ഇറ്റലിയുടെ തലപ്പത്ത് ആദ്യമായി വനിത ജോർജിയ മെലോനി... ഞെട്ടിവിറച്ച് യൂറോപ്പ് ...
നിശ്ചയദാർഢ്യവും ,പിടിവാശിയും , തന്റേടവും ശത്രുക്കളെ കണ്ടറി\ഞ്ഞു മാറ്റിനിർത്താനുള്ള കൗശലവും ഒത്തിണങ്ങിയ 45 വയസ്സുള്ള ജോർജിയ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരിക്കുകയാണ്
തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലേയ്ക്ക് കാലെടുത്തു വെക്കുമ്പോൾ ഞെട്ടി വിറയ്ക്കുകയാണ് യൂറോപ്പ്
മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി . യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെ തന്നെ ഈ തെരഞ്ഞെടുപ്പ്‌വിജയം ബാധിച്ചേക്കുമെന്നാണ് ആശങ്ക . യൂറോ കറൻസി ഉപേക്ഷിക്കണമെന്ന് ആഹ്വനം ചെയ്ത തീവ്ര വലതുപക്ഷ നേതാവും യൂറോസ്‌കെപ്റ്റിക് നേതാവുമാണ് ജോർജിയ മെലോണി
കുടിയേറ്റ നയങ്ങളിൽ അടക്കം മാറ്റമുണ്ടാകുമെന്ന് മെലോനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഇത് പല വിദേശരാജ്യങ്ങളിലും വലിയ ആശങ്കയ്‌ക്ക് കാരണമാകുന്നുണ്ട്. തങ്ങൾ കുടിയേറ്റക്കാർക്കൊപ്പമല്ലെന്നും, തങ്ങളുടെ പൗരന്മാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് ഇവരുടെ നിലപാട്. യൂറോപ്യൻ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇറ്റലി.
മുൻ ഫാസിസ്റ്റ് നേതാവ് ബെനിറ്റോ മുസ്സോളിനിയുടെ അനുയായികൾ പതിവായി വന്നിരുന്ന ചരിത്രപരമായ കെട്ടിടത്തിൽ തന്നെ ഓഫീസ് വേണമെന്ന് മെലോനി പറഞ്ഞു കഴിഞ്ഞു . ചരിത്രവുമായി തനിക്ക് അഭേദ്യമായ ബന്ധമുണ്ടെന്ന് പറഞ്ഞ മെലോണി ഇന്നും പല ഇറ്റലിക്കാരും മുസ്സോളിനിയുടെ കീഴിൽ എല്ലാം മോശമായിരുന്നുവെന്ന് കരുതുന്നില്ല എന്ന അഭിപ്രായക്കാരിയാണ് . ഇത് തന്നെയാണ് യൂറോപ്പ് ഭയക്കാനുള്ള കാരണവും .
മാത്രമല്ല ഇറ്റാലിയൻ ഗവൺമെന്റിന്റെ നയങ്ങൾ യൂറോപ്പിന് എതിരായിരിക്കുമെന്നും ഉറപ്പാണ് . കോവിഡിന്റെയും ഉക്രെയ്‌ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ കനത്ത സാമ്പത്തിക ആഘാതം യൂറോപ്പിലുടനീളം അനുഭവപ്പെടുന്നുണ്ട് . മധ്യപക്ഷ പാർട്ടികളെ ആഴത്തിൽ തകർത്തെറിഞ്ഞാണ് തീവ്രവലതുപക്ഷ പാർട്ടികൾ അധികാരത്തിലേക്ക് വന്നിട്ടുള്ളത്
പൗരാവകാശങ്ങളുടെ കാര്യത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഒക്കെ മുന്നിൽ നിൽക്കുന്ന രാജ്യമായിരുന്നു ഇറ്റലി. അക്കാര്യത്തിൽ തിരിച്ചടി ഉണ്ടാകുമോ എന്നുള്ള ആശങ്കയും ഒരു ഭാഗത്തുണ്ട്
15-ാം വയസ്സിൽ, ഇറ്റലിയിലെ ഭീകരതയ്‌ക്കെതിരെ നിലപാടെടുക്കാൻ നവ-ഫാസിസ്റ്റ് ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റ് പാർട്ടിയുടെ യുവജന വിഭാഗത്തിൽ മെലോണി ചേർന്നു.
മെലോണി ബ്രദേഴ്‌സ് ഓഫ് ഇറ്റലി സ്ഥാപിച്ചു, 2014 മുതൽ പാർട്ടിയെ നയിച്ചു. "ഇറ്റലിയും ഇറ്റാലിയൻ ജനതയും ആദ്യം!" എന്ന മുദ്രാവാക്യവുമായാണ് മെലോണി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇറങ്ങിയത്.
ജോർജിയ മെലോണി 2020 ൽ യൂറോപ്യൻ കൺസർവേറ്റീവ്സ് ആൻഡ് റിഫോർമിസ്റ്റ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചതിന് ശേഷം മെലോണി തന്റെ സമയം മുഴുവൻ പാർലമെന്റ് അംഗമായും പാർട്ടി ഉദ്യോഗസ്ഥയായും ചെലവഴിച്ചു.
താൻ ഫാസിസ്റ്റ് അല്ലെന്ന് അവർ തറപ്പിച്ചുപറയുമ്പോൾ, തന്നെ മെലാനിയുടെ പാർട്ടിയും പ്രവർത്തനങ്ങളും ഫാസിസ്റ്റ് ചിന്താഗതിയ്‌ക്കൊപ്പമാണ്.
പാർട്ടി ആസ്ഥാനത്ത് ജോർജിയ മെലോണിയുടെ പത്രസമ്മേളനത്തിൽ എപ്പോഴും പച്ച, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള ജ്വാലയായ ഫാസിസ്റ്റ് ചിഹ്നം വെക്കാറുണ്ട് . അതേസമയം ഇറ്റലിയുടെ ദേശീയ നിറങ്ങളും പച്ച, വെള്ള, ചുവപ്പ് എന്നിവയാണ്. ഈ ജ്വാല പ്രതീകാത്മകമായി മുസ്സോളിനിയുടെ കല്ലറയിൽ ഇപ്പോഴും കത്തുന്നുണ്ട്.
മധ്യവർഗത്തിനു സഹായകകരമായ പ്രവർത്തികളിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താനാണ് മെലോണി പദ്ധതിയിടുന്നത് . ഫാസിസത്തെക്കുറിച്ച് എന്തെങ്കിലും പരാമർശം നടത്തുന്നത് തടയാനായി മെലോനി പാർട്ടിക്ക് നിരവധി ഗ്രൂപ്പ് മെമ്മോകൾ അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ .എങ്കിലും ഫാസിസത്തിന്റെ വേരുകൾ യൂറോപ്യൻ യൂണിയന്റെ കഴുത്തിൽ കുരുക്ക് മുറുക്കുമോ എന്ന ആശങ്കയാണ് പൊതുവെ ഉള്ളത്.
https://www.facebook.com/Malayalivartha