ഗാന രചനയുടെ ഇരുപത് വർഷങ്ങൾ; ഒട്ടേറെ മികവുറ്റ ഗാനങ്ങൾ ആസ്വാദകർക്ക് നൽകാൻ കഴിഞ്ഞ സംതൃപ്തിയിൽ എ.കെ രഞ്ജിത്ത്... ജന്മനാടിന്റെ സ്നേഹാദരം
ഗാന രചനയിൽ ഇരുപത് വര്ഷം പൂർത്തിയാക്കുന്ന എ.കെ രഞ്ജിത്തിനെ ജന്മനാട് ആദരിച്ചു. ഒട്ടേറെ മികവുറ്റ ഗാനങ്ങൾ ആസ്വാദകർക്ക് നൽകാൻ കഴിഞ്ഞ സംതൃപ്തിയിലാണ് ഈ രചിയിതാവ്. ഭാവനയുടെ ലാളിത്യവും രൂപഭംഗിയുമാണ് ഇദേഹത്തിന്റെ പാട്ടുകളെ വേറിട്ട് നിർത്തുന്നത് . കവി കൂടിയായ രഞ്ജിത്തിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ സമവാക്യങ്ങളുടെ പ്രകാശനവും ഒരുക്കിയിരുന്നു. ദലമർമ്മരം എന്ന സംഗീത ആൽബത്തിലെ പാട്ടുകളെഴുതി കൊണ്ടായിരുന്നു രഞ്ജിത്തിന്റെ തുടക്കം. ആകാശവാണി കോഴിക്കോട് നിലയത്തിനായി ലളിത ഗാനങ്ങൾ, ഉത്സവഗാനങ്ങൾ, ഭക്തി ഗാനങ്ങൾ എന്നിവയിൽ എഴുതി വരുകയാണ്. ആകാശവാണിയിലെ പാട്ടുകൾ ചേർത്ത് സംഗീത സമാഹാരമായ മഞ്ഞു പെയ്യും രാത്രി പുറത്തിറക്കിയിട്ടുണ്ട്. വായ്പാട്ടിൽ മദ്രാസ് ഗവൺമെണ്റ്റിന്റെ എം.ജി.ടി. ഇ ഹയർ ഗ്രേയ്‌ഡ് നേടിയിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിലും യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും ലളിതഗാനം,സംഘഗാനം, ദേശീയ ഭക്തിഗാനം എന്നിവയുടെ രചന നിർവഹിച്ച് ഇരുപത് വര്ഷങ്ങളായി രഞ്ജിത് വിദ്യാർത്ഥികളുടെ ഇഷ്ട രചിയിതാവാണ്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ തന്റെ രചനകളുമായി സജീവ സാന്നിധ്യമാണ് കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി. സരയൂ നദിയുടെ പുളിനങ്ങൾ പുൽകി എന്ന് തുടങ്ങുന്ന ലളിതഗാനം സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്നതോടെയാണ് രഞ്ജിത്തിലെ ഗാന രചിയിതാവ് ശ്രദ്ധേയനാകുന്നത്.
രഞ്ജിത്തിന്റെ കവിതകൾക്ക് കുഞ്ഞുണ്ണി കവിതകളുടെ ദാർശനിക ഹാസ്യവും ജാപ്പാനീസ് ഹൈക്കു കവിതകളുടെ മുറുക്കവും അവയ്ക്ക് രണ്ടിനുമില്ലാത്ത തീക്ഷ്ണവും നിർഭയവുമായ സാമൂഹിക ബോധ്യവുമുണ്ട്. മറ്റുള്ളവർക്കായി സ്വപ്നം കാണുന്ന മനുഷ്യരും അതിർത്തികൾ അപ്രധാനമാക്കുന്ന പ്രകൃതിയും സാധാരണ മനുഷ്യരുടെ സാധാര മോഹങ്ങളും വേലിക്കെട്ടുകൾ വിലക്കാത്ത പ്രണയവും മനുഷ്യരിൽ ഒഴുകുന്നത് ഒരേ ചോരയാണെന്ന് ഐക്യ ബോധ്യവും ഈ കവിതകളെ മാനുഷികമാക്കുന്നുവെന്നാണ് സച്ചിദാനന്ദൻ പറയുന്നത്
https://www.facebook.com/Malayalivartha