മുഹമ്മദ് റിയാസ് രാജിക്ക് ഒരുങ്ങുന്നോ?വിമര്‍ശനങ്ങളില്‍ മനം മടുത്തു ഡല്‍ഹിക്ക് പോകുമോ? തല കുമ്പിട്ട് മുഖ്യനും മരുമകനും

മന്ത്രി പി.എ.മുഹമ്മദ് റിയാസിന് മന്ത്രി പണി മടുത്തു. ഭാര്യാപിതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ശത്രുക്കളെല്ലാം ഒരുമിച്ച് ചേര്‍ന്ന് തന്നെ വകവരുത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മന്ത്രിപ്പണി അവസാനിപ്പിച്ചാലെന്തെന്ന തോന്നല്‍ റിയാസിന് ഉണ്ടായിരിക്കുന്നത്. 20 24 ല്‍ നടക്കുന്ന പാര്‍ലെമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലെന്തെന്ന തോന്നലും റിയാസിന് ഇല്ലാതില്ല. ഡല്‍ഹിയിലേക്ക് പോയാല്‍ ഇത്രയധികം പഴി കേള്‍ക്കേണ്ടി വരില്ലെന്നാണ് റിയാസ് മനസിലാക്കുന്നത്. സിപിഎം സംസ്ഥാന സമിതിയില്‍ ഏറ്റവുമധികം വിമര്‍ശനം കേട്ടത് മുഖ്യമന്ത്രി കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ മരുമകനാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പോലും സംസ്ഥാന സമിതിയില്‍ നേതാക്കള്‍ പോലീസിനെ വലിച്ചു കീറി. രണ്ടാം പിണറായി സര്‍ക്കാര്‍ അനുദിനം ജനങ്ങളില്‍ നിന്ന് അകലുകയാണെന്നും ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാകുമെന്നും സി പി എം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും തല കുനിച്ചിരുന്ന് വിമര്‍ശനങ്ങള്‍ കേട്ടെന്നാണ് റിപ്പോര്‍ട്ട്.
ആദ്യമായാണ് മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനുമെതിരെ സി പി എം സമ്മേളനത്തില്‍ വ്യാപക വിമര്‍ശനം ഉയരുന്നത്. . ഇത്രയും കാലം പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അനുകൂലമായാണ് നേതാക്കള്‍ പ്രതികരിച്ചിരുന്നത്. സി പി എം നേതാക്കള്‍ക്ക് പിണറായി എന്നു കേട്ടാല്‍ ഇത്രയും കാലം ഭയമായിരുന്നു.എന്നാല്‍ പിണറായിയുടെ പിടി സി പി എമ്മില്‍ അയയുകയാണെന്നാണ് റിപ്പോര്‍ട്ട്. സി പി എം നേതാക്കള്‍ക്ക് തട്ടി കളിക്കാന്‍ കഴിയുന്ന കളി പന്തായായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍. റിയാസിനെ വ്യക്തിപരമായി എതിര്‍ക്കാന്‍ തയ്യാറല്ലായിരുന്ന സി പി എം നേതാക്കള്‍ ഇപ്പോള്‍ റിയാസിനെതിരെ രംഗത്തെത്തിയത് അദ്ദേഹം പിണറായിയുടെ മരുമകന്‍ ആയതു കൊണ്ടു മാത്രമാണ്. ഇക്കാര്യം റിയാസിനുമറിയാം. എന്നാല്‍ റിയാസിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. തന്റെ വകുപ്പില്‍ കുഴപ്പങ്ങളുണ്ടെങ്കിലും അത് പെരുപ്പിച്ചു കാണിക്കുന്നതു പോലെ വലുതല്ലെന്നാണ് റിയാസിന്റെ അഭിപ്രായം. ജി.സുധാകരന്‍ ഭരിച്ചിരുന്ന കാലത്തും പൊതുമരാമത്ത് ഇങ്ങനെയൊക്കെയായിരുന്നു.എന്നല്‍ മന്ത്രിയായിരുന്ന സുധാകരന്‍ മുഖം നോക്കാതെ നടപടിയെടുക്കുമായിരുന്നു.റിയാസും അതിന് ശ്രമിച്ചെങ്കിലും സി പി എമ്മില്‍ നിന്നു തന്നെ അഭിപ്രായ ഭിന്നതയുണ്ടായതോടെയാണ് പിന്‍മാറിയത്. വകുപ്പില്‍ സി പി എം യൂണിയന്‍ ശക്തമാണ്. നടപടി നേരിട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ സി പി എമ്മിന്റെ മുന്‍നിര നേതാക്കളായിരുന്നു അതോടെയാണ് റിയാസ് പിന്നാക്കം മാറി തുടങ്ങിയത്.
ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനാണ് വകുപ്പിന്റെ ഇമേജ് കളഞ്ഞ പ്രധാനി.കേരളത്തിലെ റോഡുകള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഈ ഘട്ടത്തിലും റിയാസിനെ വെറുതെ വിടാന്‍ തയ്യാറായില്ല. ദേശീയ പാതയെ വിമര്‍ശിക്കുമ്പോള്‍ തന്നെ അദ്ദേഹം സംസ്ഥാന പാതകളെയും വിമര്‍ശിച്ചു.സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് റോഡ് നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകം.റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനും അറ്റകുറ്റപണികള്‍ക്കും സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതി ഏറെ നാളായുണ്ട്. എന്നാല്‍ ഇക്കാര്യം മിണ്ടാന്‍ പല വിധ കാരണങ്ങളാല്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ഫണ്ട് കിട്ടാത്ത സാഹചര്യങ്ങളില്‍ മുന്‍ മന്ത്രി സുധാകരന്‍ നിലപാട് കടുപ്പിച്ചിരുന്നു.എന്നാല്‍ റിയാസിന് അതിന് കഴിയുന്നില്ല. സീനിയര്‍ നേതാവായ ബാലഗോപാലിനെ തിരുത്താന്‍ റിയാസിന് കഴിയുന്നതേയില്ല. മുഖ്യമന്ത്രി പറഞ്ഞാല്‍ പോലും കേള്‍ക്കാത്തയാളാണ് ബാലഗോപാല്‍. എന്നാല്‍ ചില വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനം ഉണ്ടായെന്ന വാദം മന്ത്രി പി എ മുഹമ്മദ് റിയാസ് തള്ളി. സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന സമിതിയില്‍ നടന്നതെന്നും സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമെന്ന പേരില്‍ വരുന്നത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിയാസ് വിശദീകരിക്കുന്നത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് റിയാസ് നിഷേധിച്ചത്. കോടിയേരിക്ക് മുകളിലല്ല റിയാസിന്റെ സ്ഥാനം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് സിപിഎം സംസ്ഥാന സമിതി യോഗം ചേര്‍ന്ന് വിശകലനം ചെയ്തത്. മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനം ഇഴകീറി പരിശോധിച്ച നേതൃയോഗം ഉദ്യോഗസ്ഥ ഭരണവും, പൊലീസ് വീഴ്ച ആവര്‍ത്തിക്കുന്നതും പ്രധാന പ്രശ്‌നമെന്നാണ് വിലയിരുത്തിയത്. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന തദ്ദേശ ആരോഗ്യ പൊതുമരാമത്ത് വകുപ്പുകള്‍ പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നില്ലെന്ന് മാത്രമല്ല, കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ യൂണിയനുകളെ പിണക്കുന്ന നടപടിക്കെതിരെയും കടുത്ത വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. അംഗങ്ങളുന്നയിച്ച വിമര്‍ശനങ്ങളില്‍ നേതൃത്വത്തിന്റെ മറുപടിയും ഉണ്ടായി.അഞ്ച് ദിവസം നീണ്ട നേതൃയോഗങ്ങള്‍ സമാപിച്ചു. പ്രതീക്ഷിച്ച കുഴപ്പം തന്റെ സര്‍ക്കാരിനില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിനിധികള്‍ ചിരിച്ചു തള്ളി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ബമ്പര്‍ പരാജയമാണെന്ന് പറഞ്ഞ നേതാക്കള്‍ ആന്റണി രാജുവിഴപ്പുഭാണ്ഡമാണെന്ന് പറയാനും മറന്നില്ല.ചില മന്ത്രിമാര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന സംശയവും നേതാക്കള്‍ ഉന്നയിച്ചു. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമനിര്‍മ്മാണത്തിനായി നിയമസഭ ചേരും മുന്‍പ് ലോകായുക്ത വിഷയത്തില്‍ ധാരണയിലെത്താന്‍ സിപിഐയുമായി ചര്‍ച്ച നടത്താന്‍ സിപിഎം തീരുമാനിച്ചു. . ഇതിനായി രണ്ട് പാര്‍ട്ടികളുടേയും നേതൃത്വം വിശദമായ ചര്‍ച്ച നടത്തും. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. ഇതിനെതിരെയും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി. ഗവര്‍ണറുടെ വായില്‍ സര്‍ക്കാര്‍ വിരലുകള്‍ തിരുകിയെന്നായിരുന്നു വിമര്‍ശനം. ഗവര്‍ണര്‍ക്ക് ആളാകാനുള്ള അവസരം സര്‍ക്കാര്‍ തന്നെയാണ് ഒരുക്കി കൊടുക്കുന്നതെന്നാണ് ആക്ഷേപം.
എന്നാല്‍ നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതിയെന്നും സിപിഐ വാദിക്കുന്നു. ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം റവന്യു മന്ത്രി കെ.രാജന്‍, നിയമമന്ത്രി പി.രാജീവ് എന്നിവരും ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമാകും എന്നാണ് സൂചന. ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സിപിഐ ഉയര്‍ത്തിയത് കടുത്ത എതിര്‍പ്പാണ്. മന്ത്രിസഭാ യോഗത്തില്‍ ലോകായുക്തയുടെ ചിറകരിയാനുള്ള ഓര്‍ഡിനന്‍സിനെ ആദ്യം പാര്‍ട്ടി മന്ത്രിമാര്‍ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിര്‍പ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം പാസ്സാക്കാന്‍ ബില്‍ കൊണ്ട് വരാനിരിക്കെ എതിര്‍പ്പ് ആവര്‍ത്തിക്കാനാണ് സിപിഐ നീക്കം. സീനിയര്‍ നേതാവ് മന്ത്രിയായിട്ടും തദ്ദേശ വകുപ്പ് പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച വേഗമി ല്ലെന്ന് പ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു.. അതി ദാരിദ്ര്യ ലഘൂകരണ പദ്ധതി പോലും അനിശ്ചിതമായി വൈകുന്ന സ്ഥിതി ഉണ്ടായി. ആരോഗ്യ വകുപ്പിലെ പ്രവര്‍ത്തനങ്ങളിലും വ്യാപക അത!ൃപ്തിയാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. ജനക്ഷേമത്തിനുള്ള ഇടപെടലുകളിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ശമ്പളം കൊടുക്കില്ലെന്ന് പറയാന്‍ വേണ്ടി ഒരു മന്ത്രിയുടെ ആവശ്യമെന്തിനെന്ന ചോദ്യമാണ് കെഎസ്ആര്‍ടിസിക്കെതിരെ ഉയര്‍ന്നത്. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും യൂണിയനുകളെ അനാവശ്യമായി പിണക്കുന്ന പ്രവണതയുണ്ടായി. ഇത് അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും നേതൃയോഗം മുന്നോട്ട് വച്ചു.
ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് വന്‍ തോതില്‍ ആശങ്ക ജനങ്ങള്‍ക്ക് ഉണ്ടായിട്ടും അത് പരിഹരിക്കാന്‍ പ്രായോഗിക ഇടപെടല്‍ ഉണ്ടായില്ലെന്ന വിമര്‍ശനമാണ് വനം വകുപ്പിനെതിരെ ഉയര്‍ന്നത്. മന്ത്രിമാരുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ച പോലെ മെച്ചപ്പെടാത്തത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിമര്‍ശനം ചര്‍ച്ചയുടെ ഉള്ളടക്കത്തിലുണ്ട്. സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും ജനകീയ ഇടപെടലുകള്‍ നടത്തുമ്പോഴും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകണം. വേണ്ടത്ര ഏകോപനം ഉദ്യോഗസ്ഥ ഇടപെടലില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പൊലീസ് വീഴ്ച ആവര്‍ത്തിക്കുകയാണ്. തന്നിഷ്ടപ്രകാരമുള്ള സേനയുടെ പ്രവര്‍ത്തനം അനാവശ്യ വിവാദങ്ങളിലേക്ക് എത്തിക്കുന്നതായും നിയന്ത്രണം വേണമെന്നും സംസ്ഥാന സമിതിയോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്‌സഭാ തെര!ഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനകീയ മുഖം മിനുക്കി മുന്നോട്ട് പോകാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളുമാണ് നടന്നതെന്നാണ് നേതാക്കളുടെ പ്രതികരണം. ക്ഷേമ പദ്ധതികള്‍ക്കും ജനകീയ ഇടപെടലുകള്‍ക്കും രൂപം നല്‍കും. അതിനിടെ മന്ത്രിസഭാ പുനസംഘടന അടക്കമുള്ള നടപടികളുണ്ടാകുമെന്ന സൂചനയും ചില കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്. വ്യാപകമായ ഒരു അഴിച്ച് പണി സിപിഎം ശീലമല്ലെങ്കിലും ചില വകുപ്പുകളിലെങ്കിലും മാറ്റം ഉണ്ടാകാനിടയുണ്ടെന്നാണ് ഇത്തരക്കാര്‍ നല്‍കുന്ന സൂചന. ഇതില്‍ പൊതുമരാമത്തും ഉള്‍പ്പെട്ടേക്കാം. ചീത്ത പേര് നിരന്തരം കിട്ടുന്ന വകുപ്പ് മാറ്റി റിയാസിനെ കംഫര്‍ട്ട് സോണിലെത്തിക്കണമെന്ന ആഗ്രഹം പിണറായി വിജയനുണ്ട്.
സജി ചെറിയാന്‍ രാജി വച്ചതോടെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മറ്റ് അംഗങ്ങള്‍ക്ക് വീതിച്ച് നല്‍കുകയും സ്റ്റാഫ് അംഗങ്ങളെ പുനര്‍വിന്യസിക്കുകയും ആണ് മുഖ്യമന്ത്രി ചെയ്തത്. നിയമസഭാ കയ്യാങ്കളി കേസ് കോടതി പരിഗണിക്കുന്നതോടെ വി ശിവന്‍കുട്ടി മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വരുമെന്നും അങ്ങനെ എങ്കില്‍ പുതുമുഖം പകരമെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ആന്റണി രാജുവിന്റെ അവസ്ഥയും ഇതു തന്നെയാണ്.അദ്ദേഹവും വിചാരണയുടെ വക്കിലാണ്. തിരുവനന്തപുരം ജില്ലയിലെ സംഘടനാ സംവിധാനത്തിലും മാറ്റമുണ്ടാകും. എന്നാല്‍, ക്ഷേമപദ്ധതികള്‍ക്ക് രൂപം നല്‍കി മുന്നോട്ട് പോകാന്‍ മാത്രമാണ് തീരുമാനമെന്നും മന്ത്രിസഭാ അഴിച്ച് പണിയൊന്നും ഇപ്പോള്‍ പരിഗണനയില്ലെന്നുമാണ് സിപിഎം ഔദ്യോഗികമായി വിശദീകരിക്കുന്നത്. ഏതായാലും സര്‍ക്കാരിനെ ചൊല്ലി പാര്‍ട്ടിയില്‍ വളരുന്ന അതൃപ്തി ഏതറ്റം വരെ പോകുമെന്ന് കാത്തിരുന്ന് കാണണം. പിണറായിക്കെതിരെയുള്ള ആക്ഷേപം റിയാസിലേക്ക് വളരുന്ന കാഴ്ചയാണ് അനുദിനം കാണുന്നത്. റിയാസിനെയാകട്ടെ പിന്‍ഗാമിയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പിണറായി. ഇതിനാണ് മര്‍മ്മത്തില്‍ പ്രഹരമേറ്റത്.എന്നാല്‍ റിയാസിന് കിട്ടുന്ന ഓരോ തല്ലും കണ്ട് ഷംസീര്‍ പൊട്ടിച്ചിരിക്കുന്നുണ്ടാവും.
https://www.facebook.com/Malayalivartha
























