കെ.എം. ജോസഫിന്‍റെ നിയമനം വീണ്ടും പ്രതിസന്ധിയിൽ; തീരുമാനമെടുക്കാതെ കൊളീജിയം പിരിഞ്ഞു

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിന്‍റെ നിയമനകാര്യത്തിൽ തീരുമാനമാകാതെ കൊളീജിയം പിരിഞ്ഞു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം ഒരു മണിക്കൂറോളം യോഗം ചേർന്നെങ്കിലും തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു.
മുതിർന്ന അഞ്ചംഗ ജഡ്ജിമാർ അടങ്ങുന്നതാണ് കൊളീജിയം. നേരത്തെ കൊളീജിയം നൽകിയ കെ.എം. ജോസഫിന്‍റെ നിയമന ശുപാർശ കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. അതേസമയം, കെ.എം. ജോസഫിനൊപ്പം ശുപാർശ ചെയ്യപ്പെട്ട ഇന്ദു മൽഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള ശുപാർശ കേന്ദ്ര സർക്കാർ മടക്കിയതു സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ഇന്ന് യോഗം ചേർന്നത്. കൊളീജിയം ശുപാർശ വീണ്ടും അയക്കുമെന്നു കരുതിയിരുന്നെങ്കിലും അത്തരത്തിലൊരു നീക്കം ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
2016 ൽ ഉത്തരാഖണ്ഡ് സർക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കിയത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.എം ജോസഫായിരുന്നു. ഈ നടപടിയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.
https://www.facebook.com/Malayalivartha
























