കാശ്മീരിൻ്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല; എവിടെ നോക്കിയാലും തോക്കേന്തിയ സൈനികർ; പോലീസുകാരുടെ തോളിലും തോക്കുകൾ തൂങ്ങിക്കിടപ്പുണ്ട്; പതിറ്റാണ്ടുകളായി കാശ്മീരിൻ്റെ നിറം പട്ടാളപ്പച്ചയാണ്; ഒരോ നൂറു മീറ്ററിലും ആയുധധാരികളായ സൈനികരെ പാതയോരങ്ങളിൽ കാണാം; സാധാരണക്കാരുടെ മുഖത്ത് അങ്കലാപ്പൊന്നും കണ്ടില്ല; ചിരിക്കാൻ മറന്ന് പോയ ജനതയായി കാശ്മീരികൾ മാറിയ മട്ടുണ്ട്; ജമ്മു കാശ്മീരിൽ സന്ദർശനം നടത്തിയ മുൻ മന്ത്രി കെ ടി ജലീൽ എഴുതിയ കുറിപ്പ് വിവാദമാവുന്നു

ജമ്മു കാശ്മീരിൽ സന്ദർശനം നടത്തിയ മുൻ മന്ത്രി കെ ടി ജലീൽ എഴുതിയ കുറിപ്പ് വിവാദമാവുന്നു. കുറിപ്പിൽ നിരവധി ചരിത്ര വിരുദ്ധ പരാമർശങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന വിവാദം . ഇന്ത്യ അധീന കശ്മീർ എന്ന വിവാദ പരാമർശവും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഉണ്ട്. പാക് അധീന കാശ്മീരിനെ ആസാദ് കാശ്‌മീർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിഭജന കാലത്ത് കാശ്മീരിനെയും രണ്ടായി പിരിച്ചെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറഞ്ഞിരിയ്ക്കുന്നു. അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ ചില പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ;
45 മിനുട്ട് പറന്ന് അമൃതസറിൽ നിന്ന് ശ്രീനഗറിലെത്തി. കാശ്മീരിൻ്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. എവിടെ നോക്കിയാലും തോക്കേന്തിയ സൈനികർ. പോലീസുകാരുടെ തോളിലും തോക്കുകൾ തൂങ്ങിക്കിടപ്പുണ്ട്. പതിറ്റാണ്ടുകളായി കാശ്മീരിൻ്റെ നിറം പട്ടാളപ്പച്ചയാണ്. ഒരോ നൂറു മീറ്ററിലും ആയുധധാരികളായ സൈനികരെ പാതയോരങ്ങളിൽ കാണാം. സാധാരണക്കാരുടെ മുഖത്ത് അങ്കലാപ്പൊന്നും കണ്ടില്ല. ചിരിക്കാൻ മറന്ന് പോയ ജനതയായി കാശ്മീരികൾ മാറിയ മട്ടുണ്ട്. പട്ടാള ട്രക്കുകളും സൈനിക സാന്നിദ്ധ്യവും കശ്മീരികളുടെ നിത്യജീവിതത്തിൻ്റെ ഭാഗമായ പ്രതീതി. രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. രാഷ്ടീയ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. മുക്കിലും മൂലയിലും ഒരുതരം നിസ്സംഗത തളംകെട്ടി നിൽപ്പുണ്ട്.
രണ്ടാം മോദി സർക്കാർ കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ചതിൻ്റെ അമർഷം ജനങ്ങളുടെ ഭാവത്തിൽ നിന്ന് വായിച്ചെടുക്കാം. അപരവൽക്കരണത്തിൻ്റെ വികാരം കാശ്മീരി യുടെ ഹൃദയത്തിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ട്. അത് മാറ്റാനുള്ള വ്യവസ്ഥാപിത ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തേണ്ടത്. ആളൊഴിഞ്ഞ ഭൂപ്രദേശങ്ങളല്ല നമുക്ക് വേണ്ടത്. മണ്ണും മനസ്സും നെഞ്ചോട് ചേർന്നു നിൽക്കുന്ന കാശ്മീരാകണം ലക്ഷ്യം.
തെരുവുകൾ വൃത്തിഹീനമല്ല. സർക്കാരിനു വേണ്ടി ലൈസൻ ഓഫീസർ സജാദാണ് വിമാനത്താവളത്തിൽ ഞങ്ങളെ വരവേറ്റ് എം.എൽ.എ ഹോസ്റ്റലിൽ എത്തിച്ചത്. . രാജ്യവിഭജന കാലത്ത് കശ്മീരും രണ്ടായി പകുത്തു. ഇരു കാശ്മീരുകൾക്കും സ്വയം നിർണ്ണയാവകാശം ബ്രിട്ടീഷുകാർ നൽകിയിരുന്നു. ഷേഖ് അബ്ദുല്ലയും അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോട് ചേർന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നെഹറു അവർക്ക് നൽകിയ സമ്മാനമാണ് പ്രത്യേക പദവി. അതവരുടെ സമ്മതം കൂടാതെ ദുരെക്കളഞ്ഞതിൽ ജനങ്ങൾ ദു:ഖിതരാണ്.
പ്രതീക്ഷിച്ച ഭൗതിക നേട്ടങ്ങൾ കാശ്മീരികൾക്ക് സാദ്ധ്യമാക്കാൻ ഇന്ത്യൻ ഭരണഘടനയുടെ മൂന്നൂറ്റി എഴുപതാം വകുപ്പിനായോ? കാഴ്ചപ്പണ്ടമെങ്കിലും കഴുത്തിൽ തൂങ്ങിയിരുന്ന അടയാഭരണം ഇരുചെവിയറിയാതെ കേന്ദ്രസർക്കാർ അടിച്ചുമാറ്റിയതിൽ നാട്ടുകാർക്കമർഷമുണ്ട്. പക്ഷെ സ്വസ്ഥത തകർക്കാൻ അവർ ഒരുക്കമല്ല. ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ. കശ്മീരിൻ്റെ 90% ഭൂപ്രദേശത്തും ജനവാസമില്ല. പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീർ വാലിയാണ്. ശ്രീനഗർ കശ്മീർ താഴ്വരയിലെ പ്രധാന പട്ടണവും.
സമാധാന പ്രിയരായ സുന്ദരികളെയും സുന്ദരൻമാരെയും വറുതിയുടെ
ഇരുട്ടിലേക്ക് തള്ളിവിട്ടത് തീവ്രവാദ ചിന്തകളാണ്. പാകിസ്ഥാൻ്റെ പ്രേരണയിൽ മുളപൊട്ടിയ വികാരം ഒരു ന്യൂനപക്ഷത്തെ സ്വാധീനിച്ചു. മഹാഭൂരിഭാഗം കാശ്മീരികളും അതിനോട് വിയോജിച്ചു. രാജ്യാതിർത്തി സംഘർഷഭരിതമായി. ഇന്ത്യാ-പാക്ക് സൈന്യങ്ങൾ പരസ്പരം ഏറ്റുമുട്ടി. ഇരുഭാഗത്തും കനത്ത ആൾനഷ്ടങ്ങളുണ്ടായി. ഭൂമിയിലെ സ്വർഗ്ഗമായ കശ്മീർ നരകമായി മാറി. ജനജീവിതം ദുസ്സഹമായി. പട്ടാളം പട്ടണങ്ങളിലും നാട്ടിൻ പുറങ്ങളിലും വിന്യസിക്കപ്പെട്ടു. നുഴഞ്ഞു കയറ്റക്കാർ ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പ്രാരംഭ കാലത്ത് സിവിലിയൻസും സൈനികരും ശത്രുതയിൽ വർത്തിച്ചു. കാലം മുറിവുണക്കവെയാണ് ശനിപാതം പോലെ പുതിയ നിയമം നിപതിച്ചത്. കാശ്മീർ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ വെമ്പുന്നുണ്ട്.
ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കാശ്മീർ. ഭീതി പൂർണ്ണമായും വിട്ടുമാറിയതിൻ്റെ ലക്ഷണങ്ങളല്ല അങ്ങാടികളിലും തെരുവുകളിലും കണ്ടത്. പഴയ സന്തോഷവും ചൈതന്യവും ജനങ്ങൾ വീണ്ടെടുക്കാൻ നോക്കുന്നുണ്ട്. ഇന്ത്യൻ പട്ടാളം സൗഹൃദത്തോടെയാണ് ഇപ്പോൾ ജനങ്ങളോട് പെരുമാറുന്നതെന്ന് ഞങ്ങളെ അനുഗമിച്ച ഒരാൾ അഭിപ്രായപ്പെട്ടു.
തൊണ്ണൂറുകൾ മുതൽക്കേ (1990) ഇത്തരമൊരു സമീപനം സ്വീകരിച്ചിരുന്നെങ്കിൽ കാശ്മീർ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാശ്മീരി അവൻ്റെ പഴയ ജീവിതം തിരിച്ചു പിടിക്കണം. വിനോദ സഞ്ചാരികളുടെ തിരക്കേറിയ ദർബാറായി കാശ്മീർ വീണ്ടും മാറണം. ജനമനസ്സുകൾ കിഴടക്കാൻ യന്ത്രത്തോക്കുകൾക്കാവില്ലെന്ന് ഭരണകൂടവും ഭീകരവാതികളും തിരിച്ചറിയണം. സ്നേഹവും സഹിഷ്ണുതയും ഐക്യവും ഇനിയും കളിയാടണം എന്ന് പറഞ്ഞാണ് കെ ടി ജലീൽ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ ഈ കുറിപ്പ് പുതിയ വിവാദങ്ങളിലേക്ക് കടക്കുകയാണ്.
https://www.facebook.com/Malayalivartha


























