കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു ; കേസ് മെയ് ഏഴിന് പരിഗണിക്കും

ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കേസിന്റെ വിചാരണ ജമ്മുകശ്മീരില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവാണ് സുപ്രിം കോടതിയെ സമീപിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പിതാവ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഈ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.
വിചാരണ ചണ്ഢീഗഡിലേക്ക് മാറ്റണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ആവശ്യപെട്ടു. പിതാവിനു വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗാണ് കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് മെയ് ഏഴിന് പരിഗണിക്കും.
നേരത്തെ സുപ്രിംകോടതി ഈ കേസില്‍ ജമ്മുകാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും ഇവരുടെ അഭിഭാഷകയ്ക്കും സംരക്ഷണം ഉറപ്പുവരുത്തണമെന്നും സുപ്രിംകോടതി അന്ന് ഉത്തരവിട്ടിരുന്നു. കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു അന്ന് ചെയ്തത്. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് വിചാരണ സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha

























