സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ ഉപയോഗശൂന്യമായത് 40 സെന്റ് ഭൂമിയില്‍ വീട്ടാവശ്യത്തിനായി വിളയിച്ച അരടണ്‍ നെല്ല് ; നെഞ്ച് തകർന്ന് കർഷകൻ

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ 40 സെന്റ് ഭൂമിയില്‍ വീട്ടാവശ്യത്തിനായി വിളയിച്ച അരടണ്‍ നെല്ല് ഉപയോഗശൂന്യമായി. കിനാശ്ശേരി ഉപ്പുപാടത്ത് ജയരാമനെന്ന കര്‍ഷകനാണ് ഈ ദുര്‍ഗതി വന്നത്. ഇത്തവണ വിളവെടുത്തപ്പോള്‍ നെല്ലില്‍ അത്രയും ചില്ലുതരികള്‍ വന്നതോടെ ജയരാമന്‍ തകര്‍ന്നു പോയി. കൊയ്ത്തു യന്ത്രം വഴി കൊയ്ത് മുന്നോട്ട് പോയപ്പോള്‍ മദ്യപര്‍ പാടത്തെറിഞ്ഞ് പൊട്ടിച്ച കാലിക്കുപ്പികളും അരഞ്ഞു. ഇതോടെ 40 സെന്റ് ഭൂമിയില്‍ വീട്ടാവശ്യത്തിനായി വിളയിച്ച സി.ഒ. 55 എന്ന ഇനം പൊന്നി അരിയുടെ അരടണ്‍ നെല്ലാണ് ഉപയോഗശൂന്യമായത്.
കൊടുമ്പ് പഞ്ചായത്തിലെ പേഴുമ്പള്ളം പാടശേഖരസമിതി പ്രസിഡന്റാണ് എ. ജയരാമന്‍. കിനാശ്ശേരി ഉപ്പുംപാടത്താണ് ജയരാമന്റെ വയല്‍. കോയമ്ബത്തൂരിലെ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് മികച്ച വിത്താണ് 40 സെന്റില്‍ വെറും പാഴ്ക്കൊയ്ത്തായത്. നല്ല വിളവായിരുന്നു. പത്തുചാക്ക് നെല്ലും കിട്ടി. എന്നാല്‍, ലഭിച്ചതിലത്രയും ചില്ലുകള്‍ കണ്ടത് വലിയ തിരിച്ചടിയായി.
വയലിനടുത്ത് സന്ധ്യമയങ്ങിയാല്‍ മദ്യപരെത്തും. ശേഷം കതിരുനിറഞ്ഞ പാടത്തേക്ക് ഇവര്‍ മദ്യപിച്ച കുപ്പികളത്രയും വലിച്ചെറിയുകയാണ് പതിവ്. ബിയര്‍ കുപ്പികളാണ് ഇവയിലത്രയും. കുറെയൊക്കെ പെറുക്കി മാറ്റി. എന്നാല്‍, നെല്‍ച്ചെടികള്‍ക്കിടയില്‍ കിടന്ന പലതും കണ്ണില്‍പ്പെട്ടില്ല. ഇവയാണ് യന്ത്രമുപയോഗിച്ച് കൊയ്തപ്പോള്‍ നെല്ലില്‍ പൊട്ടി ചേര്‍ന്നത്. പുഴുങ്ങിയുണക്കിയപ്പോഴും ചെറുചീളുകള്‍ നെല്ലില്‍ അവശേഷിച്ചു. മില്ലിലെത്തിച്ച് കുത്തിയെടുത്തപ്പോള്‍ അരിയെക്കാള്‍ ചെറിയ ചില്ലിന്‍ കഷണങ്ങള്‍ അതില്‍ത്തന്നെ കിടന്നു. ഉപയോഗ ശൂന്യമായ നെല്ലിന്റെ കാര്യത്തിൽ വിഷമത്തിലാണ് ജയരാമന്‍.
https://www.facebook.com/Malayalivartha

























