിരുന്നു. ഇവിടെ പോസ്റ്ററുകളൊട്ടിച്ചു മടങ്ങി. കൂടരഞ്ഞി പൂവാറന്‍തോട് മേഖലയിലും മാവോയിസ്റ്റുകളെത്തിയിരുന്നു. ആദിവാസി ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് സംഘടനകളുടെ പദ്ധതി പ്രകാരം അയ്യങ്കാളിപ്പട രൂപീകരിച്ചാണ് 1996ല്‍ പാലക്കാട് കലക്ടറെ ബന്ദിയാക്കിയതെന്ന് കഴിഞ്ഞ ദിവസം മുണ്ടൂര്‍ രാവുണ്ണി പറഞ്ഞിരുന്നു. മുന്‍ നക്‌സലൈറ്റ് പ്രവര്‍ത്തകനാണ് മുണ്ടൂര്‍ രാവുണ്ണി.
https://www.facebook.com/Malayalivartha


























