നാട്ടുകാർ കണ്ടത് വെള്ളക്കെട്ടില്‍ മുങ്ങിക്കൊണ്ടിരുന്ന കാർ... പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളം നിറഞ്ഞിരുന്നു... കാര്‍ മുങ്ങാതെ രണ്ടു പേര്‍ പിടിച്ചുനിര്‍ത്തി... മറ്റുള്ളവര്‍ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച്... പിന്നാലെ 3 വയസുകാരിയുള്‍പ്പെടെ 5 പേരെ രക്ഷപ്പെടുത്തിയത് അദ്ഭുതകരമായി... കോട്ടയത്ത് സംഭവിച്ചത്....

വെള്ളം നിറഞ്ഞ പാടത്തില്‍ വീണ് മുങ്ങിയ കാറില്‍ നിന്ന് മൂന്ന് വയസ്സുകാരിയുള്‍പ്പെടെ അഞ്ചു പേരെ നാട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തി.
കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന്‍ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ല് പൊട്ടിച്ച് രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച വൈകിട്ട് 3ന് ഇടയാഴം- കല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണ് കാര്‍ മറിഞ്ഞത്. ഇവിടെ റോഡിന്റെ ഇരുവശത്തും പാടമാണ്.
പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളം നിറഞ്ഞിരുന്നു. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീതി കുറഞ്ഞ റോഡിലൂടെ സുബിനാണ് കാര്‍ ഓടിച്ചത്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന്‍ കാര്‍ വശത്തേക്ക് ഒതുക്കി. റോഡരികിലെ സ്റ്റേ വയറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കാര്‍ പാടത്തേക്കു മറിഞ്ഞു.
റോഡില്‍ നിന്നു 30 മീറ്റര്‍ അകലേക്ക് കാര്‍ നീങ്ങി. അപകടം കണ്ട് ടിപ്പര്‍ ലോറി നിര്‍ത്തി. പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്ന കല്ലറ തേക്കും കാലായില്‍ ശ്രീകുമാര്‍, പെരുന്തുരുത്ത് കിഴക്കേ മുടക്കോടി ബേബി, പാടശേഖര സമിതി കണ്‍വീനര്‍ കോലാംപുറത്തു കരി ബാബു, ടിപ്പര്‍ ലോറി ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നീന്തിയെത്തി.
കാര്‍ മുങ്ങാതെ രണ്ടു പേര്‍ പിടിച്ചുനിര്‍ത്തി. മറ്റുള്ളവര്‍ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച് യാത്രക്കാരെ പുറത്തിറക്കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുബിനും കുടുംബവും വീട്ടിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha