രണ്ട് മക്കളിൽ ഒരാളെ കണ്ടെടുത്തു, ഒരാൾക്കായി ഇപ്പോഴും പ്രതീക്ഷയോടെ പെട്ടിമുടിപ്പുഴയുടെ കരയിൽ കാത്തിരിക്കുന്ന ഒരു അച്ഛൻ
രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവർ ഇന്നും ഞെട്ടലോടെയാണ് ആ ദിവസം ഓർത്തെടുക്കുന്നത്. പല ടീമുകളായി തിരിഞ്ഞ് പെട്ടിമുടിയാറിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. പ്രതീക്ഷയോടെ ഉറ്റവരെ കാത്തിരിക്കുവരും ഉണ്ട് ഇക്കൂട്ടത്തിൽ.
ആറു ദിവസമായി പെട്ടിമുടിപ്പുഴയുടെ കരയിൽ കാത്തിരിക്കുകയാണ് ഷൺമുഖനാഥൻ എന്ന അച്ഛൻ. മക്കളിൽ ഒരാൾ മരിച്ച വിവരം അറിഞ്ഞു. മറ്റെയാൾ എവിടെ എന്നറിയാതെ വിഷമിക്കുകയാണ് ഈ അച്ഛൻ. ഷൺമുഖനാഥന്റെ മക്കളായ ദിനേശിനെയും നിധീഷിനെയുമാണ് പെട്ടിമുടിയിൽ കാണാതായത്.
മൂത്ത മകൻ ദിനേശിന്റെ മൃതദേഹം മൂന്നാം ദിവസം പുഴയിൽ നിന്ന് കണ്ടെത്തി. നിധീഷ് എവിടെയെന്ന് ഒരു അറിവുമില്ല. നിധീഷിനായാണ് പുഴക്കരയിൽ ഷൺമുഖനാഥന്റെ കാത്തിരിപ്പ്. ഷൺമുഖനാഥന്റെ സഹോദരനും മുൻ പഞ്ചായത്ത് അംഗവുമായ അനന്തശിവന്റെ പേരക്കുട്ടികളുടെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാനാണ് ദിനേശും നിധീഷും പെട്ടിമുടിയിൽ എത്തിയത്.
അതേസമയം 57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഫയർ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കേരള ആംഡ് പൊലീസിന്റെ 50 അംഗങ്ങളും, ലോക്കൽ പൊലീസിന്റെ 25 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 100 അംഗങ്ങളും, സ്‌പെഷ്യൽ ബ്രാഞ്ചിന്റെ 3 അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ 3 അംഗങ്ങളും, വാർത്താ വിനിമയ വിഭാഗത്തിന്റെ 9 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്.
ദുരന്തം നടന്ന് ഏഴാം ദിനമായ ഇന്ന് പെട്ടിമുടി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി സ്ഥലത്തെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ആനച്ചാലിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ഹെലിപ്പാഡിലാണ് മുഖ്യമന്ത്രി വന്നിറങ്ങിയത്.
ഗവര്‍ണര്‍, റവന്യൂമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മന്ത്രി എം.എം മണി, ജില്ലയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചത്.
https://www.facebook.com/Malayalivartha