ലോട്ടറി ഭാഗ്യവിശേഷങ്ങള്‍...
ഭാഗ്യം രണ്ടു മാസം മറഞ്ഞിരുന്നെങ്കിലും ഒടുവില്‍ ഭാഗ്യസമ്മാനം കൈപ്പറ്റാന്‍ അവസരം കിട്ടിയ ആളാണ് 2010-ലെ വിഷു ബംപര്‍ ലോട്ടറി വിജയി മൂലമറ്റത്ത് താമസിക്കുന്ന എം.കെ.മനോജ്. ആ വര്‍ഷത്തെ വിഷു ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മനോജ് എടുത്ത ടിക്കറ്റിനായിരുന്നു. എന്നാല്‍ തൃശൂര്‍ വടക്കാഞ്ചേരി ഭാഗത്ത് ടാപ്പിങ് ജോലിയിലായിരുന്ന മനോജ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഭാഗ്യക്കുറി ടിക്കറ്റിന്റെ കാര്യം മറന്നുപോയി.
വിഷു ബംപര്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനാര്‍ഹനെ കണ്ടെത്താനായിട്ടില്ലെന്ന വാര്‍ത്ത മനോരമ ന്യൂസ് ടിവി ചാനല്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണു മനോജിന്റെ ഭാഗ്യവീഥി തെളിഞ്ഞത്. സമ്മാനം ലഭിച്ച ടിക്കറ്റുമായി ഇനിയും വരാത്ത അജ്ഞാതനെപ്പറ്റിയുള്ള വാര്‍ത്തയില്‍ ടിക്കറ്റു വിറ്റ തൃപ്രയാറിലെ ഏജന്റിന്റെ അഭിമുഖവും ഉണ്ടായിരുന്നു.
വാര്‍ത്ത അറിഞ്ഞപ്പോള്‍ മനോജിന്റെ മനസ്സില്‍ രണ്ടുകോടിയും ഇന്നോവ കാറും മിന്നി. മറന്നു വച്ച ടിക്കറ്റ് തപ്പിയെടുത്ത് നോക്കിയപ്പോഴാണ് രണ്ടുമാസം ഭാഗ്യം മറഞ്ഞിരുന്ന കാര്യം മനസ്സിലായത്. പിന്നീട് ആ തുകയ്ക്ക് വീടും സ്ഥലവും വാങ്ങിയാണ് മനോജ് ഇടുക്കിയിലെത്തിയത്. ഇപ്പോഴും മനോജ് മുടങ്ങാതെ ലോട്ടറി എടുക്കാറുണ്ട്. ചെറിയ സമ്മാനങ്ങളും ലഭിച്ചിരുന്നു.
ഭാഗ്യദേവത അന്യസംസ്ഥാനക്കാര്‍ക്കൊപ്പം പോയ കഥകളും ധാരാളമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ 2016-ലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റ് വട്ടക്കാട് ഡിവിഷനിലെ താമസക്കാരനായ തമിഴ്നാടുകാരന്‍ കണ്ണുസാമിക്ക്. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന കണ്ണുസാമിക്ക് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. ലോട്ടറിയടിച്ചപാടെ പുള്ളി സ്വന്തം നാട്ടിലേക്ക് തിരികെപ്പോയി.
ശബരിമല തീര്‍ഥാടനത്തിനു പോകുന്നതിനിടെ ലോട്ടറി ഏജന്‍സിയിലെ വില്‍പനക്കാരനായ രാജാറാമിന്റെ പക്കല്‍നിന്നു കുമളിയില്‍ വച്ച് ടിക്കറ്റ് വാങ്ങിയ തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡിലെ മധുര കെ കെ നഗര്‍ ബ്രാഞ്ച് ഓഫിസിലെ കാഷ്യര്‍ പെച്ചാരാജുവിനാണ് 2017-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ സമ്മാനം കിട്ടിയത്. അഞ്ചുകോടി രൂപയായിരുന്നു സമ്മാനം.
ഭാഗ്യം ദേ വന്നു, ദാ പോയി എന്നു പറഞ്ഞതുപോലെയുള്ള അനുഭവമായിരുന്നു കാഞ്ചിയാര്‍ സ്വദേശിയായ പുത്തന്‍പുരക്കല്‍ ജോര്‍ജ് മാമ്മനെന്ന കൂലിപ്പണിക്കാരന്! 2011- ലെ ഓണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ അടിച്ചത് ജോര്‍ജ് മാമ്മനാണെന്ന് ലോട്ടറി വകുപ്പ് തന്നെയാണ് ജോര്‍ജ്ജിനെ അറിയിച്ചത്.
ടിഎച്ച് 339602 എന്ന ടിക്കറ്റിനു രണ്ടാം സമ്മാനമായി ഒരു കോടി ലഭിച്ചതായി പത്രങ്ങളിലും വെബ്സൈറ്റിലും അറിയിപ്പും വന്നിരുന്നു. അങ്ങനെ ഏതാനും ദിവസം ജോര്‍ജ് മാമ്മന്‍ കോടീശ്വരനായിരുന്നു. കട്ടപ്പനയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നു ലോട്ടറി വാങ്ങിയ ജോര്‍ജ് സമ്മാനാര്‍ഹമായ ടിക്കറ്റുമായി ഏജന്‍സിയിലെത്തിയാണ് സമ്മാനം ഉറപ്പാക്കിയത്. പിന്നീട് ടിക്കറ്റ് ജില്ലാ സഹകരണ ബാങ്കിന്റെ കട്ടപ്പന ശാഖയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ലോട്ടറി വകുപ്പ് നിലപാട് മാറ്റി. തിരുവോണ ബംപറിന്റെ രണ്ടാം സമ്മാനം അടിച്ചത് ഐആര്‍ 339602 നമ്പരിനാണെന്ന് അറിയിപ്പുവന്നു. നറുക്കെടുപ്പ് ഫലത്തിന്റെ പ്രിന്റൗട്ട് എടുക്കാതെ ഫലം വെബ്സൈറ്റില്‍ അപ്ലോഡു ചെയ്തതാണ് തെറ്റു പറ്റാനിടയാക്കിയതെന്നാണ് ഡയറക്ടര്‍ വിശദീകരണം നല്‍കിയത്. വീഴ്ച വരുത്തിയതിന് ലോട്ടറി ഉദ്യോഗസ്ഥര്‍ക്ക് നടപടി നേരിടേണ്ടി വന്നു.
നറുക്കെടുപ്പു നടന്ന് ഒന്നര മാസത്തിനു ശേഷമാണ് നമ്പര്‍ തെറ്റിയാണ് ഫലം പ്രഖ്യാപിച്ചതെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചത്. ജോര്‍ജ് മാമ്മന് സാന്ത്വന സമ്മാനമായി രണ്ടു ലക്ഷം രൂപ ലോട്ടറി വകുപ്പ് നല്‍കി. ജോര്‍ജ് മാമ്മനു ലഭിച്ച ലോട്ടറി ടിക്കറ്റ് മാറി അടിച്ചെന്നു പറയപ്പെടുന്ന ഭാഗ്യവാനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല എന്നതാണ് കഥയിലെ ട്വിസ്റ്റ്.
ലോട്ടറി വില്‍പ്പനക്കാരന്‍ ഷാജി വാവച്ചേരിയുടെ സത്യസന്ധത ഈ ലോട്ടറി കഥകള്‍ക്കൊപ്പം പറയേണ്ടതാണ്. ജോലിയുടെ ഭാഗമായി മുട്ടം കോടതിയില്‍ എത്തിയ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷിന് ഷാജി, ലോട്ടറി ടിക്കറ്റ് വിറ്റു. എന്നാല്‍ ഡ്യൂട്ടിയിലായതിനാല്‍ തനിക്കു ടിക്കറ്റ് കൈവശം വയ്ക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഷാജിതന്നെ സൂക്ഷിക്കാനും സന്തോഷ് ആവശ്യപ്പെടുകയായിരുന്നു.
ഫലം വന്നപ്പോള്‍ താന്‍ വിറ്റ ടിക്കറ്റിനാണ് 65 ലക്ഷം രൂപ സമ്മാനമെന്ന് ഷാജിക്കു മനസ്സിലായി. പക്ഷേ, ആരെടുത്ത ടിക്കറ്റിനാണു സമ്മാനമെന്നു മനസ്സിലായില്ല. പിന്നീടാണ് പൊലീസുകാരനായ സന്തോഷിനു വിറ്റ ടിക്കറ്റിനാണു സമ്മാനമെന്നും ടിക്കറ്റ് തന്റെ ബാഗില്‍ത്തന്നെയുണ്ടെന്നും മനസ്സിലായത്. ആ ലോട്ടറി ടിക്കറ്റ് മാറ്റി പകരം മറ്റൊരു ടിക്കറ്റ് സന്തോഷിനു നല്‍കിയിരുന്നെങ്കില്‍ പോലും എടുത്ത ടിക്കറ്റിന്റെ നമ്പര്‍ എഴുതി സൂക്ഷിച്ചിട്ടില്ലാത്ത സന്തോഷ് അറിയില്ലായിരുന്നു. വിറ്റുപോകാതെ തന്റെ കൈയ്യിലിരുന്ന ടിക്കറ്റിനാണ് സമ്മാനം എന്നുപറഞ്ഞ് തുക ഷാജിയ്ക്ക് കൈക്കലാക്കാമായിരുന്നു. എന്നാല്‍ ഉടന്‍തന്നെ സന്തോഷിനെ വിവരം അറിയിച്ച് ടിക്കറ്റുകള്‍ സന്തോഷിന്റെ വീട്ടില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ഷാജി വാവച്ചേരി.
https://www.facebook.com/Malayalivartha