കേരള സെക്രട്ടേറിയറ്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ! മന്ത്രിമാർ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണം, രാജി വയ്ക്കാതെ മറ്റ് മാർഗ്ഗമൊന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ സജി ചെറിയാൻ സ്വീകരിച്ചത് വലിയ ഹ്യദയവേദനയോടെ, ഇതെല്ലാം വെറും നാടകം
കേരള സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 20 മന്ത്രിമാർക്കാണ് അടിയന്തരാവസ്ഥ ബാധകം. മന്ത്രിമാരുടെ സ്റ്റാഫിനും അടിയന്തരാവസ്ഥയിലെ കർശന നിയമങ്ങൾ ബാധകമാണ്. സജി ചെറിയാൻ രാജിവച്ച പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. ഫലത്തിൽ ഒരു മന്ത്രി മാത്രമാണ് ഇന്ന് കേരളത്തിലുള്ളത് ! മുഖ്യമന്ത്രി.
മന്ത്രിമാർ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ട്. സ്വകാര്യ സംഭാഷണം നടത്തുന്നതിനും ഫോണിൽ സംസാരിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. പാർട്ടി യോഗങ്ങളിൽ ക്യത്യമായ നിരീക്ഷണം ഏർപ്പെടുത്തും. പാർട്ടി യോഗങ്ങളിൽ പാർട്ടി വിരുദ്ധർ പങ്കെടുക്കുന്നുണ്ടോ എന്ന് കർശന നിരീക്ഷണം ഏർപ്പെടുത്തും.
തൻ്റെ വിശ്വസ്തനായ സജി ചെറിയാൻ്റെ വാ വിട്ട വാക്കാണ് പിണറായിയെ മന്ത്രിമാർക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചത്. ഇനി ഇത്തരം ഒരു അബദ്ധം മറ്റ് മന്ത്രിമാർക്ക് സംഭവിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.
തികച്ചും അപ്രതീക്ഷിതമായുള്ള സജി ചെറിയാൻ്റെ രാജി മുഖ്യമന്ത്രിയെ ഞെട്ടിച്ചു കളഞ്ഞു. ഇങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലെന്ന കർശന നിർദ്ദേശം ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നൽകി. ബുധനാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ സജി ചെറിയാനിൽ നിന്നും മുഖ്യമന്ത്രി രാജി ചോദിച്ചിരുന്നു. എ.ജിയിൽ നിന്നും നിയമോപദേശം കിട്ടിയ ഉടനെ നിയമസഭയിലെ തൻ്റെ മുറിയിൽ സജി ചെറിയാനെ മുഖ്യമന്ത്രി വിളിച്ചു വരുത്തുകയായിരുന്നു. രാജി വയ്ക്കാതെ മറ്റ് മാർഗ്ഗമൊന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ വലിയ ഹ്യദയവേദനയോടെയാണ് സജി ചെറിയാൻ സ്വീകരിച്ചത്. കോടതിയിൽ നിന്നു സജി ചെറിയാനെതിരെ പ്രതികൂല പരാമർശം ഉണ്ടാകാതിരുന്നാൽ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാമെന്ന് മുഖ്യമന്ത്രി കരുതുന്നു. അതിനാലാണ് സജിക്ക് പകരം മറ്റൊരു മന്ത്രിയെ നിയോഗിക്കാതിരുന്നത്. മുഖ്യമന്ത്രിക്ക് ഏറെ വിശ്വസ്തനാണ് സജി ചെറിയാൻ.
മുമ്പും മന്ത്രിമാർ ഇത്തരത്തിൽ നിലവിട്ട് പെരുമാറിയിട്ടുണ്ട്. അന്നെല്ലാം അവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുണ്ടായിരുന്നു.എന്നാൽ സജി ചെറിയാൻ്റെ നീക്കം അപ്രതീക്ഷിതമായതിനാൽ മുഖ്യമന്ത്രിക്ക് അതിന് കഴിഞ്ഞില്ല.
സർക്കാർ നയങ്ങൾ മന്ത്രിമാർ വാർത്താ സമ്മേളനം നടത്തി ജനങ്ങളെ അറിയിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചിക്കണമെന്ന് സി പി എം മന്ത്രിമാർക്ക് ഒരിക്കൽ നിർദ്ദേശം നൽകിയതാണ്. ആരോഗ്യ മന്ത്രി വീണാ ജോർജിന് പത്രസമ്മേളനത്തിലെ പിഴവ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അന്ന് പാർട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടത്.
മന്ത്രിമാർ പത്രസമ്മേളനം നടത്തുന്ന രീതിയോട് മുഖ്യമന്ത്രിക്ക് താത്പര്യമില്ല. എല്ലാം മുഖ്യമന്ത്രിയിലൂടെ നീങ്ങിയാൽ മതിയെന്നാണ് പിണറായി ആഗ്രഹിക്കുന്നത്. മന്ത്രിമാർ സർക്കാർ നയം പ്രഖ്യാപിക്കുന്ന പതിവ് പിണറായി മന്ത്രിസഭയിൽ ഇല്ല. മന്ത്രിമാർക്ക് എടുത്തു പറയത്തക്ക പ്രാധാന്യം മുഖ്യമന്ത്രി നൽകാറുമില്ല. മുഖ്യമന്ത്രിയുടെ അനിഷ്ടം മനസിലാക്കി പല മന്ത്രിമാരും പത്ര സമ്മേളനങ്ങൾ നടത്താറില്ല. എന്നാൽ മന്ത്രി വീണാ ജോർജാണ് ഒടുവിൽ അബദ്ധത്തിൽ പെട്ടത്. കോവിഡുമായി ബന്ധപ്പെട്ട് മുൻമന്ത്രി കെ.കെ. ഷൈലജക്ക് നൽകിയ പരോക്ഷ മറുപടിയാണ് വീണാ ജോർജിനെ ബുദ്ധിമുട്ടിലാക്കിയത്. സംഗതി വിവാദമായതോടെ മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി തോന്നി. അദ്ദേഹത്തിൻറെ ഓഫീസ് അക്കാര്യം മന്ത്രിയെ അറിയിച്ചു.
'ഓണം എത്താറായി, ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കണം, ആഘോഷങ്ങളില്‍നിന്ന് അകന്നു നില്‍ക്കണം. ചടങ്ങുകള്‍ ഒഴിവാക്കണം, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഓണമായാലും ബക്രീദായാലും ആള്‍ക്കൂട്ടം രോഗവ്യാപനം വർധിപ്പിക്കും എന്നാണ് മന്ത്രി പത്തനംതിട്ടയിൽ വിശദീകരിച്ചത്. ഇതിൽ പ്രത്യക്ഷത്തിൽ യാതൊരു തെറ്റുമില്ല. മുൻമന്ത്രി കെ.കെ. ഷൈലജ പലവട്ടം ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
എന്നാൽ മന്ത്രിക്ക് സംഭവിച്ച അബദ്ധം ഇതൊന്നുമായിരുന്നില്ല. മന്ത്രിയുടെ മതവുമായി ചിലർ ഇതിനെ കൂട്ടിവായിച്ചു. സർക്കാരാകട്ടെ ലോക് ഡൗണിൽ ഇളവ് നൽകി എല്ലാം തുറന്നു കൊടുക്കാനുള്ള പദധതി ആസൂത്രണം ചെയ്യുന്ന സമയത്തായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
മന്ത്രിയുടെ പ്രസ്താവന പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യസംഘത്തിൻറെ പരിശോധനയ്ക്കിടയിൽ മന്ത്രി നൽകിയ മുന്നറിയിപ്പ് വലിയ വാർത്തയായി തീർന്നു. സർക്കാർ നിയന്ത്രണങ്ങളില്‍ ഇളവ് ആലോചിക്കുന്നതിനിടയിലാണ് മന്ത്രിയുടെ വിശദീകരണം വന്നത്. കേന്ദ്രമാകട്ടെ ഓണത്തിൽ പോലും ഇളവ് നൽകരുതെന്ന അഭിപ്രായക്കാരായിരുന്നു.. രാജ്യത്ത് കോവിഡ് ഉയർന്നു നിൽക്കുന്ന സംസ്ഥാനം എന്ന നിലയിൽ കേരളത്തിൻറെ സ്ഥിതി അതീവ ഗൗരവമാണെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ അഭിപ്രായം.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കാണ് അടുത്ത ക്വട്ടേഷൻ കിട്ടിയത്.. കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടേയും അനധ്യാപകരുടേയും പേരു വിവരങ്ങള്‍ അടക്കം പ്രഖ്യാപിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയാണ് അദ്ദേഹത്തിന് വിനയായത്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കാനിരുന്ന പേരുകാരിൽ 70 ശതമാനവും ഒരു പ്രത്യേക വിഭാഗത്തിലുള്ളവരുടേതായിരുന്നു. പേരുകൾ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് സർക്കാരിന് പൂർണതോതിൽ എതിരാവുമായിരുന്നു. ശിവൻകുട്ടിയുടെ മനസിലിരുപ്പ് മനസിലാക്കിയ മുഖ്യമന്ത്രിയാണ് അദ്ദേഹത്തെ അതിൽ നിന്ന് വിലക്കിയത്.
എല്ലാ ജില്ലകളില്‍ നിന്നുള്ള വാക്‌സിന്‍ എടുക്കാത്ത അധ്യാപക-അനധ്യാപക പട്ടിക വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു. ഇതില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് വാക്‌സിന്‍ അലര്‍ജി ഉണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം മതകാരണങ്ങളാല്‍ ആണ് വാക്‌സിന്‍ വിരുദ്ധത കാട്ടിയതെന്നാണ് വകുപ്പിൽ നിന്നും മനസിലാക്കുന്നത്. ഇവരുടെ പേര് പരസ്യപ്പെടുത്താനായിരുന്നു വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചത്. പരസ്യപ്പെടുത്തുമെന്നും ഇവരുടെ വിവരങ്ങള്‍ സമൂഹം അറിയട്ടെ എന്നും മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.
മന്ത്രി വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമായതോടെ ചില മതസംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുകയായിരുന്നു. പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ അതു ഒരു മതത്തെ മാത്രം വേട്ടയാടാന്‍ ഇടയാക്കുമെന്നും കടുത്ത സമ്മര്‍ദം ചെലുത്തിയിട്ട് ആയാലും വാക്‌സിന്‍ എടുക്കാത്തവരെ അതിനു പ്രേരിപ്പിക്കാമെന്നും ഇവര്‍ അറിയിക്കുയായിരുന്നു. ഇതോടെയാണ് പട്ടിക പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചു.. എന്നാല്‍, താന്‍ മാധ്യമങ്ങളോട് പട്ടിക പ്രഖ്യാപിക്കുമെന്ന് അറിയിച്ചതാണെന്ന് മന്ത്രി അറിയിച്ചതോടെ അധ്യാപകരുടെ എണ്ണം മാത്രം ജില്ല അടിസ്ഥാനത്തില്‍ പുറത്തുവിടാനും വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് സ്വകാര്യമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനുമാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നാണ് സൂചന.
വാക്‌സിന്‍ എടുക്കാത്ത അധ്യാപകഅനധ്യാപകരുടെ എണ്ണം 1707 ആണ്. ഇതില്‍ 1495 പേര്‍ അധ്യാപകരും 212 പേര്‍ അനധ്യാപകരുമാണ്. എല്‍പി/ യുപി/ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനദ്ധ്യാപകരും വാക്‌സിന്‍ എടുത്തിട്ടില്ല. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 200 അധ്യാപകരും 23 അനധ്യാപകരും വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 229 അധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്ടില്ല.
വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടാകുന്നതിന് മുമ്പ് എല്ലാ മന്ത്രിമാരും നയപരമായ വിഷയങ്ങളിൽ ഇടപെടുമ്പോൾ താനുമായി കൂടിയാലോചന നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഐ.എം.ജിയിൽ നടന്ന ക്ലാസിലും അദ്ദേഹം ഇതേ കാര്യം ആവർത്തിച്ചിരുന്നു.എന്നിട്ടും വിദ്യാഭ്യാസ മന്ത്രി സ്വന്തം താത്പര്യപ്രകാരം പെരുമാറിയെന്ന ധാരണയാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്.
പിണറായി വിജയൻ്റെ അടുത്ത ഉഗ്രശാസനം ഫോണെടുക്കണം എന്നതായിരുന്നു.. മന്ത്രിമാരും എം എൽ എ മാരും ഫോണെടുക്കണം. ഏതെങ്കിലും കാരണത്താൽ ഫോൺ എടുക്കാൻ സാധിക്കാതെ വന്നാൽ തിരികെ വിളിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
മന്ത്രി വീണാ ജോർജ് ഫോണെടുക്കാറില്ലെന്ന അഭിപ്രായം സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്നുയർന്ന സാഹചര്യത്തിലാണ് ഫോണെടുക്കണമെന്ന സന്ദേശം സി പി എം തലത്തിൽ നൽകിയത്. യു. പ്രതിഭ എം എൽ എയാണ് മന്ത്രിക്കെതിരെ പരോക്ഷ മായി ആരോപണം ഉന്നയിച്ചത്. തനിക്ക് എറെ അടുപ്പമുള്ള മന്ത്രി വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്നാണ് പ്രതിഭ പറഞ്ഞത്.അതിന് പിന്നാലെ ഫോണെടുക്കാത്ത മന്ത്രി വീണയാണെന്ന് കേരളം അറിഞ്ഞു.
https://www.facebook.com/Malayalivartha























