ക്രയോണിക്സ് വിദ്യയിലൂടെ പുനര്‍ജന്മം കാത്തിരിക്കുന്നത്... അറുനൂറോളം 'മൃതദേഹങ്ങള്‍';മരണത്തിനെയും തോൽപ്പിക്കാം..! മരണശേഷം, മൃതദേഹം കൊടും തണുപ്പില്‍ സൂക്ഷിക്കുകയും പിന്നീട് അനുകൂല സാഹചര്യത്തില്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന തീര്‍ത്തും സിദ്ധാന്തത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സാങ്കേതിക വിദ്യ...

മരിച്ചു കുറെ ദിവസങ്ങളോ മാസങ്ങളോ അല്ലെങ്കിൽ വർഷങ്ങളോ കഴിഞ്ഞ് ഉറക്കമെഴുന്നേറ്റതുപോലെ നമ്മൾ എഴുനേറ്റു വന്നാൽ എന്ത്ശാ സംഭവിക്കും? അപ്പോൾ ജീവിച്ചിരിക്കുന്നവർ നമ്മളെ അംഗീകരിക്കുമോ ? അതോ വീണ്ടും ഒരു മരണത്തിനു നമ്മൾ ആഗ്രഹിക്കുമോ ? ശാസ്ത്രവും സാങ്കേതിക രംഗവും അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. ശാസ്ത്രലോകത്ത് ഓരോ ദിവസവും നിരവധി മാറ്റങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് ... അങ്ങനെ ഒരുദിവസം മരിച്ചവരെ പുനർജനിപ്പിക്കാൻ ഉള്ള സാങ്കേതിക വിദ്യ നമുക്ക് കിട്ടിയത് എന്താവും സംഭവിക്കുക? പ്രായമായവരെ വൃദ്ധസദനത്തിൽ ഏൽപ്പിക്കുന്ന മക്കൾ ഏതായാലും അച്ഛനമ്മമാരെ പുനർജനിപ്പിക്കാനുള്ള വഴി നോക്കില്ലായിരിക്കാം ..പക്ഷെ ശാസ്ത്രം മുന്നോട്ട് പോകുമ്പോൾ പുനർജന്മവും സാധ്യമായേക്കാം ..
മരണത്തിന് ശേഷം മനുഷ്യന് പുനർജന്മം സാദ്ധ്യമാണ് എന്ന് വാദിക്കുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരുണ്ട്. മരണശേഷം മനുഷ്യനെ ഉയിർത്തെഴുന്നേൽപ്പിക്കാൻ പരിശ്രമിക്കുന്ന പഠനശാഖയാണ് ക്രയോണിക്സ്. ഇതിനെ ശാസ്ത്രമെന്ന് അംഗീകരിക്കുന്നവരും, കപടശാസ്ത്രമെന്ന് ആക്ഷേപിച്ച് തള്ളിക്കളയുന്നവരുമുണ്ട്.എന്നാൽ ഇങ്ങനെ പുനർജനിക്കാൻ കാത്തിരിക്കുന്നവർ ഇവിടെയുണ്ട്
അതിൽ ഒരാളാണ് ലോകമാധ്യമങ്ങള്‍ 'ജെ.എസ്' വിളിക്കുന്ന ആ പതിനാലുകാരി.. . വര്‍ഷങ്ങളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ജെ.എസ്. മരണം തന്നെ കീഴ്‌പ്പെടുത്തുമെന്ന് ഉറപ്പായപ്പോൾ ഈ ഭൂമി വിട്ടുപോകാൻ അവൾക്ക് കഴിഞ്ഞില്ല . മരണത്തെ തോല്‍പിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നറിയാനായി ഇന്റര്‍നെറ്റില്‍ പരതി .. അങ്ങനെ ഒരുദിവസം അവൾ ആ 'വിദ്യ' കണ്ടെത്തുക
തന്നെ ചെയ്തു. ശാസ്ത്രലോകം 'ക്രയോണിക്‌സ്' എന്നു വിളിക്കുന്ന പുത്തൻ ശാസ്ത്ര പരീക്ഷണം .. . മരണശേഷം, മൃതദേഹം കൊടും തണുപ്പില്‍ സൂക്ഷിക്കുകയും പിന്നീട് അനുകൂല സാഹചര്യത്തില്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന തീര്‍ത്തും സിദ്ധാന്തത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സാങ്കേതിക വിദ്യയാണിത്.
കാര്യങ്ങള്‍ കുറച്ചൊക്കെ മനസിലാക്കിയ ജെ.എസ് ഉടന്‍ ലണ്ടനിലെ ഒരു ജഡ്ജിക്ക് ഒരു കത്തെഴുതി ... തന്നെ മരണശേഷം ക്രയോണിക്‌സിന് വിധേയമാക്കണം എന്നാണു അവൾ ആവശ്യപ്പെട്ടത് . ആ കത്ത് ഇങ്ങനെ അവസാനിക്കുന്നു: 'മരണം ആസന്നമാണെന്ന് എനിക്കറിയാം. എത്ര വര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ എനിക്ക് ഒരവസരം തരൂ. എന്നെ മറവ് ചെയ്യരുത് ..ഇതാണെന്റെ ആഗ്രഹം'.
ഈ കത്ത് ജഡ്ജി പീറ്റര്‍ ജാക്‌സണ്‍ പുറത്തുവിട്ടതോടെയാണ് 'ജെ.എസ്' വാര്‍ത്താ താരമായത്. അന്ന് ക്രയോണിക്‌സിനെക്കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും ശാസ്ത്ര മാസികകളിലും വൈദ്യശാസ്ത്ര ലോകത്തും അനുകൂലമായും പ്രതികൂലമായും ചർച്ചകൾ നടന്നു ... . അതിനിടെ പിതാവിന്റെ എതിര്‍പ്പുണ്ടായിട്ടും ജെ.എസിന് ക്രയോണിക്‌സിന് വിധേയയാകാന്‍ കോടതി അനുമതി നല്‍കി. നവംബര്‍ 18ന് ജെ.എസ് മരണത്തിന് കീഴടങ്ങി. ഉടന്‍, ലണ്ടനില്‍ നിന്ന് മിഷിഗണിലെ ക്രയോണിക്‌സ് ഗവേഷണ സ്ഥാപനമായ ആല്‍കോര്‍ ലൈഫ് എക്സ്റ്റന്‍ഷന്‍ ഫൗണ്ടേഷനിലേക്ക് അവരുടെ മൃതദേഹം കൊണ്ടുപോയി. അവിടെ, മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍, കാലങ്ങള്‍ക്കുശേഷമുള്ളഒരു ഉയിര്‍ത്തെഴുന്നേല്‍പിനായി കാത്തിരിക്കുകയാണ് ഇപ്പോഴും ജെ.എസ്.
ഉയിർത്തെഴുന്നേൽപ്പ് ആഗ്രഹിക്കുന്നവരുടെ മൃതദേഹങ്ങൾ വർഷങ്ങളോളം കുറഞ്ഞ താപനിലകളിൽ സൂക്ഷിക്കുകയാണ് ക്രയോണിക്സിൽ ചെയ്യുന്നത്. ഇത്തരത്തിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ അബോധാവസ്ഥയിലാണ് എന്നാണ് ക്രയോണിക്സ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ലോകത്താകമാനം ഇത്തരത്തിൽ അറുനൂറോളം പേരാണ് ഉയിർത്തെഴുന്നേൽപ്പും കാത്ത് ഫ്രീസറുകളിൽ തുടരുന്നത്.
1960കളില്‍ മിഷിഗണിലെ പ്രഫസറായിരുന്ന റോബര്‍ട്ട് എറ്റിന്‍ഗര്‍ രൂപം നല്‍കിയ ക്രയോണിക്‌സ് സിദ്ധാന്തം ജനപ്രിയ ശാസ്ത്ര ലോകത്തേക്ക് കടന്നുവന്നത് ജെ.എസിലൂടെയാണെന്ന് പറയാം. അത്രമാത്രം ഈ സംഭവം ചര്‍ച്ചയായി. 'ദി പ്രോസ്‌പെക്ട്‌സ് ഓഫ് ഇമ്മോര്‍ട്ടാലിറ്റി' എന്ന ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം ഈ ആശയം അവതരിപ്പിച്ചത്. മരണമെന്നത് കേവലമൊരു ഏകദിശ പ്രക്രിയ അല്ലെന്നും മരണത്തില്‍ നിന്ന് തിരിച്ചു നടത്തം സാധ്യമാക്കാനായേക്കുമെന്നും ഈ ഗ്രന്ഥം സമര്‍ഥിച്ചു
മനുഷ്യന്റെ ഓര്‍മ, വ്യക്തിത്വം എന്നിവ സൂക്ഷിക്കപ്പെട്ടിരിക്കുന്നത് തലച്ചോറിലാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചശേഷവും അവ വീണ്ടെടുക്കാന്‍ കഴിയും. പ്രവര്‍ത്തനം നിലച്ച തലച്ചോറിനെ ക്രയോപ്രിസര്‍വേഷനിലൂടെ തിരിച്ചു കൊണ്ടുവരാനാകും. ഈ രീതി ശരീരത്തിന് മൊത്തത്തില്‍ തന്നെ ബാധകമാണെന്നും ഭാവിയില്‍ പ്രവര്‍ത്തനം നിലച്ച ശരീരത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകുമെന്നും ആണ്എറ്റിന്‍ഗര്‍ വാദിച്ചത് .
2011ല്‍ എറ്റിന്‍ഗര്‍ അന്തരിച്ചു. അദ്ദേഹവും ഭാവിയില്‍ ഒരു തിരിച്ചുവരവ് കാത്ത് മിഷിഗണിലെ ശീതീകരണിയില്‍ കഴിയുകയാണ്. എറ്റിന്‍ഗറുടെ രണ്ട് ഭാര്യമാരും മാതാവും ക്രയോണിക്‌സിന് വിധേയരായി ശീതീകരിച്ച മുറിയിൽ വിശ്രമിക്കുന്നു. ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 250 ക്രയോണിക്‌സ് 'രോഗി'കളുണ്ട് (മരണശേഷം മാത്രമാണ് ഒരാള്‍ ക്രയോണിക്‌സ് രോഗിയാകുന്നത്). ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1500ലധികം പേര്‍ ഇതിനകം തങ്ങള്‍ മരണം ശേഷം ക്രയോണിക്‌സിന് വിധേയരാകാന്‍ സന്നദ്ധത അറിയിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കത്തയച്ചിട്ടുണ്ട്.
റഷ്യയാണ് ക്രയോണിക്‌സ് ഗവേഷണം നടക്കുന്ന മറ്റൊരു രാജ്യം. ഇവിടെയും 50ഓളം മൃതശരീരങ്ങള്‍ പുതിയ ജീവിതത്തിനായി കാത്തുകിടപ്പുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അന്നും ഇന്നും ഈ വാദത്തിന് പൂര്‍ണമായ സ്വീകാര്യത ലഭിച്ചിട്ടില്ല. കാരണം, ഈ ആശയം ഇപ്പോഴും പരീക്ഷണ ഘട്ടത്തില്‍ മാത്രമാണുള്ളത്.
ഒരു മൃതശരീരത്തെ പൂര്‍ണമായും തിരിച്ചുകൊണ്ടുവരാന്‍ ഈ ആശയം പര്യാപ്തമല്‌ളെന്ന് വാദിക്കുന്ന പല ഗവേഷകരുമുണ്ട്. അതുകൊണ്ടുതന്നെ, മുഖ്യധാര വൈദ്യശാസ്ത്രത്തിന്റെ ഭാഗമായി ക്രയോണിക്‌സ് കണക്കാക്കപ്പെടാറില്ല. എന്നാല്‍, ക്രയോണിക്‌സിന്റെ തന്നെ ഭാഗമെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഐ.വി.എഫ് സാങ്കേതിക വിദ്യയില്‍ഉപയോഗിക്കുന്നത് (കൃത്രിമ ബീജ സങ്കലനം) ഭ്രൂണങ്ങളും ബീജവുമെല്ലാം സൂക്ഷിക്കുന്നത് ഒരര്‍ഥത്തില്‍ ഈ രീതിയില്‍ തന്നെയാണ്. ശീതീകരിച്ച് സൂക്ഷിക്കുകയും ആവശ്യമായ സന്ദര്‍ഭത്തില്‍ വീണ്ടെടുക്കുകയും തന്നെയാണ് ഇവിടെയും ചെയ്യുന്നത്. ഈ രീതിയില്‍ അവയവങ്ങള്‍ വരെ വീണ്ടെടുക്കാന്‍ കഴിയും. ക്രയോണിക്‌സില്‍ വിര്‍ട്രിഫിക്കേഷന്‍ എന്ന ഒരു രീതിയുണ്ട്. കോശങ്ങള്‍ക്കിടയില്‍ ഐസ് പാളികള്‍ രൂപപ്പെടാതെയുള്ള ശീതീകരണമാണിത്. ഐസ് പാളികള്‍ രൂപപ്പെടുമ്പോള്‍ കോശങ്ങള്‍ക്ക് നാശം സംഭവിക്കാം. ഇതൊഴിവാക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് വിര്‍ട്രിഫിക്കേഷന്‍ നടത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ മൃതശരീരത്തിലെ ഒരൊറ്റ കോശം പോലും നശിക്കില്ല. മിഷിഗണില്‍ ഈ രീതിയിലാണ് ക്രയോണിക്‌സ് നടത്തുന്നത്.
2016ല്‍ ഏതാനും ഗവേഷകര്‍ ഒരു മുയലിന്റെ തലച്ചോര്‍ ഈ രീതിയില്‍ ക്രയോണിക്‌സിന് വിധേയമാക്കി. മാസങ്ങള്‍ക്കുശേഷം അതിനെ പഴയ രീതിയിലേക്ക് കൊണ്ടുവരുകയും ചെയ്‌ത് .. ഈ രീതി മനുഷ്യരില്‍ പരീക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ആദ്യഘട്ടത്തില്‍, വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഇത് എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നാണ് പരീക്ഷിക്കുന്നത്. ചുരുക്കത്തില്‍, പൂര്‍ണ അര്‍ഥത്തില്‍ അല്ലെങ്കിലും ക്രയോണിക്‌സ് പരീക്ഷണങ്ങള്‍ അവയവ മാറ്റ ശാസ്ത്ര ക്രിയയിൽ വിജയം കൈവരിച്ചിരിക്കുന്നുവെന്ന് വ്യക്തമാണ്.
മനുഷ്യ മസ്തിഷ്‌കത്തിലെ ഓര്‍മ, വ്യക്തിത്വം എന്നിവ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭാഗങ്ങള്‍ ക്രയോണിക്‌സിലൂടെ കേടുകൂടാതെ സംരക്ഷിക്കാവുന്ന സാങ്കേതിക വിദ്യ വിജയമായാലും മരണത്തെതന്നെ തോൽപ്പിക്കാൻ ആയേക്കാം . എങ്കിലും, 'ജെ.എസ്' അടക്കമുള്ള ക്രയോണിക്‌സ് രോഗികള്‍ ഇനിയും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. കാരണം, ക്രയോണിക്‌സിന് സാങ്കേതികമായ കടമ്പകള്‍ മാത്രമല്ല അതിജയിക്കാനുള്ളത്. ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും എല്ലാം ഈ ആശയം തുടക്കം മുതലേ അഭിമുഖീകരിക്കുന്നുണ്ട്. നമ്മുടെ പ്രിയപ്പെട്ടവർ ,അല്ലെങ്കിൽ നമ്മൾക്ക് മരണമുണ്ടാകില്ല എന്നത് കേൾക്കുമ്പോൾ സുഖമുള്ള കാര്യമാണ്... പക്ഷെ കാലനില്ലാത്തകാലം പോലെ മനുഷ്യർ ഈ ഭൂമിയിൽ നിറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ തരണമ് ചെയ്യുമെന്നതാണ് ഏറ്റവും പ്രധാന സംശയം
അതെ സമയം പരീക്ഷണങ്ങള്‍ വിജയകരമാകുന്ന ദിവസം, തങ്ങളുടെ സംരക്ഷണയിലുള്ള മൃതദേഹങ്ങള്‍ എഴുന്നേറ്റ് നടക്കുമെന്നുതന്നെ ക്രയോണിക്സ് ശാസ്ത്രജ്ഞർ പ്രത്യാശ പ്രകടിപ്പിക്കുന്നു.
റഷ്യയിലും അമേരിക്കയിലുമാണ് ലോകത്തെ പ്രശസ്തമായ പല ക്രയോണിക്സ് ലാബുകളുമുള്ളത്. ഇന്ത്യയിലും ഇത്തരം ലാബുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ക്രയോണിക്‌സ് വിദഗ്ധര്‍ എന്നാണ് വിവരം. എന്നാല്‍ ഇന്ത്യയില്‍ ഇക്കാര്യം സാദ്ധ്യമാകണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ഇന്ത്യയില്‍ ഒരു നിശ്ചിത സമയത്തിനപ്പുറം മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. മാത്രമല്ല, ഇതിനുള്ള ചിലവും ഭീമമാണ്. ഒരു മൃതദേഹം ക്രയോണിക്‌സ് വിദ്യയിലൂടെ സൂക്ഷിക്കാന്‍ ഏറ്റവും കുറഞ്ഞത് ഒരു കോടി രൂപ ചിലവ് വരും.
https://www.facebook.com/Malayalivartha